Uppum Mulakum Parukutty: എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുന്ന ഒരാളുണ്ട്, ‘ഉപ്പും മുളകും’ സീരിയലിലെ പ്രിയങ്കരിയായ പാറുക്കുട്ടി എന്ന ബേബി അമേയ. നാലു മാസം പ്രായമുള്ളപ്പോൾ ‘ഉപ്പും മുളകും’ ലൊക്കേഷനിൽ എത്തിയതാണ് പാറുക്കുട്ടി. ‘ഉപ്പും മുളകി’ന്റെ അണിയറപ്രവർത്തകരുടെയും പ്രേക്ഷകരുടെയുമെല്ലാം ചെല്ലക്കുട്ടിയായി വളരുന്ന പാറുക്കുട്ടിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്.
Watch here: ‘ഉപ്പും മുളകും’ ലൊക്കേഷനില്‍ ഫോണിലെ പാട്ടിനു ചുവടു വച്ച് പാറുക്കുട്ടി: വീഡിയോ
സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ബിജു സോപാനം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
“വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. ഒന്നര വയസ്സകാരിയുടെ നിഷ്കളങ്കതയും സ്വാഭാവികമായ ഭാവങ്ങളുമൊക്കെയാണ് പാറുക്കുട്ടിയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക.
ഇപ്പോഴിതാ, ഗോൾഡ് ഫിഷിനെ കണ്ട സന്തോഷം അടക്കാനാവാത്ത പാറുക്കുട്ടിയുടെ ഭാവങ്ങളും ചിരിയും കൊച്ചുവർത്തമാനവുമൊക്കെയാണ് ‘ഉപ്പും മുളകും’ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പ്ലാസ്റ്റിക് കവറിൽ നിറച്ച വെള്ളത്തിൽ നീന്തി തുടിക്കുന്ന ഗോൾഡ് ഫിഷുകളെ കണ്ടപ്പോൾ അറിയാവുന്ന ഭാഷയിൽ വൺ റ്റൂ ത്രീ അതിപൊളി എന്നൊക്കെ ചിരിയോടെ എണ്ണി നോക്കി കണ്ണിറുക്കി ചിരിക്കുകയാണ് ഈ കൊച്ചുസുന്ദരി.
വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.
Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.
നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.
കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.
നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.