/indian-express-malayalam/media/media_files/2025/12/24/sreenivasan-parthibhan-2025-12-24-11-50-17.jpg)
ശ്രീനിവാസനെ അവസാനമായി ഒന്നു കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി തമിഴ് നടൻ പാർത്ഥിപൻ നടത്തിയ യാത്ര ഏവരെയും അമ്പരപ്പിച്ച ഒന്നാണ്. തന്റെ ദുബായ് യാത്ര ക്യാൻസൽ ചെയ്ത്, അവസാനനിമിഷം ചെന്നൈയിൽ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റ് കഷ്ടപ്പെട്ട് സംഘടിപ്പിച്ച്, ഏറെ പ്രയാസപ്പെട്ടാണ് പാർത്ഥിപൻ കൊച്ചിയിലെത്തി ശ്രീനിവാസനെ അവസാനമായി കണ്ട് മടങ്ങിയത്. ഒരു കുടന്ന മുല്ലപ്പൂക്കളുമായി ശ്രീനിയുടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് ആരാലും തിരിച്ചറിയാതെ മടങ്ങുകയായിരുന്നു പാർത്ഥിപൻ.
ശ്രീനിയോട് പാർത്ഥിപൻ കാണിച്ച ഈ സ്നേഹവും മര്യാദയുമെല്ലാം ഏവരുടെയും കണ്ണുനനയിപ്പിച്ച ഒന്നായിരുന്നു. എന്നാൽ ഇതാദ്യമായല്ല, പാർത്ഥിപൻ സ്നേഹം കൊണ്ട് ശ്രീനിവാസനെ തൊട്ടത്.
പഴയൊരു അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്, പാർത്ഥിപൻ സ്നേഹം കൊണ്ടും കരുതൽ കൊണ്ടും മര്യാദ കൊണ്ടുമൊക്കെ തന്റെ ഹൃദയം തൊട്ടൊരു കഥ. ആ പഴയ ഇന്റർവ്യൂ ക്ലിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.
Also Read: കരയുന്ന ആൺകുട്ടികൾ; വിനീതിന്റെയും ധ്യാനിന്റെയും കണ്ണീർ ഒരു ഓർമ്മപ്പെടുത്തലാണ്!
പാർത്ഥിപൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1995-ൽ പുറത്തിറങ്ങിയ പുള്ളക്കുട്ടിക്കാരൻ എന്ന ചിത്രത്തിൽ ശ്രീനിവാസനും അഭിനയിച്ചിരുന്നു. ആ ചിത്രത്തിന്റെ ഡബ്ബിംഗിനിടെയുള്ള ഒരു ഓർമയാണ് ശ്രീനിവാസൻ ഓർത്തെടുത്തത്.
"പുള്ളക്കുട്ടിക്കാരൻ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിനു വേണ്ടി ഞാൻ മദിരാസിയിൽ എത്തിയപ്പോൾ ഭാര്യയും മക്കളും കൂടെയുണ്ടായിരുന്നു. അവരെ ഹോട്ടലിലാക്കി ഞാൻ ഡബ്ബിംഗിനു പോയി, ഡബ്ബിംഗിനിടെയാണ് പാർത്ഥിപൻ ഇതറിയുന്നത്. ഫാമിലിയും കൂടെയുണ്ടോ എന്നിട്ടാണോ ഇങ്ങോട്ട് കൊണ്ടുവരാത്തത് എന്നു പാർത്ഥിപൻ ചോദിച്ചു. വൈകിട്ട് അവരെയും കൂട്ടി വീട്ടിലേക്ക് വരൂ എന്നു ക്ഷണിക്കുകയും ചെയ്തു. വീട്ടിലൊക്കെ പോവാൻ മടിയുള്ളതുകൊണ്ട് ഞാൻ പോയില്ല.
Also Read: ഉണ്ണിയും ഗാഥയും അന്നും ഇന്നും; വൈറലായി ചിത്രം
എന്നാൽ വൈകിട്ട് അദ്ദേഹം ഹോട്ടൽ റൂമിലേക്ക് വന്നു, ഞങ്ങളെയെല്ലാം നിർബന്ധിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഭക്ഷണമൊക്കെ തന്നു. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ സീതയും ഉണ്ടായിരുന്നു. തിരിച്ച് ഞങ്ങളെ ഹോട്ടലിലേക്ക് എത്തിക്കാൻ ഡ്രൈവറെ ചട്ടംകെട്ടി. അദ്ദേഹത്തിന്റെ കാറിൽ ഞങ്ങളെ ഹോട്ടലിൽ കൊണ്ടുവിട്ടു. കാറിൽ നിന്നു ഇറങ്ങിയ ഉടനെ ഡ്രൈവർ പോവുന്നില്ല, ഞാനും റൂം വരെ കൂടെ വരാം എന്നായി. അയാളും ഞങ്ങളുടെ കൂടെ ഹോട്ടലിലേക്ക് നടന്നു. ഒരു തളിക ഒക്കെയുണ്ട് അയാളുടെ കൈയ്യിൽ. അതിൽ നിറയെ സാധനങ്ങൾ ആണ്. റൂമിലെത്തിയപ്പോൾ, ഇത് സാറ് തന്നയച്ചതാണ് എന്നു പറഞ്ഞു തളിക മുറിയിൽ വച്ചു. നോക്കിയപ്പോ പട്ടുസാരി, ഉടുപ്പ്, വാച്ച് എന്നു തുടങ്ങി അതിൽ നിറയെ സമ്മാനങ്ങൾ. എനിക്ക് അതിശയം തോന്നി. ഈ തമിഴ് ആളുകൾ എങ്ങനെയൊക്കെയാണ് അതിഥികളെ സ്വീകരിക്കുന്നതും യാത്രയാക്കുന്നതും എന്നോർത്ത്. തമിഴരുടെ ആചാര അനുഷ്ഠാനങ്ങളിലും മര്യാദകളിലുമൊക്കെ ഇങ്ങനെയുള്ള കാര്യങ്ങൾ ഉണ്ടെന്നത് വലിയ കാര്യമാണ്," വർഷങ്ങൾക്ക് മുൻപ് കൈരളിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
Also Read: വിമാനത്തിൽ കൊണ്ടുപോയി ചന്ദ്രനെ കാണിച്ചുതന്നാണ് നിക്ക് എന്റെ ഉപവാസം അവസാനിപ്പിച്ചത്: പ്രിയങ്ക ചോപ്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us