/indian-express-malayalam/media/media_files/uploads/2022/10/ponniyin-selvan-Aishwarya-Rai.jpg)
സംവിധായകൻ മണി രത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പൊന്നിയൻ സെൽവൻ സെപ്റ്റംബർ 30 നാണു തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ വാരത്തിൽ തന്നെ ലോകമെമ്പാടും ₹230 കോടി നേടിയ ചിത്രം കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ്, രണ്ട് ഭാഗങ്ങളിലായി നിർമിച്ച ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്.
വളരെയധികം ശക്തമായ കഥാപാത്രങ്ങളാണ് പൊന്നിയൻ സെൽവത്തിലുള്ളത്. അരുൾമൊഴി, വന്തിയതേവൻ, കരികാലൻ മുതൽ നന്ദിനി, കുന്ദവൈ, പൂങ്കുഴലീ വരെ നീളുന്ന ശക്തമായ കഥാപാത്രങ്ങളെ നമുക്ക് ആദ്യത്തെ അധ്യായത്തിൽ കാണാൻ സാധിക്കുമെങ്കിലും നോവൽ വായിക്കാത്തവരുടെ ആകാംക്ഷ ഐശ്വര്യ റായിയുടെ രണ്ടാമത്തെ കഥാപാത്രം ആരാണെന്ന് കണ്ടെത്തുന്നതിൽ ആയിരുന്നു. പൊന്നിയൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ അവസാനം തകർന്ന കപ്പലിൽ നിന്നും കടലിലേക്ക് മുങ്ങിത്താഴുന്ന അരുൾമൊഴിയുടെ രക്ഷകയായി വരുന്ന വൃദ്ധയെ കാണിച്ചുകൊണ്ട് സിനിമ അവസാനിക്കുമ്പോൾ ആ അജ്ഞാത കഥാപാത്രം ആരാണെന്ന് ഒരുപക്ഷെ കൽക്കിയുടെ നോവൽ വായിച്ചിട്ടില്ലാത്തവർക്ക് മനസ്സിലാവണമെന്നില്ല. എന്നാൽ ആ വൃദ്ധ നന്ദിനിയുടെ അമ്മയും ബധിരയും മൂകയുമായ മന്ദാകിനി ദേവിയാണെന്ന് അറിയുക അക്കൂട്ടർക്ക് ഒരു അത്ഭുതകരമായ കാര്യമായിരിക്കും.
സിനിമയുടെ അവസാനം കടലിൽ പ്രത്യക്ഷമാവുന്ന വൃദ്ധയ്ക്ക് നന്ദിനിയുമായുള്ള സാമ്യം കൊണ്ട് ഐശ്വര്യയുചെ രണ്ടാമത്തെ കഥാപാത്രം ഈ അജ്ഞാത വൃദ്ധയാണെന്ന് ഉറപ്പിക്കാവുന്നതാണ്. പൊന്നിയൻ സെൽവം 2ലെ ഏറ്റവും പ്രധാനപ്പെട്ടൊരു കഥാപാത്രമാണ് ഊമൈ ദേവി എന്ന മന്ദാകിനി ദേവി. നന്ദിനിയെന്ന കഥാപാത്രം അവതരിപ്പിച്ച ഐശ്വര്യ റായ് ബച്ചൻ തന്നെയായിരിക്കും മന്ദാകിനിയുടെ വേഷത്തിലെത്തുക.
