/indian-express-malayalam/media/media_files/2025/12/10/australia-social-media-ban-2025-12-10-18-34-03.jpg)
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് ഒരു കുറഞ്ഞ പ്രായപരിധി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ ഇന്നത്തോടെ മാറും. ഇതോടെ ഇൻസ്റ്റാഗ്രാം, യൂട്യൂബ്, സ്‌നാപ്പ് എന്നിലയിലായുള്ള ഒരു ദശലക്ഷത്തിലധികം വരുന്ന 16 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ ആണ് ബ്ലോക്ക് ചെയ്യപ്പെടാൻ പോകുന്നത്. ഓസ്ട്രേലിയൻ ഭരണകൂടത്തിന് ഈ നയത്തിന്റെ പേരിൽ പല വമ്പൻ ടെക്ക് കമ്പനികളിൽ നിന്നും വിമർശനം നേരിട്ടു. എന്നാൽ രാജ്യത്തെ നിരവധി മാതാപിതാക്കളുടെ പിന്തുണ ലഭിച്ചതോടെ ഈ നിയമം നടപ്പിലാക്കുകയാണ്.
ഓൺലൈൻ സുരക്ഷാ ഭേദഗതി ആക്ടിലൂടെയാണ് ഓസ്ട്രേലിയൻ സർക്കാർ ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന നിയമം നടപ്പിലാക്കുന്നത്. 16 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ അതാത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കണ്ടെത്തി റിമൂവ് ചെയ്യുകയോ ഡീആക്ടിവേറ്റ് ചെയ്യുകയോ വേണം എന്നാണ് ഓസീസ് ലെജിസ്ലേറ്റീവ് പാസാക്കിയ ഈ ആക്ടിൽ വ്യക്തമാക്കുന്നത്. മാത്രമല്ല 16 വയസിൽ താഴെയുള്ളവർക്ക് അക്കൗണ്ട് ആരംഭിക്കുന്നത് തടയാൻ വേണ്ട നടപടികളും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സ്വീകരിക്കണം.
പ്രായപരിധിയിൽ പെടാത്തവരുടെ അക്കൗണ്ടുകൾ കാരണമില്ലാതെ റിമൂവ് ചെയ്യപ്പെടുന്ന സാഹചര്യം ഈ പ്ലാറ്റ്ഫോമുകൾ ഒഴിവാക്കുകയും വേണം. ഈ നടപടിക്കെതിരെ ടെക് ലോകത്ത് നിന്ന് വലിയ പ്രതിഷേധം ആണ് ഉയർന്നത്. എന്നാൽ 16 വയസിൽ താഴെയുള്ളവരുടെ അക്കൗണ്ടുകൾ മെറ്റ പിൻവലിച്ചു തുടങ്ങിയതായാണ് റിപ്പോർട്ടുകൾ.
Also Read: ഇന്നും പണിമുടക്കി ഇൻഡിഗോ; ബെംഗളൂരുവിൽ മാത്രം വ്യാഴാഴ്ച റദ്ദാക്കിയത് 73 സർവ്വീസുകൾ
നിയമം നിലവിൽ വന്നതിന് ശേഷം 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിച്ചാൽ ഈ 16 വയസിൽ താഴെയുള്ളവർക്ക് ശിക്ഷയൊന്നും ലഭിക്കില്ല. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് 33 മില്യൺ ഡോളർ വരെ പിഴ ചുമത്തപ്പെടും.
"സോഷ്യൽ മീഡിയാ ലോകത്തേക്ക് കടക്കുന്നത് മൂലമുണ്ടാവുന്ന സമ്മർദങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും കൗമാരക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ നിയമം എന്നണ് ഓസ്ട്രേലിയൻ ഭരണകൂടം പറയുന്നത്. സ്ക്രീനിന് മുൻപിൽ കൂടുതൽ സമയം അവരെ സോഷ്യൽ മീഡിയ പിടിച്ചിരുത്തുകയും അവരുടെ ആര്യോഗ്യത്തെ തന്നെ അത് ബാധിക്കുകയും ചെയ്തേക്കും. ഓസ്ട്രേലിയയിലെ കൗമാര താരങ്ങളിൽ പകുതിയോളം പേർ സൈബർ ബുള്ളിയിങ്ങിന് ഇരയാവുന്നതായാണ് ഒരു സർക്കാർ റെഗുലേറ്റർ നടത്തിയ സർവേയിലൂടെ കണ്ടെത്തിയത്.
എന്നാൽ ഡേറ്റിങ് വെബ്സൈറ്റുകൾ, ഗേയിമിങ് പ്ലാറ്റ്ഫോമുകൾ, എഐ ചാറ്റ്ബോട്ടുകൾ എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല. ഓസ്ട്രേലിയൻ സർക്കാരിന്റെ നിയമത്തിനെതിരെ ടെക്ക് കമ്പനികളെ കൂടാതെ ഓസ്ട്രേലിയൻ മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിലക്കുന്നതിലൂടെ ഇവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ് ഇല്ലാതാക്കുന്നത് എന്ന് ഓസീസ് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.
നിയമത്തിന് കീഴിൽ വരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ
ഫെയ്സ്ബുക്ക്, കിക്ക്, റെഡ്ഡിറ്റ്, സ്നാപ്പ്ചാറ്റ്, ത്രെഡ്സ്, ടിക്ടോക്,എക്സ്, യൂട്യൂബ് എന്നിവർ ഡിസംബർ 10 മുതൽ ഓസ്‌ട്രേലിയയിലെ 16 വയസിൽ താഴെയുള്ളവർ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. സാഹചര്യം മാറുന്നതിനനുസരിച്ചും യുവ ഉപയോക്താക്കൾ നിലവിൽ ഉൾപ്പെടാത്ത മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൂട്ടത്തോടെ തിരിയുകയാണെങ്കിൽ ഓസ്‌ട്രേലിയൻ സർക്കാർ ഈ ലിസ്റ്റിൽ മാറ്റം വരുത്തും.
