കോവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം ചില പ്രത്യേക കാര്യങ്ങളിൽ അനുമതി ലഭ്യമാവുമെന്ന തരത്തിലുള്ള ഒരു സർട്ടിഫിക്കേഷൻ സംവിധാനം ഇസ്രായേൽ അടുത്തിടെ നടപ്പാക്കിയിരുന്നു.
നോവൽ കൊറോണ വൈറസിനെതിരായ വാക്സിനേഷൻ യജ്ഞങ്ങൾ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങുന്നതിന്റെ ഒരു ഘട്ടമായി കണക്കാക്കപ്പെടുന്നു. ഇസ്രായേലിന്റെ “വാക്സിൻ പാസ്‌പോർട്ട്” രാജ്യത്തെ റസ്റ്ററന്റുകൾ, ജിമ്മുകൾ, ഹോട്ടലുകൾ എന്നിവ പോലുള്ള പൊതു ഇടങ്ങൾക്കായുള്ളതാണ്. എന്നാൽ ഇത്തരത്തിലുള്ള സർട്ടിഫിക്കേഷൻ രാജ്യാന്തര വിമാന യാത്ര പൂർണമായി പുനഃരാരംഭിക്കുന്നതിനെയും ബാധിക്കുന്നു.
വാക്സിൻ പാസ്‌പോർട്ടുകൾ എന്താണ്?
കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നിരവധി രാജ്യങ്ങൾ വാക്സിനേഷന്റെ തെളിവ് ആവശ്യപ്പെട്ടിട്ടുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും യുഎസിലേക്കോ ഇന്ത്യയിലേക്കോ ഉള്ള യാത്രക്കാർ മഞ്ഞപ്പനി പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവയ്പ് നടത്തിയതായി തെളിവ് സമർപ്പിക്കേണ്ടതുണ്ട്.
പാസ്‌പോർട്ടുകളിൽ നിന്നാണ് പേര് വന്നതെങ്കിലും മിക്ക വാക്സിൻ പാസ്‌പോർട്ടുകളും ഡിജിറ്റൽ രേഖകളായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡ് -19 നെതിരെ ഉടമയ്ക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും അതിനാൽ “സുരക്ഷിമാ”ണെന്നതിനുള്ള തെളിവായി അവ പ്രവർത്തിക്കും.
വാക്സിൻ പാസ്‌പോർട്ടുകൾ നിർവഹിക്കുന്ന മറ്റൊരു പ്രധാന പ്രവർത്തനം രാജ്യങ്ങളിലുടനീളം വാക്സിനേഷൻ രേഖകൾ ഡിജിറ്റൈസ് ചെയ്യുക എന്നതാണ്. ചില രാജ്യങ്ങൾ ക്വാറന്റൈൻ മാനദണ്ഡങ്ങൾ മറികടക്കാൻ വാക്സിനേഷന്റെ തെളിവുകൾ സ്വീകരിക്കാൻ തുടങ്ങിയപ്പോൾ ഇത്തരം രേഖകൾ ഉപയോഗിക്കാൻ തുടങ്ങി. വാക്സിൻ പാസ്‌പോർട്ടിന്റെ പൊതുവായതും സാർവത്രികമായി അംഗീകരിക്കപ്പെട്ടതുമായ ഒരു പതിപ്പ് ഇനിയും പുറത്തുവന്നിട്ടില്ല.
ഇപ്പോൾ എന്ത് വാക്സിൻ പാസ്‌പോർട്ടുകളാണ് ഉള്ളത്?
ഇസ്രായേൽ സർക്കാർ പുറപ്പെടുവിച്ചതുപോലുള്ളവയ്‌ക്ക് പുറമേ, നിരവധി അസോസിയേഷനുകളും ലാഭേച്ഛയില്ലാത്തവയും രാജ്യാന്തര യാത്രകൾക്കായി സ്വന്തം പതിപ്പുകൾ പുറത്തിറക്കുന്നുണ്ട്.
വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന ആഗോള വാണിജ്യ സ്ഥാപനമായ ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (ഐഎടിഎ) ട്രാവൽ പാസ് എന്ന ആപ്ലിക്കേഷൻ വികസിപ്പിച്ചെടുക്കുന്നു, ഇത് വാക്സിനേഷന്റെ തെളിവുകളും അതിന്റെ വാലിഡിറ്റിയും പരിശോധിക്കുന്നതിനായി വിമാനക്കമ്പനികൾക്കും മറ്റ് വ്യോമയാന വ്യവസായ പങ്കാളികൾക്കും ഒരു പൊതു സംവിധാനം നൽകും.
