ദക്ഷിണേന്ത്യയിലെ ഏക കോൺഗ്രസ് സർക്കാരായ പുതുച്ചേരിയിലെ വി നാരായണസാമി സർക്കാർ തിങ്കളാഴ്ചയാണ് അധികാരമൊഴിഞ്ഞത്. കഴിഞ്ഞ ഒരു മാസത്തിനിടെ പാർട്ടി എംഎൽഎമാർ രാജിവച്ചതിനെത്തുടർന്ന് സർക്കാരിന് അധികാരം നഷ്ടപ്പെടുകയായിരുന്നു. തന്റെ സർക്കാരിന്റെ പതനത്തിന് കാരണം ബിജെപിയുടെ രാഷ്ട്രീയ കളികളാണെന്ന് രാജി സമർപ്പിക്കുന്നതിനുമുമ്പ് നാരായണസാമി കുറ്റപ്പെടുത്തിയിരുന്നു.
നിയമസഭയിൽ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് എംഎൽഎമാർ മാത്രമുള്ള കേന്ദ്രഭരണ പ്രദേശത്ത് ബിജെപിക്ക് എന്ത് നേട്ടമാണ് ലഭിക്കുന്നത്? എൻ ആർ കോൺഗ്രസുമായും എഐഎഡിഎംകെയുമായും സഖ്യമുള്ള ബിജെപി ഇതെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നടത്തിയതെന്നത് എന്താണ് അർത്ഥമാക്കുന്നത്?
Read More: പുതുച്ചേരി കോൺഗ്രസ് സർക്കാർ വീണു; നാരായണ സ്വാമി രാജിവച്ചു
ഒന്നാമതായി, കോൺഗ്രസ് മുക്ത ഭാരതം വേണമെന്ന ഉദ്ദേശ്യം അധികാരത്തിൽ വരുമ്പോൾ തന്നെ പ്രഖ്യാപിച്ച ബിജെപി, കോൺഗ്രസിനെയും അതിന്റെ നേതൃത്വത്തെയും കഴിയുന്നത്ര മോശമായി കാണിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മധ്യപ്രദേശ്, ഗോവ, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സംഭവിച്ചവയടക്കം പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് അടുത്തിടെയുണ്ടായ നഷ്ടങ്ങൾ പാർട്ടിയെക്കുറിച്ച് “ജനങ്ങളെ ഭരിക്കാനോ ഒരുമിച്ച് നിർത്താനോ കഴിയാത്ത ഒരു പാർട്ടി” എന്ന പ്രതിച്ഛായ ശക്തമായി പ്രചരിക്കാൻ കാരണമായി. കൂടാതെ “കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് മേലിൽ പ്രസക്തിയില്ല,” എന്ന് ബിജെപി നേതാക്കൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
“പുതുച്ചേരിയിൽ സംഭവിച്ചത് ഒരു കൂട്ടിച്ചേർക്കൽ മാത്രമാണ്. ബിജെപി ഉടൻ ഒരു സർക്കാർ രൂപീകരിക്കാൻ പോകുന്നു എന്നതല്ല ഈ സംഭവങ്ങൾ അർത്ഥമാക്കുന്നത്, മറിച്ച് അത് ബിജെപി കെട്ടിപ്പടുക്കുന്ന ദേശീയ ആഖ്യാനത്തെ ശക്തിപ്പെടുത്തി എന്നാണ്,” തമിഴ്നാട്ടിലും പുതുച്ചേരിയിലും പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിചയമുള്ള ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു. “നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇത് സംഭവിച്ചതെന്നതിനാൽ, ബിജെപിയുടെ അധികാരക്കൊതിയാണ് ഇതെന്ന് ആർക്കും പറയാനാവില്ല. മറിച്ച്, കോൺഗ്രസിന്റെ പരാജയത്തിലേക്കും അധികാരം നിലനിർത്താനുള്ള അതിന്റെ നേതൃത്വത്തിന്റെ കഴിവില്ലായ്മയിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും,” നേതാവ് കൂട്ടിച്ചേർത്തു.
രണ്ടാമത്, “തിരഞ്ഞെടുപ്പ് ഫലം എന്തായാലും അത് ബിജെപിയുടെ നേട്ടമായിരിക്കും,” എന്ന് ഈ നേതാവ് അഭിപ്രായപ്പെടുന്നു. കോൺഗ്രസിൽനിന്ന് രാജിവച്ച അഞ്ച് എംഎൽഎമാരിൽ മൂന്നു പേർ ഇതിനകം ബിജെപിയിൽ ചേർന്നിട്ടുണ്ട്. “മറ്റുള്ളവരും ഈ പാത പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലെങ്കിൽ അവർക്ക് സ്വതന്ത്രരായി മത്സരിക്കാനും പറ്റും,” പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
“ഇത് സംസ്ഥാനത്തെ കോൺഗ്രസിനെ കൂടുതൽ ദുർബലപ്പെടുത്തും,സഖ്യകക്ഷിയായ ഡിഎംകെയെയും ശക്തിപ്പെടുത്താനും സാധ്യതയുണ്ട്. ഇത് ഒരു കോൺഗ്രസ് സർക്കാരിനുള്ള സാധ്യതകൾ മങ്ങിയതാക്കുന്നു,” അവർ പറഞ്ഞു.
