കോവിഡ് -19 വാക്സിൻ വിതരണം ഇപ്പോൾ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുകാണ്. എന്നാൽ വാക്സിൻ ഫലപ്രാപ്തിക്ക് ഭീഷണി ഉയർത്തുന്നതായി പറയപ്പെടുന്ന സാഹചര്യങ്ങളും ഉയർന്നു വരുന്നു. നിലവിൽ യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ സ്ഥിരീകരിച്ച കോവിഡ് വകഭേദങ്ങളും സമാന വകഭേദങ്ങൾ ഇനിയും ആവിർഭവിക്കാനുള്ള സാധ്യതകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.
പുതിയ കോവിഡ് -19 വകഭേദങ്ങളുടെ പരിണാമവും വ്യാപനവും കുറയ്ക്കുന്നതിനുള്ള ഒരേയൊരു മാർഗ്ഗമായി കർശന നിയന്ത്രണ നടപടികൾ ഇനിയും സ്വീകരിക്കുന്നത് പരിഗണിക്കണമെന്ന് വൈറലൻസ് ജേണലിലുള്ള ഒരു എഡിറ്റോറിയലിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്സിറ്റി (യുഇഎ), എർഹാം ഇൻസ്റ്റിറ്റ്യൂട്ട്, മിനസോട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ പരിണാമ, വൈറോളജി, പകർച്ചവ്യാധി, ജീനോമിക്സ് വിദഗ്ധരാണ് ഈ എഡിറ്റോറിയൽ എഴുതിയത്.
Read More: ഇൻട്രാനാസൽ കോവിഡ്-19 വാക്സിനുമായി ഭാരത് ബയോടെക്; ബിബിവി 154 വാക്സിനെക്കുറിച്ച് അറിയാം
സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതും കോവിഡ് -19 മരണങ്ങൾ തടയുന്നതും തമ്മിലുള്ള “അപകടകരമായ സന്തുലിതാവസ്ഥ” സംബന്ധിച്ച് സർക്കാരുകൾ ചർച്ചകൾ നടത്തുമ്പോൾ, പിന്നീട് കൂടുതൽ അപകടകരമായ നിലയിലേക്ക് പോവാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇപ്പോൾ ശക്തമായ നടപടി സ്വീകരിക്കുന്നത് എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. “പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുജനാരോഗ്യ സംബന്ധമായ ശ്രമങ്ങളും ശരിയായ മാസ്കിംഗും സാമൂഹിക ഇടപെടലുകൾ സുരക്ഷിതമായി നിലനിർത്തുന്നതും, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ (പിപിഇ) കൃത്യമായ തുടർച്ചയായ ഉപയോഗവും വളരെ പ്രാധാന്യമർഹിക്കുന്നു” എന്ന് അവർ എഴുതുന്നു.