തന്റെതായ അഭിനയ ശൈലിയിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന താരമാണ് വിനോദ് ഖന്ന. വ്യത്യസ്‌തമായ നിരവധി കഥാപാത്രങ്ങൾക്കാണ് വിനോദ് ഖന്ന ജീവൻ നൽകിയത്.
ബോളിവുഡിന്റെ പേര് ലോക പ്രശസ്‌തിയിലെത്തിക്കുന്നിൽ മുഖ്യ പങ്ക്‌വച്ച വഹിച്ച താരമാണ്. വില്ലൻ വേഷത്തിലൂടെയാണ് വിനോദ് ഖന്ന ആദ്യ കാലത്ത് സിനിമയിൽ അഭിനയിച്ചത്. വേറിട്ട അഭിനയത്തിലൂടെയാണ് വിനോദ് ഖന്ന സിനിമാ പ്രേമികളുടെ മനം കവർന്നത്.
1968ലാണ് വിനോദ് ഖന്ന സിനിമാ രംഗത്തെത്തുന്നത്. ‘മൻ ക മീത്’ ആയിരുന്നു ആദ്യ ചിത്രം. വില്ലനായിട്ടായിരുന്നു സിനിമാ പ്രവേശനം. തുടക്ക കാലത്ത് വില്ലൻ വേഷങ്ങളിലൂടെ വെളളിത്തിരയിലെത്തിയ ഇദ്ദേഹം പിന്നീട് മുൻ നിര നായകമാരിലൊരാളായി. 1970-80 കാലഘട്ടത്തിലെ മുൻ നിര നായകമാരിൽ ഒരാളായിരുന്നു ഇദ്ദേഹം. അതിന് ശേഷം വില്ലനും സഹനടനുമായി സിനിമയിൽ നിറഞ്ഞ് നിന്ന വിനോദ് ഖന്നയ്‌ക്ക് ബ്രേക്ക് നൽകിയത് 1971ൽ പുറത്തിറങ്ങിയ ‘ഹം തും ഓർ വോ’ എന്ന ചിത്രമാണ്. 2015ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം ‘ദിൽവാലേ’യാണ് അവസാനമായി അഭിനയിച്ച ചിത്രം.
Read More: നടനും മുൻ കേന്ദ്ര മന്ത്രിയുമായ വിനോദ് ഖന്ന അന്തരിച്ചു
ദബാങ്: വിനോദ് ഖന്നയുടെ എന്നെന്നും ഓർത്തിരിക്കുന്ന സിനിമകളിലൊന്ന് ദബാങ് ആയിരിക്കും. സൽമാൻ ഖാൻ ചെയ്‌ത കഥാപാത്രത്തിന്റെ കർക്കശക്കാരനായ പിതാവായാണ് ഈ ചിത്രത്തിൽ വിനോദ് ഖന്നയെത്തിയത്. പക്ഷേ കഥ പുരോഗമിക്കുമ്പോൾ ആ അച്ഛനിൽ ഒളിഞ്ഞിരിക്കുന്ന നല്ലൊരു സുഹൃത്തിനെയും സിനിമ കാണിച്ചു തന്നു.

മേരേ അപ്‌നേ: വിനോദ് ഖന്നയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്ന് ഗുൽസാർ ഒരുക്കിയ മേരേ അപ്‌നയിലെയാണ്. ദേശീയ അവാർഡ് നേടിയ ബംഗാളി ചിത്രം അപാൻജനിന്റെ പരിഭാഷയായിരുന്നു മേരേ അപ്‌നേ.
മുക്കാദർ കാ സിക്കന്തർ: 1978ൽ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഈ സിനിമ. ഒരു അഭിഭാഷകനായാണ് വിനോദ് ഖന്ന ചിത്രത്തിലെത്തിയത്. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും വിനോദ് ഖന്നയും തകർത്തഭിനയിച്ച ചിത്രമാണ് മുക്കാദർ കാ സിക്കന്തർ.
Read More: വിനോദ് ഖന്നയുടെ അപൂർവ ചിത്രങ്ങൾ
അമർ അക്ബർ അന്തോണി: അമിതാഭ് ബച്ചനും വിനോദ് ഖന്നയും റിഷി കപൂറും തകർത്തഭിനയിച്ച ചിത്രമാണ് അമർ അക്ബർ അന്തോണി. ചെറുപ്പകാലത്ത് വേർപിരിഞ്ഞ് പിന്നീട് കണ്ട് മുട്ടുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. വിനോദ് ഖന്നയുടെ എന്നെന്നും ഓർത്തിരിക്കുന്ന വേഷങ്ങളിലൊന്നായിരിക്കും ചിത്രത്തിലെ അമർ.

മേരാ ഗാവ് മേരാ ദേശ്: ജബ്ബാർ സിങ് എന്ന കൊളളക്കാരനായെത്തിയ വിനോദ് ഖന്നയെ ഈ സിനിമ കണ്ടവരാരും മറന്ന് കാണാൻ ഇടയില്ല. വിനോദ് ഖന്നയുടെ കരിയറിലെ തന്ന മികച്ച പ്രകടനമായിരുന്നു ജബ്ബാർ സിങ് ആയിട്ടുളളത്.
ഇംതിഹാൻ: ഇംഗ്ളീഷ് ചിത്രമായ ടു സാർ വിത്ത് ലൗവിന്റെ റീമേക്കാണ് ഇംതിഹാൻ. കോളേജിൽ വില്ലത്തരവുമായി നടക്കുന്ന ഒരു പറ്റം വിദ്യാർത്ഥികള നേർവഴിക്ക് നയിക്കാൻ ശ്രമിക്കുന്ന അധ്യാപകനായാണ് വിനോദ് ഖന്ന ചിത്രത്തിലെത്തിയത്.
അജാനക്ക്: 1973ൽ ഇറങ്ങിയ അജാനക്കിലെ ഇദ്ദേഹത്തിന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഗുൽസാർ ഒരുക്കിയ ചിത്രത്തിൽ ഒരു പട്ടാളക്കാരനായാണ് വിനോദ് ഖന്നയെത്തിയത്.
ദയാവൻ: അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യാൻ നടക്കുന്ന കഥാപാത്രമായാണ് വിനോദ് ഖന്ന ചിത്രത്തിലെത്തിയത്. ഫിറോസ് ഖാൻ, ആദിത്യ പൻചോലി, അമിരിഷ് പുരി എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. വിനോദ് ഖന്നയും മാധുരി ദീക്ഷിതും ഒന്നിച്ച രംഗങ്ങൾ സിനിമാ ലോകത്ത് ചർച്ചയായിരുന്നു.
ഹേരാ ഫെരി: അമിതാഭ് ബച്ചനും വിനോദ് ഖന്നയും ഒന്നിച്ച ചിത്രമാണിത്. സിനിമയിലെ അഭിനയത്തിന് വിനോദ് ഖന്നയ്‌ക്ക് മികച്ച സഹനടനുളള ഫിലിംഫെയർ നോമിനേഷൻ ലഭിച്ചിരുന്നു. അമിതാഭും വിനോദ് ഖന്നയും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളായിരുന്നു സിനിമ പ്രേമികൾക്ക് ലഭിച്ചത്.

പർവരിഷ്: സഹോദരങ്ങളുടെ കഥ പറഞ്ഞ പർവാരിഷ് എന്ന ചിത്രത്തിലും വിനോദ് ഖന്നയുടെ മികച്ച അഭിനയമാണ് കണ്ടത്.