കൊച്ചി: ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ എഎംഎംഎയുടെ നിലപാടെന്ന് താരസംഘടന വ്യക്തമാക്കണമെന്ന് ഡബ്ല്യുസിസി അംഗം പാർവ്വതി. താരസംഘടനക്കുള്ള മറുപടി കൃത്യസമയത്ത് നൽകും. മറുപടി നൽകാൻ കുറച്ച് സമയം വേണം. ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പാണോ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അഭിപ്രായം, അതോ കെപിഎസി ലളിതയും സിദ്ദിഖും പറഞ്ഞതാണോ എഎംഎംഎയുടെ ഔദ്യോഗിക നിലപാടെന്ന് വ്യക്തമല്ലെന്നും പാർവ്വതി പറഞ്ഞു.
Read: ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്
മലയാള സിനിമാ മേഖലയിൽ സ്ത്രീകളോട് മോശം പെരുമാറ്റം ഇല്ലെന്ന സിദ്ദിഖിന്റെ വാദവും മറ്റിടങ്ങളിലേത് പോലെയുള്ള പ്രശ്നങ്ങളേ ഇവിടെയുളളൂവെന്ന കെപിഎസി ലളിതയുടെ സാമാന്യവത്കരണവും അസഹനീയമാണെന്നും, അങ്ങിനെയെല്ലാം സംസാരിക്കണമെങ്കിൽ കഠിന ഹൃദയം വേണമെന്നും പാർവതി പ്രതികരിച്ചു. സുരക്ഷിതമായ തൊഴിലിടം ഒരുക്കണമെന്ന ആവശ്യത്തെ ഗൂഢാലോചനയെന്നും അജണ്ടയെന്നും വിളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാർവതി കൂട്ടിച്ചേർത്തു.
Read: രാജിവച്ച നടിമാർ ചെയ്ത തെറ്റുകൾക്ക് ആദ്യം ക്ഷമ പറയട്ടെ: കെപിഎസി ലളിത
മലയാള സിനിമയിൽ 20 വർഷമായി താൻ പ്രവർത്തിക്കുന്നുണ്ടെന്നും തന്നോട് ഇതുവരെ ഒരു നടിയും സെറ്റിൽ മോശം അനുഭവം ഉണ്ടായതായി പരാതിപ്പെട്ടിട്ടില്ലെന്നായിരുന്നു സിദ്ദിഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സിനിമയിൽ മാത്രമല്ല മറ്റു തൊഴിൽ മേഖലയിലും സ്ത്രീകൾക്കുനേരെ ലൈംഗിക അതിക്രമങ്ങൾ ഉണ്ടാകുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്.