/indian-express-malayalam/media/media_files/uploads/2020/10/varshangal-poyathariyathe-prince-vaidyan-rashmi-kailas.jpg)
‘ഇല കൊഴിയും ശിശിരത്തിൽ ചെറുകിളികൾ വരവായി’ എന്ന പാട്ടിനെ നെഞ്ചിലേറ്റാത്ത കലാലയങ്ങൾ കേരളത്തിൽ കുറവായിരിക്കും. കാലാകാലങ്ങളായി കലാലയങ്ങളിലെ വിടവാങ്ങൽ ചടങ്ങുകളിലും ക്യാമ്പസുകളിലും ക്ലാസ്റൂമുകളിലുമെല്ലാം പലരാൽ പലയാവർത്തി പാടപ്പെട്ട നിത്യഹരിതഗാനമാണത്.
1987 ൽ പുറത്തിറങ്ങിയ 'വർഷങ്ങൾ പോയതറിയാതെ ' എന്ന സിനിമയിൽ നിന്നുള്ളതാണ് ഈ വിരഹഗാനം. സിനിമ കാണാത്തവർക്കു പോലും സുപരിചിതമാണ് ചിത്രത്തിലെ ഈ ഗാനം. നിത്യഹരിതപ്രഭയോടെ ഇന്നും പാട്ടുപ്രേമികളുടെ ഹൃദയത്തിലിടം പിടിച്ച ആ ഗാനരംഗത്തിൽ അഭിനയിച്ചത് പ്രിൻസ് വൈദ്യനും രശ്മി സി കൈലാസും ആയിരുന്നു.
33 വർഷങ്ങൾക്കിപ്പുറം പ്രിൻസും രശ്മിയും കണ്ടുമുട്ടിയിരിക്കുകയാണ്. കൊല്ലം തേവലക്കര തെങ്ങിൻവിളയിൽ വൈദ്യൻ പാലസാണ് കണ്ടുമുട്ടലിന് വേദിയായത്. ഒരു സെലിബ്രിറ്റി മാനേജ്മെൻ്റ് ഒരുക്കിയ വേദിയിലാണ് ഇരുവരും ഒത്തുകൂടിയത്.
മുംബൈയിൽ ബിസിനസ് നടത്തുകയാണ് പ്രിൻസ് വൈദ്യൻ ഇപ്പോൾ. കായംകുളം കറ്റാനം സ്വദേശിയായ രശ്മിയാവട്ടെ, തന്റെ നൃത്തവിദ്യാലയത്തിന്റെ ജോലികളുമായി തിരക്കിലാണ്.
മോഹൻ രൂപ് ആയിരുന്നു ‘വർഷങ്ങൾ പോയതറിയാതെ’ എന്ന ചിത്രത്തിന്റെ സംവിധായകൻ. സിനിമ ഹിറ്റായതിനൊപ്പം ചിത്രത്തിലെ പുതുമുഖ നായകനും നായികയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ നിൽക്കാതെ പ്രിൻസ് മുംബൈയിലേക്ക് ചേക്കേറി. രശ്മിയും അഭിനയത്തോട് വിട പറഞ്ഞ് കുടുംബവും നൃത്തവിദ്യാലയവുമൊക്കെയായി ജീവിക്കുകയാണ്.
പ്രിൻസും രശ്മിയും നായികാനായകന്മാരായി എത്തിയ ചിത്രത്തിൽ നെടുമുടി വേണു, ഇന്നസെന്റ്, സുകുമാരി, മേനക, ജഗന്നാഥ വർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കോട്ടയ്ക്കൽ കുഞ്ഞുമൊയ്തീൻ രചിച്ച് മോഹൻ സിത്താര ഈണം നൽകി യേശുദാസ് പാടിയ ഗാനം ഇന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച വിരഹഗാനമായാണ് സംഗീതപ്രേമികൾ നെഞ്ചിലേറ്റുന്നത്.
Read more:ലാലാ ലാലാ; ‘വന്ദന’ത്തിലെ ആ പ്രശസ്ത ഹമ്മിംഗിനു പിറകിലെ മധുരശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.