‘I think I can really fall in love when I know everything about someone – the way he’s going to part his hair, which shirt he’s going to wear that day, knowing the exact story he’d tell in a given situation. I’m sure that’s when I know I’m really in love.” — Celine, Before Sunrise
Valentine’s Day 2020: ബുഡാപെസ്റ്റിൽ ഒരു ട്രെയിൻ യാത്രയിലാണ് 1994 ജൂണ്‍ 16 ന് അവർ കണ്ടുമുട്ടിയത്. രണ്ടു പേർക്ക് പരസ്പരം ആകർഷണം തോന്നിയാൽ സംഭാഷണം ആരംഭിക്കുന്നത് സ്വാഭാവികമാണ്. യൂറോപ്യൻ പ്രാന്തങ്ങളിലേക്കുള്ള ആ തീവണ്ടിയാത്ര പതുക്കെ പ്രണയത്തിലേക്ക് വഴി മാറുകയാണ്.
കേരളത്തിൽ ഒരു തെക്കു പടിഞ്ഞാറൻ മണ്‍സൂണ്‍ കാലത്ത് കോട്ടയം വഴിയുള്ള പാതയിൽ പച്ചയും മഴയും പെയ്യുമ്പോൾ അടുത്തിരുന്ന ആലപ്പുഴക്കാരിയോട് തോന്നിയ അതേ ആകർഷണം. പിൽക്കാലത്ത് ഇന്ത്യൻ റയിൽവേയുടെ നീലത്തീവണ്ടിയിൽ നിരവധി പുസ്തകങ്ങളും പ്രണയങ്ങളും വന്നു പോകുമ്പോഴൊക്കെയും ‘ബിഫോർ ദി സൺറൈസ്’ മുന്നിലെത്തും.
ഇരുപത്തിയഞ്ചു വര്‍ഷങ്ങളാണ് ആ തീവണ്ടി പ്രേമകഥ പിന്നിട്ടത്.
Valentine’s Day 2020: വിയന്നയിലേക്കുള്ള യാത്രയിലാണ് ജെസ്സി. അയാൾക്ക് അവിടെ നിന്നും അമേരിക്കയിലേക്ക് പോകേണ്ടതുണ്ട്. സെലിൻ പാരീസിലേക്കാണ്. മുത്തശ്ശിയെ കാണാന്‍ പോയി, തന്റെ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങുകയാണ് അവൾ. സംഭാഷണം രണ്ടു പേരെയും വിയന്നയിൽ ഇറങ്ങാൻ പ്രേരിപ്പിക്കുന്നു. കയ്യിൽ പണമില്ലാത്തത്തിനാൽ ആ രാത്രി അവർ നടന്നു തീർക്കുകയാണ്.
ഒരു നഗരം പ്രണയബദ്ധതയെ സൃഷ്ടിക്കുന്നത് അതിന്റെ നിറവും നിഴലും ഗന്ധവും ഒക്കെ ചേർന്നാണ്. ഒരു കെട്ടിടത്തിന്റെ കോണുകള്‍ പോലും മനുഷ്യനെ ആഹ്ലാദിപ്പിക്കാൻ പോന്നതാണ്. നിഴലുകൾ പ്രണയിതാക്കളെ രഹസ്യമായി സംരക്ഷിക്കുന്നു. ആ കെട്ടിടങ്ങളുടെ ഇടയിൽ സൂര്യാസ്തമന സമയത്താണ് അവർക്ക് പെട്ടന്ന് ചുംബിക്കാൻ തോന്നുന്നത്. ആ ചുംബനം പ്രണയത്തിലേക്കുള്ള വഴുതി വീഴലായിരുന്നു.
പിന്നീട് സംഭാഷണങ്ങളുടെ ഒരൊഴുക്കാണ് സംഭവിച്ചത് . പ്രണയവും ജീവിതവും മതവും സമൂഹവുമെല്ലാം ആ സംഭാഷണങ്ങളിൽ കടന്നു വരുന്നു. തങ്ങളുടെ പൂർവ്വകാല പ്രണയബന്ധങ്ങളെപ്പറ്റി അവർ തുറന്നു സംസാരിക്കുന്നു.
വാക്കിന്റെ അതിസാഹസികമായ വ്യാപ്തിയിലാണീ ചലച്ചിത്രം പിന്നീട് മുന്നോട്ടു പോകുന്നത്. ഒരു വാക്കിൽ നിന്നും കവിത നിര്‍മ്മിക്കപ്പെടുന്നതും വ്യാജ ഫോണ്‍ സംഭാഷണവും എല്ലാം തന്നെ അങ്ങനെ സംഭവിക്കുന്നതാണ്. ഇത്ര മേൽ സംഭാഷണത്തിന് പ്രാധാന്യമുള്ള ഒരു പ്രണയ കഥ പിന്നീട് ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ കരുതാം.

