ആഴ്ചകള്‍ക്ക് മുമ്പാണ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും പാര്‍ട്ടി രൂപീകരിക്കുന്നതിനെ കുറിച്ചും നടന്‍ കമല്‍ഹാസന്‍ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി നടി ഗൗതമി രംഗത്തെത്തിയിരിക്കുകയാണ്. 13 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
കമലിന്റെ രാഷ്ട്രീയപ്രവേശനത്തെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നല്‍കാന്‍ ഗൗതമി തയാറായില്ല. പൊളിറ്റിക്കല്‍ രാഷ്ട്രീയ നേതൃത്വം എന്നത് വേറെ വിഷയം തന്നെയാണെന്ന് ഗൗതമി പറഞ്ഞു.
‘രാഷ്ട്രീയ നേതൃത്വം വേറെയാണ്. ഒരു രാഷ്ട്രീയ നേതാവായി അനുയോജ്യനായ വ്യക്തി വരുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ട്’, ഗൗതമി പറഞ്ഞു.
ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഗൗതമി പ്രതികരിച്ചു. അവരുടെ പെട്ടെന്നുള്ള മരണത്തിലും അവർക്ക് നൽകിയ ചികിത്സയിലുമൊക്കെ ഇപ്പോഴും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. പ്രത്യേക താല്‍പ്പര്യങ്ങളില്ലാതെ അന്വേഷണം നടക്കണമെന്നാണ് ആഗ്രഹം. മരണത്തിന് പിന്നിലെ സത്യാവസ്ഥ ജനങ്ങള്‍ അറിയണമെന്നും ഗൗതമി പറഞ്ഞു.