ഗായകന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, നിര്‍മ്മാതാവ് തുടങ്ങി എല്ലാ മേഖലകളിലും കൈവച്ചിട്ടുള്ള ആളാണ് ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍. 2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞു പിറന്നു. ഇന്ന് മകന് രണ്ടു വയസ് തികയുന്ന ദിവസം താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് വിനീത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് തനിക്കും ദിവ്യയ്ക്കും മറ്റൊരു കുഞ്ഞുകൂടി ജനിക്കാന്‍ പോകുന്ന വിവരം വിനീത് അറിയിക്കുന്നത്. ‘എന്റെ മകന് ഇന്ന് രണ്ടു വയസാവുകയാണ്. അവന്റെ അമ്മ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ പുതിയൊരു കുഞ്ഞിനു കൂടി ജന്മം നല്‍കും. അതുകൊണ്ട് ഈ ചിത്രത്തില്‍ മൂന്നു പേരുണ്ട്,’ ഭാര്യ ദിവ്യ നാരായണനും മകന്‍ വിഹാനും കടലോരത്ത് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് വിനീത് കുറിച്ചു.
കുഞ്ഞ് ജനിക്കാന്‍ പോകുന്നതില്‍ അഭിനന്ദനം അറിയിച്ചും മകന്‍ വിഹാന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചും നവ്യ നായര്‍, ഗായിക ജ്യോത്സന, ആര്‍.ജെ.മാത്തുക്കുട്ടി തുടങ്ങി നിരവധി പേര്‍ വിനീതിന്റെ പോസ്റ്റിന് കീഴെ കമന്റ് ചെയ്തു.
2005ൽ പുറത്തിറങ്ങിയ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെയാണ് വിനീത് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘ഉദയനാണു താരം’ എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ഓമനപ്പുഴ കടപ്പുറത്ത്’, ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ ‘എന്റെ ഖൽബിലെ’ എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി.
2008ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’. ജന്മനാടായ തലശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘തട്ടത്തിൻ മറയത്ത്’ ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.