പൊന്നിയിൻ സെൽവൻ എന്ന പേരിനു പിന്നിലെ കാരണം പോലും ഊമൈ റാണിയുമായി ബന്ധപ്പെട്ടതാണ്. അരുൾമൊഴി വർമ്മന്റെ കുട്ടിക്കാലത്ത്, രാജകുടുംബം കാവേരി നദിയിലൂടെ കപ്പൽ കയറുമ്പോൾ, കുമാരൻ അരുൾമൊഴി നദിയിലേക്ക് വീഴുകയും ഒരു അജ്ഞാത സ്ത്രീ രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ആ രാജകുമാരനെ രക്ഷിച്ചത് പൊന്നി നദിയാണ് (കാവേരിയുടെ മറ്റൊരു പേര്) എന്ന് ആളുകൾ വിശ്വസിക്കാൻ തുടങ്ങുകയും അങ്ങനെയാണ് അദ്ദേഹത്തിന് പൊന്നിയിൻ സെൽവൻ (പൊന്നിയുടെ മകൻ) എന്ന പേര് ലഭിച്ചതും. എന്നാൽ പിന്നീട് അരുൾമൊഴിയുടെയും സുന്ദരചോളന്റെയും വിവരണങ്ങളിലൂടെ ആ അജ്ഞാത സ്ത്രീ ഊമൈ റാണിയാണെന്ന് വെളിപ്പെടുന്നു.
പി എസ് 1 ന്റെ ക്ലൈമാക്‌സ് രംഗത്തിനു മുമ്പുതന്നെ ആനപ്പുറത്ത് വീരപ്രവേശം നടത്തി അരുൾമൊഴിയെയും വന്തിയതേവനെയും പാണ്ഡ്യന്മാരിൽ നിന്നും ആ വൃദ്ധ കഥാപാത്രം രക്ഷിക്കുന്നുണ്ട്. കുട്ടിക്കാലം മുതലേ തന്റെ കാവൽ മാലാഖയായിരുന്നു ഊമൈ റാണി എന്ന് അരുൾമൊഴി പിന്നീട് വെളിപ്പെടുത്തുന്നുണ്ട്.
നന്ദിനിയെന്ന പ്രതി നായികാ കഥാപാത്രത്തിന് പുറമെ, ചോള വംശത്തിന്റെയും അരുൾമൊഴി വർമ്മന്റെയും സംരക്ഷണത്തിന് പ്രതിജ്ഞ ബദ്ധയായ മന്ദാകിനി ദേവിയെ കൂടിയാണ് പൊന്നിയൻ സെൽവൻ രണ്ടാം അധ്യായത്തിൽ കാണാൻ പോകുന്നത്. നന്ദിനി ചോള സാമ്രാജ്യത്തിന്റെ അധഃപതനം സ്വപ്നം കണ്ട് മനസ്സിൽ പകയുമായി നടക്കുമ്പോൾ എന്തുകൊണ്ടാണ് നന്ദിനിയുടെ അമ്മ അരുൾമൊഴിയുടെ രക്ഷകനാവുന്നത്? ഒട്ടേറെ ചോദ്യങ്ങൾക്കും ആകാംഷ നിറഞ്ഞ കഥാഗതിക്കും വഴിയൊരുക്കുകയാണ് മന്ദാകിനി ദേവിയും പൊന്നിയൻ സെൽവൻ 2ഉം.
എങ്ങനെയാണ് മന്ദാകിനി അരുൾമൊഴിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നതിനുള്ള ഉത്തരം കൽക്കിയുടെ അഞ്ചു ഖണ്ഡങ്ങളിലായി തിരിച്ചിരിക്കുന്ന നോവലുകളിലുണ്ട്. എന്നാൽ അവ പി എസ്2 ന്റെ സ്പോയ്ലർ ആവാൻ സാധ്യത ഉള്ളതിനാൽ, കഥയുടെ ആകാംഷ നഷ്ടപ്പെടുത്താൻ താല്പര്യം ഇല്ലാത്തവർ തുടർന്ന് വായിക്കേണ്ടതില്ല.
