100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമെന്ന വിശേഷണവും മാളികപ്പുറത്തിനു സ്വന്തം. 40 ദിവസം കൊണ്ടാണ് ചിത്രം ഈ സുവർണനേട്ടം കൊയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
2022ലെ അവസാന റിലീസായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിനു പുറമെ ബെംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലും ജിസിസി, യുഎഇ തുടങ്ങിയ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
മൂന്നര കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണചെലവ്. തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. അല്ലു അർജുന്റെ കമ്പനിയായ ഗീതാ ആർട്സാണ് തെലുങ്ക് പതിപ്പിന്റെ വിതരണാവകാശം നേടിയത്.
’കുഞ്ഞിക്കൂനന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോയായ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. വേണു കുന്നപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യാ ഫിലിംസിന്റെയും ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയായുടേയും ബാനറില്‍ പ്രിയ വേണു, നീറ്റാ ആന്റോ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.
സൈജു കുറുപ്പ്, മനോജ് കെ ജയന്‍, ഇന്ദ്രന്‍സ്, സമ്പത്ത് റാം, രമേഷ് പിഷാരടി, ആല്‍ഫി പഞ്ഞിക്കാരന്‍, ദേവനന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒഴുകിയിരിക്കുന്നത്. ‘കടാവര്‍’, ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ്’ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് തിരക്കഥയൊരുക്കിയ ചിത്രമാണിത്. സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് രഞ്ജിന്‍ രാജാണ് ഈണം പകര്‍ന്നത്. ഛായാഗ്രഹണം വിഷ്ണു നാരായണന്‍. എഡിറ്റിംഗ് സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍ തന്നെ നിർവ്വഹിച്ചിരിക്കുന്നു.