Read More: ഭവനവായ്പ നിരക്ക് കുറയുന്നത് എന്തുകൊണ്ട്?
ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന “കോമൺസ് പ്രോജക്റ്റ്” യാത്രക്കാരുടെ വാക്സിനേഷൻ റെക്കോർഡ് ഉൾക്കൊള്ളുന്ന കോമൺപാസ് എന്ന ആപ്ലിക്കേഷൻ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്.
ന്യൂയോർക്ക്, ബോസ്റ്റൺ, ലണ്ടൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് യുണൈറ്റഡ്, ജെറ്റ്ബ്ലൂ, ലുഫ്താൻസ, സ്വിസ് ഇന്റർനാഷണൽ, വിർജിൻ അറ്റ്‌ലാന്റിക് എന്നിവയുടെ തിരഞ്ഞെടുത്ത വിമാനങ്ങളിൽ പരിശോധനയ്ക്കായി യാത്രക്കാർ കോമൺപാസ് ഉപയോഗിക്കുന്നുണ്ടെന്ന് ദി വാഷിങ്ടൺ പോസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നു. അതിനുമുമ്പ്, ലണ്ടൻ, ന്യൂയോർക്ക്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള യുണൈറ്റഡ്, കാത്തേ പസഫിക് വിമാനങ്ങളിൽ ഇതിനുള്ള ട്രയലുകൾ നടത്തിയിരുന്നു.
വാക്സിൻ പാസ്‌പോർട്ടുകൾ സംബന്ധിച്ച ആശങ്കകൾ?
വാക്സിൻ പാസ്‌പോർട്ടിനെക്കുറിച്ചുള്ള ഒരു ഇടക്കാല റിപ്പോർട്ടിൽ അവ നിർബന്ധമാക്കുന്നതിന് എതിരെയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം നിലപാട് എടുത്തത്. കോവിഡ്-19 വാക്സിനേഷന്റെ തെളിവുകൾ നിർബന്ധമാക്കരുതെന്നാണ്
“ഇപ്പോൾ, കോവിഡ് -19 വാക്സിനേഷന്റെ തെളിവുകൾ രാജ്യാന്തര യാത്രകൾക്ക് നിർബന്ധിതമാക്കരുതെന്നത് ലോകാരോഗ്യ സംഘടനയുടെ നിലപാടാണ്, കാരണം ഫലപ്രാപ്തിയെക്കുറിച്ച് നിർണായകമായ അജ്ഞതകൾ ഇപ്പോഴുമുണ്ട്. പ്രത്യേകിച്ചും കോവിഡ് വാക്സിനേഷന് രോഗവ്യാപനം കുറയ്ക്കുന്നതിനുള്ള ശേഷി സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ,” ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുപന്നു.
Read More: കോവിഡ്-19 വാക്സിനേഷൻ: രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭിക്കാൻ എന്തുചെയ്യണം, എവിടെ ലഭിക്കും?
“കൂടാതെ, വാക്സിനുകളുടെ ലഭ്യത പരിമിതമായ സാഹചര്യത്തിൽ, യാത്രക്കാർക്ക് കുത്തിവയ്പ് നൽകിയാൽ കടുത്ത കോവിഡ് -19 രോഗ സാധ്യത കൂടുതലുള്ളതായി കണക്കാക്കപ്പെടുന്ന മുൻഗണനാ ഗ്രൂപ്പുകൾക്ക് നൽകാനുള്ള കോവിഡ് വാക്സിനുകളുടെ കാര്യത്തിൽ അപര്യാപ്തത നേരിടും.”
കൂടാതെ, നിരവധി വിദഗ്ധർ ഇതുസംബന്ധിച്ച് സ്വകാര്യത ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. വാക്സിനേഷന്റെ തെളിവ് പരിശോധിക്കുന്നതിനായി പ്രധാനമായും ഒരു പ്രത്യേക സേവന ദാതാവ് ആക്സസ് ചെയ്യുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റുകളാണ് ഇവ എന്നതിനാൽ, അവരുടെ ഉടമകളുടെ ചലനം ട്രാക്കുചെയ്യുന്നതിന് അവ അധികാരികൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് അവർ പറയുന്നു.