/indian-express-malayalam/media/media_files/uploads/2021/10/DU-admission-Explain.jpg)
ഡല്‍ഹി സര്‍വകലാശാല(ഡി യു)യിലെ ബിരുദ പ്രവേശനത്തിന്റെ ആദ്യ ഘട്ടം ബുധനാഴ്ച പൂര്‍ത്തിയായപ്പോള്‍ ഉയര്‍ന്ന കട്ട് ഓഫുള്ളതും കൂടുതല്‍ ആവശ്യക്കാരുള്ളതുമായ കോഴ്‌സുകളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയത് കേരളത്തില്‍നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.
പന്ത്രണ്ടാം ക്ലാസ് മാര്‍ക്ക് 100 ശതമാനം കട്ട്ഓഫ് ഉള്ള 10 പ്രോഗ്രാമുകളില്‍ മൂന്നെണ്ണമെങ്കിലും അനുവദിച്ച ശേഷിയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ എടുത്തതിനാല്‍ ജനറല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മൂന്ന് പ്രോഗ്രാമുകളിലും ജനറല്‍ സീറ്റുകളില്‍ പ്രവേശനം നേടിയ 206 വിദ്യാര്‍ത്ഥികളില്‍ 95 ശതമാനത്തിലധികം പേരും കേരളത്തില്‍നിന്നുള്ളവരാണ്.
ബോര്‍ഡ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ മൊത്തത്തിലുള്ള പ്രകടനം സ്റ്റേറ്റ് ബോര്‍ഡും ഡിയുവും എങ്ങനെ കണക്കാക്കുന്നുവെന്നതിലെ പൊരുത്തക്കേടാണ് കേരളത്തിനെതിരായ പ്രൊഫസര്‍മാരുടെ ആരോപണത്തിനു കാരണം.
Also Read: മുജെ ഹിന്ദി നഹി മാലും; ഡൽഹി കോളജുകളിൽ ‘മലയാളി പൊളിറ്റിക്‌സ്’
11, 12 ക്ലാസുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിയുടെ അന്തിമ ഫലത്തില്‍ കേരള ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് എത്തിച്ചേരുന്നത്. കേരള ബോര്‍ഡ് പുറപ്പെടുവിച്ച മാര്‍ക്ക് ഷീറ്റില്‍ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ ആറ് വിഷയങ്ങളുടെ മാര്‍ക്കുകളുണ്ട്. അതിനാല്‍, അന്തിമ ഫലം ശരാശരിയെ അടിസ്ഥാനമാക്കിയുള്ളതാണ്.
അതേസമയം, ഡിയു ബിരുദ കോഴ്‌സ് പ്രവേശനത്തിനു പന്ത്രണ്ടാം ക്ലാസ് പ്രകടനം മാത്രമാണ് പരിഗണിക്കുന്നത്. പന്ത്രണ്ടാം ക്ലാസില്‍ വിദ്യാര്‍ഥികള്‍ക്കു സ്റ്റേറ്റ് ബോര്‍ഡ് കൂടുതല്‍ ഉദാരമായി മാര്‍ക്ക് നല്‍കുന്നത് കേരളത്തില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് (ചുരുങ്ങിയത്, ഉയര്‍ന്ന കട്ട്ഓഫ് മാര്‍ക്കുകളുള്ള പ്രോഗ്രാമുകളില്‍) മേല്‍ക്കൈ നല്‍കുന്നുവെന്നാണ് ചില അധ്യാപകരുടെ ആരോപണം
''മികച്ച വിജയം നേടിയ ഒരു കേരള ബോര്‍ഡ് വിദ്യാര്‍ത്ഥിയുടെ മാര്‍ക്ക് ഷീറ്റ് നോക്കുമ്പോള്‍, പന്ത്രണ്ടാം ക്ലാസിലെ മിക്ക വിഷയങ്ങള്‍ക്കും 100 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ടാകും. എന്നാല്‍ പതിനൊന്നാം ക്ലാസ് പരീക്ഷയില്‍ അങ്ങനെയുണ്ടാവില്ല. പന്ത്രണ്ടാം ക്ലാസ് പ്രകടനം മാത്രം പരിഗണിക്കുന്നതിനാല്‍, മൊത്തം ബോര്‍ഡ് ഫലത്തില്‍ മുഴുവന്‍ മാര്‍ക്ക് നേടാത്ത നിരവധി കേരള വിദ്യാര്‍ഥികള്‍ക്ക് 100 ശതമാനം കട്ട് ഓഫോടെ ഡിയു പ്രോഗ്രാമുകളില്‍ പ്രവേശനം നേടാന്‍ അര്‍ഹത ലഭിക്കുന്നു,''രാംജാസ് കോളേജിലെ ഒരു അധ്യാപകന്‍ പറഞ്ഞു.