മൂന്നാമതായി, ബിജെപി നേതാക്കൾ പറഞ്ഞത് അവരുടെ പാർട്ടി അസംതൃപ്തരായ കോൺഗ്രസ് എംഎൽഎമാരുമായി ദീർഘകാലമായി ബന്ധപ്പെട്ടിരുന്നു എന്നാണ്. നാരായണസാമി സർക്കാർ ദുർബലമാവുകയും പുതുച്ചേരിയിൽ ഇടപെടുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെടുകയും ചെയ്തതോടൊണ് ബിജെപിയുടെ ഇടപെടൻ നടന്നത്. തങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സർക്കാരിനെ താഴെയിറക്കാൻ കഴിയുമായിരുന്നുവെന്ന് ഒരു ബിജെപി നേതാവ് അവകാശപ്പെട്ടു. എന്നിരുന്നാലും, തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഈ നീക്കം ഇപ്പോൾ നടന്നിരിക്കുന്നത്. വിമതർക്ക് വീണ്ടും മത്സരിക്കുമ്പോൾ അവരുടെ അനുയായികളെ ആവേശത്തോടെ അണിനിരത്താൻ സാധിക്കും.
“തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒരു വിമത നീക്കം നടത്തുമ്പോൾ, ആ സമയത്തെ വൈകാരികതകൾ മുതലാക്കുന്നത് എളുപ്പമാണ്,” ബിജെപി നേതാവ് പറഞ്ഞു.
Read More: രാഹുലിന്റെ പ്രസംഗം ബിജെപി ഏജന്റിനെ പോലെ, സംസ്ഥാന സർക്കാരിനെതിരായ ആക്ഷേപങ്ങൾ തരംതാണത്: സിപിഎം
പിഡബ്ല്യുഡി മന്ത്രി സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്ന എ നമശിവായത്തിന് അദ്ദേഹത്തിന്റെ വില്ലിയാനൂർ നിയോജകമണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും കാര്യമായ രാഷ്ട്രീയ സ്വാധീനമുണ്ട്. അത്തരം നേതാക്കൾക്ക് തങ്ങളുടെ പ്രദേശങ്ങളിൽ ബിജെപിക്ക് വോട്ട് നേടിത്തരാനാവുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.
നാലാമതായി, കിരൺ ബേദി ലെഫ്റ്റനന്റ് ഗവർണറായിരിക്കെ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഏതൊരു നീക്കവും ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും പ്രതിച്ഛായയെ വ്രണപ്പെടുത്തുമായിരുന്നെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ച നാരായണ സ്വാമിയും കിരൺ ബേദിയും തമ്മിൽ ദീർഘകാലമായി തുടർന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കൾ ഇത്തരമൊരു അഭിപ്രായം വ്യക്തമാക്കിയത്.
Read More: പുതുച്ചേരി: ഭരണ പ്രതിസന്ധി തുടരുന്നതിനിടെ കിരൺ ബേദിയെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്തുനിന്ന് നീക്കി
“ബേദിയെ സ്ഥാനത്ത് നിന്ന് നീക്കംചെയ്തതിലൂടെ, ഞങ്ങൾ പരുക്കുകൾ കുറച്ചു. ബേദി ഉണ്ടായിരുന്ന സമയത്ത് ഇത് സംഭവിച്ചിരുന്നെങ്കിൽ പാർട്ടിയെയും കേന്ദ്ര സർക്കാരിനെയും കുറ്റപ്പെടുത്തുമായിരുന്നു,” ബിജെപി ഭാരവാഹി പറഞ്ഞു.
അഞ്ചാമത്, ബേദിയെ നീക്കംചെയ്തത് മാത്രമല്ല അവർക്ക് പകരം ആരെയാണ് നിയമിച്ചതെന്നതും ബിജെപിയുടെ പദ്ധതിയുടെ ഭാഗമായിരുന്നുവെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നു. തമിഴിസൈ സൗന്ദരരാജനാണ് പുതുച്ചേരിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണർ. അവരെ നിയമിക്കുന്നത് പാർട്ടിയെ വിമർശനങ്ങൾ ഒഴിവാക്കാൻ സഹായിക്കുക മാത്രമല്ല, തമിഴ് നാട്ടിൽ നിന്നുള്ള ഒരാളെ ആ തസ്തികയിൽ നിയമിച്ചതിലൂടെ ബിജെപിയെക്കുറിച്ച് പ്രാദേശികർക്കിടയിലുള്ള മനോഭാവം മെച്ചപ്പെടുത്താനും സാധിക്കും.
ഈ ഘട്ടത്തിൽ പുതിയ സർക്കാരിനെ അവരോധിക്കാനുള്ള ശ്രമം നാരായണസാമിയോട് ജനങ്ങൾക്കിടയിൽ അനുഭാവമുണ്ടാകാൻ കാരണമാവുമെന്ന് ബിജെപി നേതാക്കൾ സമ്മതിച്ചു. സംസ്ഥാനത്ത് പുതിയ സർക്കാർ വേണമെന്ന എൻ ആർ കോൺഗ്രസ് ആവശ്യത്തിൽ പാർട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.