/indian-express-malayalam/media/media_files/uploads/2020/10/covid-vaccine.jpg)
Coronavirus vaccine tracker: അടുത്ത വർഷം ജൂലൈയോടെ, മൊത്തം ജനസംഖ്യയുടെ ആറിലൊന്നായ, 20 മുതൽ 25 കോടിയോളം പേർക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് നൽകാൻ ഇന്ത്യ ശ്രമിക്കുന്നതായി ആരോഗ്യമന്ത്രി ഹർഷ് വർധൻ. ഒന്നോ അതിലധികമോ വാക്സിനുകൾ അടുത്ത വർഷം ആദ്യം പ്രതീക്ഷിക്കുന്ന സമയപരിധിക്കുള്ളിൽ ലഭ്യമാകുമെന്ന ധാരണയിലാണ് ഇത്.
നിലവിൽ, ഇന്ത്യ ഒരു വാക്സിന് മാത്രമേ അംഗീകാരം നൽകിയിട്ടുള്ളു. റഷ്യയിൽ വികസിപ്പിച്ചെടുത്ത വാക്സിനാണ് ഇത്. എന്നാൽ ഉപയോഗത്തിന് അംഗീകാരം നൽകും മുമ്പ് അതും ഇന്ത്യയിൽ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
അടുത്ത വർഷം ജൂലൈയിൽ കൊറോണ വൈറസ് വാക്സിൻ 40 മുതൽ 50 കോടി വരെ ഡോസുകൾ സ്വീകരിക്കാനും ഉപയോഗപ്പെടുത്താനുമുള്ള പദ്ധതിയിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഹർഷ് വർധൻ പറഞ്ഞു. 20 മുതൽ 25 കോടി വരെ ആളുകൾക്ക് ഇത്രയും മതിയാകും. കാരണം വികസിച്ചുകൊണ്ടിരിക്കുന്ന മിക്ക വാക്സിനുകളും അടുത്ത വർഷം ആദ്യം ലഭ്യമാകാൻ സാധ്യതയുണ്ട്. കുറഞ്ഞത് രണ്ട് ഡോസുകളെങ്കിലും നൽകേണ്ടതുണ്ട്. ജോൺസൺ & ജോൺസൺ വികസിപ്പിച്ചെടുക്കുന്ന ഒരു വാക്സിൻ, നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. മറ്റ് വാക്സിനുകളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ ഒറ്റ ഡോസ് മതിയെന്നതാണ് ശ്രദ്ധേയം.
Read More: കോവിഡ് ബാധിതരുടെ വീട്ടുചികിത്സ: അറിയാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യം വാക്സിനേഷൻ നൽകേണ്ട മുൻഗണനാ ഗ്രൂപ്പുകളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹർഷ് വർധൻ പറഞ്ഞു. ഈ മാസം അവസാനത്തോടെ ഈ പട്ടിക തയാറാകും. വാക്‌സിനുകളുടെ സംഭരണം, ഗതാഗതം, വിതരണം എന്നിവയുൾപ്പെടെയുള്ള വിതരണ ശൃംഖല സംഘടിപ്പിക്കാൻ ഇതിനകം ഒരു സമിതി തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യ രണ്ട് വാക്സിനുകളാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവ രണ്ടും പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിലാണ്. അവയിലൊന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കും മറ്റൊന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള സൈഡസ് കാഡിലയുമാണ് നിർമിക്കുന്നത്. പരീക്ഷണങ്ങൾ ശരിയായി നടക്കുന്നുവെങ്കിൽ, അടുത്ത വർഷം ആദ്യം തന്നെ അവ ലഭ്യമാകും.
ഇതിനുപുറമെ, ഇന്ത്യൻ കമ്പനികൾ ഇന്ത്യയിലെ തങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി കുറഞ്ഞത് നാല് പ്രമുഖ വാക്സിൻ നിർമാതാക്കളുമായി കരാറുകളിൽ ഒപ്പുവച്ചു. പൂനെയിലെ സെറം ഇൻസ്റ്റിറ്റ‌്യൂട്ടിലാണ് രണ്ട് വാക്സിനുകളുടെ പരീക്ഷണങ്ങൾ നടക്കന്നത്. ഒന്ന് ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും ചേർന്ന് നിർമിക്കുന്നതും, മറ്റൊന്ന് യുഎസ് കമ്പനിയായ നോവവാക്സ് വികസിപ്പിച്ചെടുക്കുന്നതുമാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വാക്സിൻ ഇന്ത്യയിൽ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.
റഷ്യൻ വാക്സിൻ ഡോ. റെഡ്ഡിസ് ലബോറട്ടറീസാണ് ലഭ്യമാക്കുക. ഈ വാക്സിൻ ഉടൻ തന്നെ ഇന്ത്യയിലെ അവസാന ഘട്ട പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷ. ജോൺസൺ ആൻഡ് ജോൺസൺ തങ്ങളുടെ വാക്സിൻ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ ഇ എന്ന സ്ഥാപനവുമായി ധാരണയിലായി.
Read in English: Covid-19 vaccine tracker, Oct 5: India hopes to vaccinate 20-25 crore people by July next year
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.