കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ 2019-2020 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. പൊതുബജറ്റ് അവതരണത്തിനു മുന്നോടിയായി സർവേ റിപ്പോർട്ട് പാർലമെന്റിൽ വച്ചു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിന്റെയും നിർമലാ സീതാരാമന്റെയും രണ്ടാമത്തെ ബജറ്റാണ് വരുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ, 2019-20 ലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ച 11 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തിലായ സാഹചര്യത്തിലാണ് ഈ വർഷത്തെ ബജറ്റ് അവതരണം. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, കാർഷിക മേഖലയെ ഏകോപിപ്പിക്കുന്ന നയങ്ങൾ എന്നിവയാണ് വരാനിരിക്കുന്ന ബജറ്റിൽ ഊന്നൽ നൽകണമെന്ന് വ്യവസായ സംരംഭകർ ആവശ്യപ്പെടുന്നത്. ബജറ്റ് അവരണത്തിന് മുന്നോടിയായാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്.
ബജറ്റ് സമ്മേളനം
ഫെബ്രുവരി ഒന്നിനു നടക്കുന്ന ബജറ്റ് അവതരണത്തിനു മുന്നോടിയായി ജനുവരി 31ന് ബജറ്റ് സമ്മേളനം ആരംഭിച്ചു. ഫെബ്രുവരി 11 ന് അവസാനിക്കുന്ന സഭാ നടപടികൾ മാർച്ച് രണ്ടിന് പുനരാരംഭിക്കും. ഏപ്രിൽ മൂന്നിന് സമ്മേളനം അവസാനിക്കും. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തി.മാർച്ച് 7 മുതൽ 10 വരെ ബജറ്റ് സമ്മേളനം ഉണ്ടാകില്ല. മാർച്ച് 10 ന് ഹോളിയാണ്. മാർച്ച് 9 ന് അവധിയാണ്. രാം നവമി ആയതിനാൽ ഏപ്രിൽ രണ്ടിനും സമ്മേളനം ഉണ്ടാവില്ല.
Read More: വരും വർഷം വളർച്ച 6.5 ശതമാനം വരെ; സാമ്പത്തിക സർവേ
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച രാഷ്ട്രപതി ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു. ഈ യാഥാര്‍ഥ്യത്തിലേക്ക് എത്താനായി സമ്പദ് വ്യവസ്ഥയുടെ എല്ലാ തലത്തിലും പ്രവര്‍ത്തിക്കുകയും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്. ലോകം വെല്ലുവിളി നേരിടുമ്പോഴും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ശക്തമായി തുടരുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. പ്രാദേശികവും തദ്ദേശീയവുമായ ഉല്‍പ്പന്നങ്ങള്‍ക്കു മുന്‍ഗണന നല്‍കാന്‍ എല്ലാ നേതാക്കളോടും ജനങ്ങളോടും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിൽ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി അഭ്യര്‍ഥിച്ചു.
എന്താണ് സാമ്പത്തിക സർവേ
ഓരോ വർഷവും പൊതുബജറ്റ് അവതരണത്തിനു ഒരു ദിവസം മുൻപാണ് രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (CEA) സാമ്പത്തിക സർവേ അവതരിപ്പിക്കുക. ഈ വർഷം ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിനായതിനാൽ അതിനാൽ തന്നെ ജനുവരി 31ന് സാമ്പത്തിക സർവേ അവതരിപ്പിച്ചു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ രണ്ടാമത്തെ സാമ്പത്തിക അവതരണം കൂടിയാണിത്. കേന്ദ്ര ബജറ്റ് അവതരണത്തിന്റെ സാമ്യമുണ്ടെങ്കിലും സാമ്പത്തിക സർവേ കൃത്യമായി ബജറ്റ് നിർദേശങ്ങളുടെ പ്രവചനമല്ല. എന്നിട്ടും, ഇത് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്, കാരണം ഇത് ആധികാരികവും സമഗ്രവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ നിലവിലെ അവസ്ഥയുടെ ഔദ്യോഗികവുമായ സംഗ്രഹം നൽകുന്നു.