Valentine’s Day 2020: ഒരു രാത്രിയിലെ ആ പങ്കിടൽ സ്നേഹത്തിന്റെയും ലൈംഗികതയുടെയും പ്രണയത്തിന്റെയും ഒരു പുതിയ സാധ്യത തുറന്നിടുന്നുണ്ട്. തികച്ചും അപരിചിതരായ രണ്ടു പേരുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണത്. പ്രേമത്തിന്റെ പരമ്പരാഗത സങ്കല്പങ്ങളെ എല്ലാം തന്നെ അതു വെല്ലുവിളിക്കുന്നുണ്ട്. പിറ്റേന്ന് തീവണ്ടികൾ അവരെ പിരിക്കുമ്പോൾ വാഗ്ദാനം ചെയ്യുന്നത് തങ്ങൾ നിൽക്കുന്ന ഇടത്തിൽ തന്നെ വീണ്ടും കണ്ടുമുട്ടാം എന്നാണ്. ആ ആശയം മറ്റു ബന്ധങ്ങളെക്കാൾ ആഴമുള്ളതാണ് എന്നവർക്ക് മനസ്സിലാക്കുന്നുണ്ട്. വളരെ പതുക്കെ രുചി കൂടേണ്ടതാണ് വികാരങ്ങളുടെ സങ്കേതമെന്ന് ആ വാഗ്ദാനം ഉറപ്പു നൽകുന്നുണ്ട്.
മൗനത്തിന്റെ സ്വാഭാവികതയിൽ സംഭവിക്കുന്ന സ്വതന്ത്രമായ ഒരൊഴുക്കാണ് ‘ബിഫോർ സൺറൈസ്.’ അതിലെ മഞ്ഞ വെളിച്ചം, മഞ്ഞവെയിലിന്റെ ആധിക്യത്തിൽ സംഭവിക്കുന്ന പ്രണയത്തിന്റെ മനോഹരമായ നിറമാകുന്നു.
യൂറോപ്പിലെ കെട്ടിടങ്ങളുടെ പ്രാചീനത റൊമാന്റിക് സിംമ്പലുകൾ നിർമ്മിക്കുകയാണ്. ആർക്കിടെക്ചർ പ്രണയത്തിന്റെ ഇടങ്ങളെ നിർമ്മിക്കുകയും സന്തോപ്പിക്കുകയും ചെയ്യുന്നു.
റിച്ചാർഡ് ലിങ്ക്ലേറ്റർ സംവിധാനം ചെയ്ത ‘ബിഫോർ സൺറൈസി’ൽ ജെസ്സിയായി ഇതാൻ ഹോക്കും സെലിനായി ജൂലി ഡെൽപിയും ജീവിക്കുന്നു. അതൊരഭിനയത്തിന്റെ സാധ്യതകളെ മുഴുവൻ ഭേദിക്കുന്നു. അതു കൊണ്ട് ജീവിക്കുന്നു എന്നു പറയുന്നതാണ് ശരി. പ്രണയത്തിന്റെ ശാരീരിക ചലനങ്ങൾ ഒരുപക്ഷേ ഇത്രമേൽ മനോഹരമായി പകർത്തപ്പെട്ടത് ഡീ ഡാനിയേലിന്റെ ഛായാഗ്രഹണമികവാണ് എന്ന് തീർച്ചയാണ്. മനുഷ്യ നിർമിത വസ്തുക്കളിൽ ക്യാമറ കൊണ്ട് ജീവൻ നൽകുകയാണ് അദ്ദേഹം ചെയ്തത്.

രണ്ടു പേർ ചുംബിക്കുമ്പോൾ അവർക്ക് ചുറ്റുമുള്ള സ്ഥലത്തിനും ജീവൻ വയ്ക്കുന്നു.
പ്രേമം സ്ഥലത്തെയും കാലത്തെയും മാറ്റുന്നത് ഇങ്ങനെയാണ്.
Valentine’s Day 2020: ഇന്ത്യയിലെ പ്രണയകാലങ്ങളിലും കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിലും തെളിഞ്ഞും മറഞ്ഞും ഈ ചലച്ചിത്രം വന്നും പോയുമിരുന്നിട്ടുണ്ട്. രാജ്യാന്തര ചലച്ചിത്ര മേളകളിൽ, ആള്കൂട്ടങ്ങളിൽ, ഭക്ഷണ ശാലകളിൽ, സ്വകാര്യമായ ഇടങ്ങളിൽ ഒക്കെ എപ്പോഴൊക്കെയോ ജെസ്സിയും സെലിനും കടന്നു വന്നു. ചിലർ അവരെപ്പോലെ ജീവിക്കാൻ ആഗ്രഹിച്ചു.
നമ്മുടെ നഗരങ്ങൾ വിയന്നയിലെ തീവണ്ടി സ്റ്റേഷനുകളായി സങ്കൽപ്പിച്ചു. അങ്ങനെ ഒരു ചലച്ചിത്രത്തിന് മാത്രം സാധ്യമാകുന്ന ചിലതിനെ അതു സാധ്യമാക്കി.
ഇന്ത്യൻ തീവണ്ടികളുടെ കിതപ്പിൽ, സെക്കന്റ് ക്ലാസ് ബോഗികളുടെ തിരക്കിൽ, എപ്പോഴൊക്കെയോ യൂറോപ്പിലെ ആ പ്രണയകാലം ഇരുപത്തിയഞ്ചു വര്‍ഷങ്ങൾക്കിപ്പുറവും പ്രണയത്തിന്റെ സാധ്യതകള്‍ തുറന്നിട്ട് കൊണ്ടിരിക്കുന്നു.
Read Here: ഏകാന്തതയുടെ ഇതിഹാസം