/indian-express-malayalam/media/media_files/uploads/2022/07/Aishwarya-Rai-character-poster.jpg)
രാജാവാകുന്നതിനു മുൻപ് തന്നെ സുന്ദര ചോളരുമായി പ്രണയത്തിലായിരുന്ന മന്ദാകിനിക്ക് അദ്ദേഹത്തെ വിവാഹം ചെയ്യാൻ കഴിയാതെ വരികയും പിന്നീട് അവർ മറ്റൊരു വിവാഹം കഴിക്കുകയും നന്ദിനി, മധുരന്തകൻ എന്നീ രണ്ടു മക്കൾ മന്ദാകിനിക്ക് ഉണ്ടാവുകയും അതിൽ മരണപ്പെട്ടുപോയി എന്ന് കരുതിയ മധുരന്തകനെയാണ് ചോള രാജ്യസഭാ അംഗങ്ങൾ അടുത്ത ചക്രവർത്തിയാക്കാൻ പദ്ധതിയിടുകയും ചെയ്യുന്നത്. എന്നാൽ മന്ദാകിനിയും മധുരന്തകനും അവർ തമ്മിൽ അമ്മ-മകൻ ബന്ധമാണെന്നത് പരസ്പരം അറിയുന്നുമില്ല. മകൻ ജനന സമയത്തു തന്നെ മരണപ്പെട്ടു പോയെന്ന് വിശ്വസിക്കുകയാണ് അമ്മയായ മന്ദാകിനി. അതിനാൽ, തന്നിൽ പൂർത്തീകരികാനാവാത്ത മാതൃത്വ ധർമ്മമാണ് തന്റെ പഴയ കാമുകന്റെ മകനായ അരുൾമൊഴി വർമനോട് പ്രത്യേക വാത്സല്യവും സ്നേഹവും കൊടുക്കാനുള്ള കാരണം.
സിനിമയുടെ ആദ്യ അദ്ധ്യായം അതിന്റെ നോവലുമായി ഏറെക്കുറെ വിശ്വസ്തത പുലർത്തിയിട്ടുണ്ടെങ്കിലും പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന ഇതിവൃത്തം പൂർണ്ണമായും പിന്തുടരുകയാണെങ്കിൽ മാത്രമേ അത് സിനിമയുമായി പൂർണ്ണമായും നീതി പുലർത്തുകയുള്ളു. പൊന്നിയൻ സെൽവൻ ഭാഗം 2 ൽ മന്ദാകിനിക്ക് പ്രധാനമായയൊരു വേഷം ഉണ്ടാവുകയും, കൂടാതെ അവരുടെ ദുരന്ത പശ്ചാത്തലവും സിനിമ വിശദീകരിക്കുകയും ചെയ്യും, പ്രത്യേകിച്ച് ടൈറ്റിൽ കഥാപാത്രവുമായുള്ള അവരുടെ ബന്ധവും സിനിമയുടെ ഒരു നിർണ്ണായക ഘടകമായിരിക്കും. അങ്ങനെയാണെങ്കിൽ, പ്ലോട്ടിന്റെ ഭൂരിഭാഗവും നശിപ്പിക്കാതെ തന്നെ, നേരത്തെ പറഞ്ഞതിനൊപ്പം, ഭാഗം 1 ൽ ഇതുവരെ കൈകാര്യം ചെയ്തതിനേക്കാൾ കൂടുതൽ ട്വിസ്റ്റുകൾ ഭാഗം 2 ന് ഉണ്ടാകുമെന്നത് ഉറപ്പാണ്. കൂടാതെ മന്ദാകിനിയുടെ ഭൂതകാലം കഥയുടെ ഗതി നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുമെന്നതും തീർച്ചയാണ്. എന്തിരുന്നാലും നന്ദിനിയെന്ന ശക്തമായ കഥാപാത്രം അവിസ്മരണീയമാക്കിയ ഐശ്വര്യ റായ് മന്ദാകിനി ദേവിയുടെ കഥാപാത്രത്തിൽ കാണികൾക്ക് എത്രത്തോളം സ്വാധീനം ചെലുത്തുമെന്നും ഇതിൽ ഏതു കഥാപാത്രമാണ് പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുകയെന്നതും കണ്ടറിയാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.