Also Read: ജോ ബൈഡന്റെ ഓട്ടോപെൻ ഉത്തരവുകൾ റദ്ദാക്കുമെന്ന് ട്രംപ്; എന്താണ് പുതിയ വിവാദം ? അറിയാം വിശദമായി
വിദ്യാഭ്യാസപരമായ മൂല്യം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയ തുടക്കത്തിൽ യുട്യൂബിന് ഈ നിയമത്തിൽ നിന്ന് ഇളവ് നൽകിയിരുന്നു. എന്നാൽ കുട്ടികളിലേക്ക് ദോഷകരമായ ഉള്ളടക്കങ്ങൾ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള പ്ലാറ്റ്‌ഫോം ഇതാണെന്ന് ഒരു പ്രധാന റെഗുലേറ്റർ കണ്ടെത്തിയതിനെത്തുടർന്ന് 2025 ജൂലൈയിൽ ഈ ഇളവ് പിൻവലിച്ചു.
ഭരണകൂടത്തിന്റെ വിശദീകരണം
കൈകാര്യം ചെയ്യാൻ പ്രയാസമുള്ള സമ്മർദങ്ങളിലേക്കും വെല്ലുവിളികളിലേക്കും ഈ സോഷ്യൽ മീഡിയ ഉപയോഗം വഴി എത്തിപ്പെടും എന്നാണ് ഓസ്ട്രേലിയൻ ഭരണകൂടത്തിനറെ വാദം. സൈബർ ബുള്ളിയിങ്, സ്റ്റോൽക്കിങ്, ഗ്രൂമിങ്, വിദ്വേഷം നിറഞ്ഞ കണ്ടന്റുകൾ എന്നിവയ്ക്കെല്ലാം സോഷ്യൽ മീഡിയ ഉപയോഗം കാരണമാവും.
സർവ്വേ ഫലങ്ങൾ
ഓൺലൈൻ സുരക്ഷയ്ക്കായുള്ള ഓസ്‌ട്രേലിയൻ റെഗുലേറ്ററായ 'eSafety' 2024 ഡിസംബറിനും 2025 ഫെബ്രുവരി മാസത്തിനും ഇടയിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് നാല് കുട്ടികളിൽ എടുത്താൽ മൂന്ന് പേർ (74 ശതമാനം) ഓൺലൈനിൽ ദോഷകരമായ ഉള്ളടക്കങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ്.
അഞ്ച് കുട്ടികളെടുത്താൽ മൂന്ന് പേർ (60%) ഓൺലൈൻ വിദ്വേഷം കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം നാല് കുട്ടികളെടുത്താൽ അവരിൽ ഒന്നിലധികം പേർ (27 ശതമാനം) ഇത് നേരിട്ട് അനുഭവിക്കുകയും ചെയ്തു.
Also Read:പുതിയ തൊഴിൽ നിയമം; ജീവനക്കാർക്ക് അനുകൂലമോ? പ്രതികൂലമോ? എന്തൊക്കെ മാറ്റങ്ങൾ, അറിയാം വിശദമായി
കമ്പനികൾ നിയമം അനുസരിക്കുന്നുണ്ടെങ്കിലും കൂടിയാലോചനാ ഘട്ടത്തിൽ അവർ നിയമം നടപ്പാക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഈ നിയമത്തിലൂടെ കുട്ടികൾ അക്കൗണ്ടില്ലാതെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ കുട്ടികളെ സംരക്ഷിക്കാൻ നിർമ്മിച്ചിട്ടുള്ള പാരൻ്റൽ കൺട്രോളുകളും സുരക്ഷാ ഫിൽട്ടറുകളും ഇല്ലാതാവുന്നു എന്നാണ് യുട്യൂബ് വാദിച്ചത്.
ഓൺലൈനിൽ യുവാക്കളെ കൂടുതൽ സുരക്ഷിതരാക്കുക, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ പിന്തുണയ്ക്കുക എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടുന്നതിൽ ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നിയമം പരാജയപ്പെടും എന്നാണ് മെറ്റ പ്രതികരിച്ചത്.
കൗമാരക്കാരെ അവരുടെ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അകറ്റുന്നത് അവരെ സുരക്ഷിതരാക്കില്ല എന്നാണ് സ്നാപ്പിന്റെ പ്രതികരണം. പകരം സുരക്ഷ കുറഞ്ഞതും സ്വകാര്യത കുറഞ്ഞതുമായ സന്ദേശമയയ്‌ക്കൽ ആപ്പുകളിലേക്ക് അവരെ തള്ളിവിട്ടേക്കാം എന്ന് സ്‌നാപ് വ്യക്തമാക്കി.
കുട്ടികളുടെയും യുവാക്കളുടെയും മനുഷ്യാവകാശങ്ങളിൽ ഈ നിയമം ചെലുത്താൻ സാധ്യതയുള്ള സ്വാധീനത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് എക്‌സ് പറഞ്ഞു. ഇത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും വിവരങ്ങൾ അറിയാനുള്ള അവകാശത്തിനും എതിരാകാൻ സാധ്യതയുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.
Read More: അമേരിക്കൻ പഠനം ആശങ്കയിലോ? പ്രവേശനം പരിമിതപ്പെടുത്താൻ സർവകലാശാലകൾക്ക് നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us