നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി എല്ലാ രംഗങ്ങളിലും കൈവച്ചു. ഇതു മാത്രമല്ല, ഒരു നല്ല ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്.
Read More: ഈ ചിത്രത്തില്‍ മൂന്നുപേരുണ്ട്; വീണ്ടും അച്ഛനാകുന്ന സന്തോഷം പങ്കുവച്ച് വിനീത് ശ്രീനിവാസന്‍
അടുത്തിടെയാണ് വിനീതിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മക്കൾക്കൊപ്പം കളിച്ചും ചിരിച്ചും രസിച്ചും ജീവിതത്തിലെ തന്റെ അച്ഛൻ റോൾ ആഘോഷിക്കുകയാണ് വിനീത്. ഇതിന്റെ ചിത്രവും വിനീത് തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. മൂത്ത മകൻ വിഹാനെ ചുമലിലേറ്റി കിടക്കയിൽ കിടക്കുന്ന ഇളയ കുഞ്ഞിനെ നോക്കി ചിരിക്കുന്ന വിനീതിന്റെ ചിത്രം പകർത്തിയത് മറ്റാരുമല്ല, ഭാര്യ ദിവ്യ തന്നെയാണ്. “എന്റെ മക്കളുടെ അമ്മ, എന്റെ സൂപ്പർസ്റ്റാർ ദിവ്യ ക്ലിക്ക് ചെയ്ത ചിത്രം,” എന്ന അടിക്കുറിപ്പോടെയാണ് വിനീത് ഫോട്ടോ പങ്കുവച്ചത്.
2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പ് ഇവര്‍ക്ക് ഒരു ആണ്‍ കുഞ്ഞു പിറന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ മകന് രണ്ടു വയസ് തികയുന്ന ദിവസമാണ് താന്‍ വീണ്ടും അച്ഛനാകുന്നു എന്ന സന്തോഷ വാര്‍ത്ത വിനീത് ആരാധകരുമായി പങ്കുവച്ചത്.
2005ൽ പുറത്തിറങ്ങിയ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെയാണ് വിനീത് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘ഉദയനാണു താരം’ എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ഓമനപ്പുഴ കടപ്പുറത്ത്’, ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ ‘എന്റെ ഖൽബിലെ’ എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി.
2008ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’. ജന്മനാടായ തലശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘തട്ടത്തിൻ മറയത്ത്’ ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.