/indian-express-malayalam/media/media_files/uploads/2021/07/covid-variants.jpg)
ലോകം അനുദിനം കോവിഡ് മഹാമാരിയോട് പൊരുതുമ്പോൾ കൂടുതൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ട് കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ആൽഫ, ഡെൽറ്റ, കപ്പ, ലാംഡ എന്നിങ്ങനെ കൊറോണ വൈറസിന്റെ ഏഴോളം വകഭേദങ്ങൾ ഇതിനകം തന്നെ ആരോഗ്യവിദഗ്ധർ കണ്ടെത്തികഴിഞ്ഞു. ഈ സാഹചര്യത്തിൽ, ഒരു രോഗിയ്ക്ക് ഒന്നിലധികം കോവിഡ് വകഭേദങ്ങൾ ഒരുമിച്ച് പിടിപെടുമോ എന്നതാണ് പലരെയും കുഴക്കുന്ന സംശയം.
രണ്ടു ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിനു ശേഷവും ആസാമിലെ ഒരു ഡോക്ടറിൽ രണ്ടുതരം കോവിഡ് വകഭേദങ്ങൾ ബാധിച്ചതായി അടുത്തിടെ ആരോഗ്യവിദഗ്ധർ കണ്ടെത്തിയിരുന്നു. ആൽഫ, ഡെൽറ്റ വകഭേദങ്ങളാണ് ഈ ഡോക്ടറിൽ കണ്ടെത്തിയത്. യുകെ, ബ്രസീൽ, പോർച്ചുഗൽ എന്നിവിടങ്ങളിൽ സമാനമായ ഇരട്ട അണുബാധ കേസുകൾ മുൻപും കണ്ടെത്തിയിരുന്നെങ്കിലും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ കേസാണിത്.
"ശ്വാസകോശ വൈറസുകളുടെ കാര്യത്തിൽ ഇരട്ട അണുബാധ അസാധാരണമല്ല," പൂനൈ കൊളമ്പിയ ഏഷ്യ ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ഫിസിഷ്യനും ഡയബറ്റീസ് സ്പെഷ്യലിസ്റ്റുമായ ഡോ. വിചാർ നിഗം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "ആർഎൻഎ വൈറസുകളായ ഇൻഫ്ളുവൻസ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‌വി) അല്ലെങ്കിൽ പാരൈൻഫ്ലുവൻസ എന്നിവ ഇരട്ട അണുബാധയിലേക്ക് നയിക്കാം."
എന്നിരുന്നാലും, കോവിഡ് രോഗിയിൽ ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ കാണപ്പെട്ട സംഭവത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ അപൂർവ്വമെന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "കോവിഡ് 19 വൈറസുകളുടെ ജനിതക വ്യതിയാനം സംഭവിച്ച വകഭേദങ്ങൾ ഇരട്ട അണുബാധയ്ക്കുള്ള വലിയ ഭീഷണികൾ ഉയർത്തുന്നുണ്ട്, ആൽഫ, ഡെൽറ്റ വകഭേദങ്ങൾ ഇത്തരത്തിൽ പകരാനുള്ള സാധ്യതകളുണ്ട്," ഡോ. വിചാർ നിഗം വ്യക്തമാക്കി.
രോഗപ്രതിരോധശേഷിയില്ലാത്തവരിലും മറ്റു ഗുരുതരമായ രോഗങ്ങളുള്ളവരിലുമാണ് ഇത്തരം ഇരട്ട അണുബാധകൾ കൂടുതൽ അപകടസാധ്യതയുണ്ടാക്കുക എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. "അപകടസാധ്യത ഓരോ വ്യക്തികളുടെയും രോഗപ്രതിരോധശേഷിയെ ആശ്രയിച്ചിരിക്കും. ശ്വാസകോശ വൈറസുകൾക്ക് ഇത്തരത്തിൽ രൂപാന്തരപ്പെടാനും പരിവർത്തനം ചെയ്യാനുമുള്ള പ്രവണത ഉള്ളതിനാൽ ഇത് അസാധ്യമായ ഒന്നാണെന്ന് പറയാനാവില്ല," ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ പൾമോണോളജി ആൻഡ് ക്രിട്ടിക്കൽ കെയർ സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് ചൗള പറയുന്നു.
വാക്സിൻ സ്വീകരിക്കുന്നത് വൈറസുകൾ ഇത്തരത്തിൽ പരിവർത്തനപ്പെടാനും പുതിയ വകഭേദങ്ങൾ ഉണ്ടാകാനുമുള്ള സാധ്യതകളെ തടയുകയും ചെയ്യുമെന്ന് ഡോ. വിചാർ നിഗം പറയുന്നു. "വാക്സിനുകൾക്ക് നിർണായകമായ പങ്ക് വഹിക്കാൻ കഴിയും. ഗുരുതരാവസ്ഥകളും മരണനിരക്കും അപകടസാധ്യതയും കുറയ്ക്കാൻ വാക്സിനേഷൻ സഹായിക്കും." വാക്സിൻ സ്വീകരിച്ചവരിൽ രോഗത്തിന്റെ തീവ്രത കുറയുമെന്നും അദ്ദേഹം വിശദീകരിച്ചു.
Read more:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us