സാമ്പത്തിക സർവേ ഭാവിയിലെ വിവിധ സാഹചര്യങ്ങളും, സാധ്യതയുള്ള വെല്ലുവിളികളും, അവയ്ക്കുളള പരിഹാരങ്ങളും വരച്ചു കാട്ടുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി രണ്ടു വാല്യങ്ങളായാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന്, കൃഷ്ണമൂർത്തി സുബ്രഹ്മണ്യനു മുമ്പുള്ള, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ അവതരിപ്പിച്ച അവസാനത്തേത് ആയിരുന്നു. വാല്യം 2 ലാണ് സാമ്പത്തിക വർഷത്തെ കൂടുതൽ വിവരണാത്മക അവലോകനം നൽകിയത്. സമ്പദ്‌വ്യവസ്ഥയുടെ എല്ലാ പ്രധാന മേഖലകളെയും ഇതിൽ ഉൾക്കൊളളിച്ചു.
Read More: സിഎഎ ചരിത്രപരം, ഗാന്ധിജിയുടെ സ്വപ്നം യാഥാർഥ്യമാക്കി: രാഷ്ട്രപതി
വാല്യം 1 വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തിലും വിശകലനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുളളതായിരുന്നു, സമകാലികവും ദീർഘകാലവുമായ – ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അഭിമുഖീകരിക്കുന്നു. വാല്യം 1 ൽ ജിഎസ്ടി, നിക്ഷേപ മന്ദത, സാമ്പത്തിക അച്ചടക്കം, എന്നിവയ്ക്കൊപ്പം തന്നെ ദീർഘകാല സാമ്പത്തിക സംയോജനം, ലിംഗ അസമത്വം, കാലാവസ്ഥ വ്യതിയാനം, കൃഷി, അപ്പീലുകൾ തീർപ്പാക്കുന്നതിലെ ജുഡീഷ്യൽ പ്രക്രിയയിലെ കാലതാമസം, ശാസ്ത്ര സാങ്കേതിക രംഗത്തെ വെല്ലുവിളികളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ സമഗ്രമായ ഒരു ചിത്രം നൽകുന്നതിനു പുറമെ, പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിനും പുതിയ സംവാദങ്ങൾക്ക് തുടക്കമിടുന്നതിനും സർവേ ഉപയോഗിക്കുന്നു. ചില പ്രധാന ആശയങ്ങൾ കൈമാറാനായി സാമ്പത്തിക സർവേയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കൾ ഉപയോഗിച്ചു.
പുതിയ സാമ്പത്തിക സർവേ
അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ചയിൽ വർധനയുണ്ടാകുമെന്നാണ് പുതിയ സാമ്പത്തിക സർവേ. 6 മുതൽ 6.5 ശതമാനം വരെ സാമ്പത്തിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന വർഷം വെല്ലുവിളികൾ നേരിടുമെന്നും പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിൽ ലോക്സഭയിൽ വച്ച സാമ്പത്തിക സർവേയിൽ പറയുന്നു.
കഴിഞ്ഞ വർഷം നടപ്പു വർഷത്തിൽ ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഇതിന് വിപരീതമായി രാജ്യത്തിന്റെ സാമ്പത്തിക വളർച്ച താഴേയ്ക്കു പതിക്കുകയാണ് ഉണ്ടായത്. ധനകമ്മി കുറച്ചാൽ മാത്രമേ രാജ്യത്ത് വളർച്ചയുണ്ടാകുവെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. ഉപഭോഗം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു. ആഗോളസാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന സംഭവങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാവുമെന്നും സാമ്പത്തിക സർവേയിൽ പറയുന്നു.
നിലവിലെ സാമ്പത്തിക വളർച്ച അഞ്ച് ശതമാനമാണെന്ന് സർവേ വ്യക്തമാക്കുന്നു. കഴിഞ്ഞ 11 വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഐഎംഎഫിന്‍റെ വിലയിരുത്തലിൽ നടപ്പ് സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 4.8 ശതമാനം മാത്രമായിരുന്നു. വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിന് നടപ്പ് സാമ്പത്തിക വർഷത്തെ ധനക്കമ്മി ലഘൂകരിക്കേണ്ടതുണ്ടെന്ന് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ തയ്യാറാക്കിയ സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നു.
2019 ഏപ്രിലിൽ പണപ്പെരുപ്പം 3.2 ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 2.6 ശതമാനമായി കുറഞ്ഞുവെന്നും സർവേ വ്യക്തമാക്കുന്നു. ചരക്കുകളുടെ വില സ്ഥിരപ്പെടുത്തുന്നതിൽ സർക്കാർ ഇടപെടലുകൾ ഫലപ്രദമല്ലെന്ന് സർവേ വ്യക്തമാക്കി.