ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ ലഭിച്ച 11 പേർക്ക് ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം എന്ന അപൂർവ നാഡീവ്യൂഹ രോഗം കണ്ടെത്തിയതായി പഠന ഫലം. ഇന്ത്യയിൽ കോവിഷീൽഡ് എന്ന പേരിൽ അറിയപ്പെടുന്ന വാക്സിനാണ് അസ്ട്രാസെനെക്ക-ഓക്സ്ഫോർഡ് വാക്സിൻ.
ഇന്ത്യയിൽ കേരളത്തിലും യുകെയിൽ നോട്ടിങ്ഹാമിലുമായാണ് ഈ രോഗബാധകൾ കണ്ടെത്തിയത്. കേരളത്തിൽ ഏഴ് പേർക്ക് ഈ രോഗം സ്ഥിരീകരിച്ചതായി പഠനത്തിൽ പറയുന്നു. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ നാല് പേർക്കും ഈ രോഗം സ്ഥിരീകരിച്ചു.
Read More: പനിക്ക് കാരണമാകുന്ന റൈനൊവൈറസ് കോവിഡിനെ ചെറുക്കുന്നു; പുതിയ പഠനം
നിലവിൽ ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം സ്ഥിരീകരിച്ച 11 പേർക്കും 10 മുതൽ 22 ദിവസം മുൻപ് വരെയുള്ള കാലാവധിയിൽ കോവിഡ് വാക്സിൻ ലഭിച്ചതായി പഠന റിപ്പോർട്ടിൽ പറയുന്നു.
ഗ്വില്ലെയ്ൻ-ബാരെ സിൻഡ്രോം (ജിബിഎസ്) ബാധിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ അതിന്റെ പെരിഫറൽ നാഡീവ്യവസ്ഥയുടെ ഒരു ഭാഗത്തെ തെറ്റായി ആക്രമിക്കും. നാഡീവ്യവസ്ഥയിൽ തലച്ചോറിനും സുഷുമ്‌നാ നാഡിക്കും പുറത്ത് സ്ഥിതിചെയ്യുന്ന ഭാഗമാണ് പെരിഫറൽ നാഡീവ്യവസ്ഥയിൽ ഉൾപ്പെടുന്നത്.
ജൂൺ 10 ന് ”അന്നൽസ് ഓഫ് ന്യൂറോളജി’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങളിലാണ് ഈ രോഗത്തിന്റെ വകഭേദത്തെക്കുറിച്ച് പറയുന്നത്. മുഖത്തെ പേശികളിലുള്ള ബലഹീനതയടക്കമുള്ള രോഗലക്ഷണങ്ങൾ രോഗത്തിന്റെ ഈ വകഭേദം ബാധിച്ചവരിൽ കാണാമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
Read More: ആസ്ട്രസെനെക്കയും ഡെൽറ്റ വകഭേദവും; രണ്ടു ഡോസ് വാക്സിൻ നിർണായകമെന്ന് കണ്ടെത്തൽ
ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള ജിബിഎസിന്റെ ആവൃത്തി പ്രതീക്ഷിച്ചതിലും 10 മടങ്ങ് കൂടുതലാണെന്ന് കണക്കാക്കപ്പെടുന്നുവെന്ന് രണ്ട് പഠനങ്ങളുടെയും രചയിതാക്കൾ പറഞ്ഞു.
മാർച്ച് പകുതി മുതൽ 2021 ഏപ്രിൽ പകുതി വരെയുള്ള കാലയളവിൽ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി, വൈക്കത്തെ ഇന്തോ-അമേരിക്കൻ ബ്രെയിൻ ആൻഡ് സ്പൈൻ സെന്റർ എന്നിവിടങ്ങളിലെ ഗവേഷകർ വാക്സിനേഷന്റെ ആദ്യ ഡോസ് ലഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ ജിബിഎസ് ബാധിച്ച ഏഴ് കേസുകൾ കണ്ടെത്തി.
Read More: കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങളുണ്ടോ? കാരണം ഇതാണ്
ഏഴ് രോഗികളിലും കടുത്ത ജിബിഎസ് രൂപപ്പെട്ടതായയി ഗവേഷകർ പറഞ്ഞു. ജിബിഎസിന്റെ ആവൃത്തി ഈ കാലയളവിൽ പ്രതീക്ഷിച്ചതിലും 1.4 മുതൽ 10 മടങ്ങ് കൂടുതലാണെന്നും അവർ പറഞ്ഞു.
മുഖത്തിന്റെ ഇരുവശത്തുമുള്ള ബലഹീനത, സാധാരണയായി ജിബിഎസ് കേസുകളിൽ 20 ശതമാനത്തിൽ താഴെയാണ് സംഭവിക്കുന്നത്. ഇതിന് വാക്സിനേഷനുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു.
“സാർസ് കോവി-2 വാക്സിനുകൾ വളരെ സുരക്ഷിതമാണെങ്കിലും, ഓക്സ്ഫോർഡ്-അസ്ട്രാസെനെക സാർസ് കോവി-2 വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ നടത്തി മൂന്നാഴ്ചയ്ക്കുള്ളിൽ സംഭവിക്കുന്ന ജിബിഎസിന്റെ പാരസ്തേഷ്യസ് വകഭേദം കാരണമുള്ള മുഖത്തെ ലഹീനതയെക്കുറിച്ച് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നു,” യുകെയിലെ നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൽ നിന്നുള്ള പഠനത്തിൽ പറയുന്നു.
“സാർസ്-കോവി-2 വൈറസിനുള്ള കുത്തിവയ്പ്പിനെത്തുടർന്ന് പാരസ്റ്റീഷ്യസ് വേരിയൻറ് ജിബിഎസുമായി മുഖത്തെ ബലഹീനത ഉള്ള കേസുകളിൽ ജാഗ്രത പാലിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു, വാക്സിനേഷന് ശേഷമുള്ള നിരീക്ഷണം വഴി ഈ പാർശ്വ ഫലത്തെക്കുറിച്ച് വിവര ശേഖരണം നടത്താനാവും. അത് വഴി കാര്യകാരണത്തെ വിലയിരുത്താനാവും,” അവർ കൂട്ടിച്ചേർത്തു.
താരതമ്യേന അപൂർവമായ ഈ പ്രതികുല ഫലത്തിന്റെ (ദശലക്ഷത്തിൽ 5.8) അപകടസാധ്യതയേക്കാൾ കൂടുതലാണ് വാക്സിനേഷന്റെ പ്രയോജനങ്ങൾ എങ്കിലും, ഈ പ്രതികൂല ഫലത്തെക്കുറിച്ച് ക്ലിനിക്കുകൾ ജാഗ്രത പാലിക്കണമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.