തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണം സംബന്ധിച്ച അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഞായറാഴ്ച (ഒക്ടോബർ 10) മുതല്‍ നല്‍കാനാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ഐ.സി.എം.ആറിന്റെയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
ഐ.സി.എം.ആറിന്റെ പുതിയ നിര്‍ദേശ പ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണ ലിസ്റ്റില്‍ ഇല്ലാത്തവ എന്നിവ സംബന്ധിച്ചു പരാതിയുള്ളവര്‍ക്കും പുതിയ സംവിധാനം വഴി സുതാര്യമായ രീതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാം.
ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി താരതമ്യേന എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാവുന്ന രീതിയിലാണ് പുതിയ സംവിധാനത്തിന്റെ ക്രമീകരണം. ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ അറിയാത്തവര്‍ക്ക് പി.എച്ച്.സികള്‍ വഴിയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ആവശ്യമായ രേഖകള്‍ നല്‍കി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയില്‍ വിശദമായ പരിശോധന നടത്തി ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷയില്‍ തീരുമാനമെടുക്കുക. അപേക്ഷ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.
അപേക്ഷ കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ വഴി
ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ (https://covid19.kerala.gov.in/deathinfo) മുഖേനയാണ് മരണ നിര്‍ണയത്തിനും സര്‍ട്ടിഫിക്കറ്റിനുമായി അപേക്ഷിക്കേണ്ടത്. കോവിഡ് മൂലം മരിച്ചവരുടെ ലിസ്റ്റില്‍ പേര് ഉണ്ടോയെന്ന് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഉറപ്പുവരുത്തുക. ലിസ്്റ്റില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ മാത്രം അപേക്ഷ നല്‍കിയാല്‍ മതി.
അപേക്ഷിക്കേണ്ടത് എങ്ങനെ?
https:// covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറി അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്ത് ഒ.ടി.പി. നമ്പറിനായി ക്ലിക്ക് ചെയ്യുക. മൊബൈലില്‍ ലഭിക്കുന്ന ഒ.ടി.പി. നമ്പര്‍ നല്‍കി വെരിഫൈ എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്നു വരുന്ന പേജില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കുക.
തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍.
Also Read: 7,000 കോവിഡ് മരണങ്ങള്‍ കൂടി ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തും: വീണാ ജോര്‍ജ്
തദ്ദേശ സ്ഥാപനത്തില്‍നിന്നു ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, വയസ്, ലിംഗം, പിതാവിന്റെയോ മാതാവിന്റെയോ ഭര്‍ത്താവിന്റെയോ പേര്, ആശുപത്രി രേഖകളിലെ മൊബൈല്‍ ഫോണ്‍ നമ്പര്‍, തദ്ദേശസ്ഥാപനത്തിലെ മരണ സര്‍ട്ടിഫിക്കറ്റിലെ വിലാസം, ജില്ല, തദ്ദേശസ്ഥാപനത്തിന്റെ പേര്, മരണ ദിവസം, മരണ സ്ഥലം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, മരണം സ്ഥിരീകരിച്ച ആശുപത്രി എന്നിവ നല്‍കണം. ഇതോടൊപ്പം ബന്ധപ്പെട്ട ആശുപത്രിയിലെ രേഖകളുടെ പകര്‍പ്പും അപ് ലോഡ് ചെയ്യണം. അവസാനമായി അപേക്ഷകന്റെ വിവരങ്ങളും നല്‍കണം.
അപേക്ഷകന്‍ നല്‍കിയ വിവരങ്ങള്‍ കൃത്യമാണോയെന്ന് ഒത്തുനോക്കി സബ്മിറ്റ് ചെയ്യാം. വിജയകരമായി അപേക്ഷ സമര്‍പ്പിയ്ക്കുന്നതോടെ അപേക്ഷാ നമ്പര്‍ അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍ നമ്പറില്‍ ലഭിക്കും.
അപേക്ഷ പരിശോധനയ്ക്കായി മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി(സിഡിഎസി)ക്കും അയയ്ക്കും. ഐസിഎംആറിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് (സിഡിഎസി) അംഗീകാരത്തിനു ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.
അപേക്ഷയുടെ സ്ഥിതി അറിയാം
അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാം. മരണദിവസവും അപേക്ഷാ നമ്പറോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷകന്റെ മൊബൈല്‍ ഫോണ്‍ നമ്പറോ നിര്‍ബന്ധമായും നല്‍കണം. ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ അപേക്ഷയുടെ സ്ഥിതിയറിയാന്‍ സാധിക്കും.
ഐ.സി.എം.ആര്‍. മാതൃകയില്‍ സര്‍ട്ടിഫിക്കറ്റിനായി എങ്ങനെ അപേക്ഷിക്കണം?
https:// covid19.kerala.gov.in/deathinfo എന്ന ലിങ്ക് സന്ദര്‍ശിച്ച് ഐ.സി.എം.ആര്‍. സര്‍ട്ടിഫിക്കറ്റ് റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കുക. ഫോണില്‍ വരുന്ന ഒ.ടി.പി. നമ്പര്‍ ബന്ധപ്പെട്ട സ്ഥലത്ത് നല്‍കുക.
തുടര്‍ന്ന്, തദ്ദേശ സ്ഥാപനത്തിന്റെ മരണ രജിസ്ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യുക. മുന്‍പ് ആരോഗ്യ വകുപ്പില്‍നിന്നു ലഭിച്ച ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പരും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം.
സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, തദ്ദേശ സ്ഥാപനത്തില്‍നിന്നു ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിലെ പേര്, പിതാവിന്റെയോ മാതാവിന്റെയോ ഭര്‍ത്താവിന്റെയോ പേര്, വയസ്, മരണ ദിവസം, മരണം റിപ്പോര്‍ട്ട് ചെയ്ത ജില്ല, മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയ തദ്ദേശ സ്ഥാപനത്തിന്റെ പേര്, അപേക്ഷകന്റെ വിവരം എന്നിവ നല്‍കണം.
വേണ്ട തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്യാം. വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ ഫോണില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും. ഇത് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതി(സിഡിഎസി)ക്ക് അയയ്ക്കും. തുടര്‍ന്ന്, ഐസിഎംആര്‍ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.