ഈ പൊരുത്തക്കേടുകളും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച മനപ്പൂര്‍വമല്ലാത്ത മേല്‍ക്കൈയും ഈ ആഴ്ചത്തെ അഡ്മിഷന്റെ ആദ്യ ദിവസം തന്നെ ചില ഡിയു കോളേജുകള്‍ ഉയര്‍ത്തിയിരുന്നു.
''100 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രോഗ്രാമുകളില്‍ പ്രവേശനം നേടിയ കേരളത്തില്‍നിന്നുള്ള പല വിദ്യാര്‍ത്ഥികളും അവരുടെ സ്റ്റേറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ഫലം ഞങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെങ്കില്‍ കട്ട്ഓഫ് ലഭിക്കുമായിരുന്നില്ല. 11 -ാം ക്ലാസിലെ പ്രകടനം അവരെ നാല് വിഷയങ്ങളില്‍ (ബെസ്റ്റ് ഓഫ് ഫോര്‍) 100 ശതമാനം മാര്‍ക്കില്‍നിന്നു തൊണ്ണൂറ്റി അഞ്ചിലേക്കോ അതിനു മുകളിലേക്കോ താഴ്ത്തുമായിരുന്നു. അതാണ് കേരള ബോര്‍ഡ് പിന്തുടരുന്ന സമ്പ്രദായം. അത് എല്ലാവര്‍ക്കും അവസരം സൃഷ്ടിക്കുന്ന സംവിധാനമായി പ്രവര്‍ത്തിക്കുമായിരുന്നു,'' എന്തുകൊണ്ടാണ് ചില ഡിയു കോളേജുകള്‍ ആശങ്ക പ്രകടിപ്പിച്ചതെന്ന് വിശദീകരിച്ചുകൊണ്ട് ഹിന്ദു കോളേജിലെ ഒരു അധ്യാപകന്‍ പറഞ്ഞു.
പ്രവേശന നടപടികള്‍ തിങ്കളാഴ്ച ഉച്ചയ്ക്കു താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും യോഗ്യത തീരുമാനിക്കുമ്പോള്‍ പതിനൊന്നാം ക്ലാസ് മാര്‍ക്ക് പരിഗണിക്കണമോയെന്ന് ചര്‍ച്ച ചെയ്യാനായി ഡിയുവിന്റെ കേന്ദ്ര പ്രവേശന സംഘം യോഗം ചേരുകയും ചെയ്്തിരുന്നു. എല്ലാ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്ക് കണക്കാക്കാന്‍ സാര്‍വത്രിക തത്വം ഉണ്ടായിരിക്കണമെന്ന് സംഘം തീരുമാനമെടുത്തു. സിബിഎസ്ഇ പോലുള്ള മറ്റ് സ്‌റ്റേറ്റ് ബോര്‍ഡുകള്‍ സാധാരണയായി അന്തിമഫലത്തിനായി 12 -ാം ക്ലാസ് പ്രകടനം മാത്രമേ പരിഗണിക്കൂയെന്നതിനാല്‍ കേരള ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്കും ഇതേ തത്വം പിന്തുടേണ്ടി വരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.