Trance Movie Release: കേരളം ഇത്രയേറെ കാത്തിരുന്ന മറ്റൊരു ചിത്രമുണ്ടോ എന്ന് സംശയമാണ്. നീണ്ട എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വരുന്ന അന്‍വര്‍ റഷീദ് ചിത്രം, സിനിമാ പ്രേമികള്‍ക്ക് അതൊന്നു തന്നെ മതി പ്രതീക്ഷയുടെ പൂത്തിരി കത്തിക്കാന്‍. പോരാത്തതിനു ഇത്തവണ നായകനായി അന്‍വര്‍ തിരഞ്ഞെടുത്തിരിക്കുന്നത് സമകാലിക മലയാള സിനിമയിലെ അഭിനയ വിസ്മയമായ ഫഹദ് ഫാസിലിനേയും. ബോക്സോഫീസും സഹൃദയലോകവും നിറയാന്‍ വേറെന്തു വേണം?
Fahad Faasil-Anwar Rasheed Trance Movie Release
വിന്സന്റ് വടക്കന്‍ രചിച്ച തിരക്കഥയില്‍ ഫഹദ് ഒരു ‘ഗോഡ്മാന്‍’ വേഷത്തിലാണ് എത്തുന്നത് എന്നാണു ട്രെയിലര്‍ നല്‍കുന്ന സൂചന. നസ്രിയയാണ് നായിക. തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ മറ്റൊരു പ്രധാനവേഷത്തില്‍ എത്തുന്നു. ചെമ്പൻ വിനോദ്, സൗബിൻ സാഹിർ, വിനായകൻ, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ക്യാമറ അമല്‍ നീരദ്, എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍, ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി, സംഗീതസംവിധാനം ജാക്ക്സണ്‍ വിജയന്‍, പശ്ചാത്തല സംഗീതം. സുഷിന്‍ ശ്യാം. ‘ബാംഗ്ലൂർ ഡേയ്സ്,’ ‘പ്രേമം,’ ‘പറവ’ എന്നീ വിജയചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ട്രാൻസി’നുണ്ട്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ‘ട്രാന്‍സ്’ എന്ന് ഫഹദ് ഫാസില്‍ ചിത്രീകരണസമയത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
“എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ‘ട്രാന്‍സ്’. എന്റെ കഥാപാത്രമാണെങ്കിലും, സിനിമ ചിത്രീകരിച്ചിരിക്കുന്ന രീതിയാണെങ്കിലും, പ്രേക്ഷകര്‍ ഇതു വരെ കാണാത്ത ഒരു പുതുമ ‘ട്രാന്‍സ്’ നല്‍കും എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം,” ഫഹദ് പറഞ്ഞു.
2017 ജൂലൈയിൽ ചിത്രീകരണം ആരംഭിച്ച ‘ട്രാൻസി’ന്റെ ചിത്രീകരണം 2019 ഓഗസ്റ്റ് അവസാന ആഴ്ചയോടെയാണ് പൂർത്തിയായത്. ആംസ്റ്റർഡാം, കന്യാകുമാരി, മുംബൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിൽ നാലു വ്യത്യസ്ത ഷെഡ്യൂളുകളിലായി രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.
‘ബാംഗ്ലൂർ ഡേയ്സി’നു ശേഷം നസ്രിയയും ഫഹദും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് ‘ട്രാൻസ്’. ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്നതാണെന്ന് മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ‘ട്രാൻസ്’ ഒരു ആന്തോളജി ചിത്രമല്ലെന്ന് സംവിധായകൻ അൻവർ റഷീദ് വ്യക്തമാക്കിയിരുന്നു.
Read Here: ‘ട്രാന്‍സ്’ തന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടെന്ന് ഫഹദ് ഫാസിൽ
Fahad Faasil-Anwar Rasheed Trance Movie Story
കന്യാകുമാരി ജില്ലയില്‍ നിന്നുള്ള ഒരു മോട്ടിവേഷണല്‍ ട്രൈനറില്‍ തുടങ്ങി ഒരു അധോലോക നായകന് സമമായ അവസ്ഥയില്‍ എത്തുന്ന നായകന്‍. ഭ്രാന്തോളം എത്തുന്ന അയാളുടെ ഉന്മാദാവസ്ഥകള്‍. അതാണ് ‘ട്രാന്‍സ്.’ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോഹനിദ്ര എന്നോ സമാധി എന്നോ ഒക്കെ പറയാവുന്ന ഒരിടം തേടി പായുന്ന ഒരു കൂട്ടം ആളുകള്‍. അവരെ അതിലേക്ക് എത്തിക്കുന്ന, അല്ലെങ്കില്‍ എത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന നായകന്‍. ഭോഗാസക്തികള്‍ ഉപേക്ഷിക്കലാണ് നിത്യതയിലേക്കുള്ള വഴി, പക്ഷേ ഈ നായകന്‍ അതിലാണ് അഭിരമിക്കുന്നത്. ഇങ്ങനെ ഒരു കഥാപരിസരമാണ് ഇത് വരെ കണ്ട ‘ട്രാന്‍സ്’ ചിത്രശകലങ്ങളില്‍ നിന്നും മനസ്സിലാക്കി എടുക്കാന്‍ കഴിയുന്നത്.
നേരത്തെ സൂചിപ്പിച്ചത് പോലെ, ഒരു ‘ഗോഡ്മാനാണ്’ കേന്ദ്ര കഥാപാത്രം. അത് കൊണ്ട് തന്നെ, മതം, വിശ്വാസം, തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദ്യമായി വരും. കൂടാതെ നിലവില്‍ നാം കാണുന്ന പല ദിവ്യന്മാരും ദിവ്യകളുമായുള്ളവരുമായും സമാനതകള്‍ ഉണ്ടായേക്കാം. അതൊക്കെയാവാം ഒരുപക്ഷേ ചിത്രത്തിന്‍റെ ‘ഫിലിം സര്‍ട്ടിഫിക്കേഷന്’ വിഘാതമായാത്.
തിരുവനന്തപുരത്തെ റീജ്യണല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫീസില്‍ സര്‍ട്ടിഫിക്കേഷനായിപ്രദര്‍ശിപ്പിച്ച വേളയില്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണം എന്ന് ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഏതാണ്ട് പതിനേഴു മിനിറ്റുകളോളം വരുന്ന രംഗങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റണം എന്ന് അവര്‍ നിഷ്കര്‍ഷിച്ച സാഹചര്യത്തില്‍ അതിനോട് വിയോജിച്ചു കൊണ്ട് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് മുംബൈയിലെ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്ന് റിവൈസിംഗ് കമ്മിറ്റി ചിത്രം കണ്ടു വിലയിരുത്തി, U/A സര്‍ട്ടിഫിക്കേഷന്‍ നല്‍കി.
Read Here: കത്രിക താഴെവച്ച് സെൻസർ ബോർഡ്; വെട്ടിമാറ്റലുകളില്ലാതെ ട്രാൻസ് ഫെബ്രുവരി 20ന് തിയേറ്ററുകളിൽ
Fahad Faasil-Anwar Rasheed Trance Movie Review
ആദ്യ ചിത്രമായ ‘രാജമാണിക്യം’ (2005) മുതല്‍ തന്നെ മലയാളിലുടെ ‘ഇമാജിനേഷന്‍’ പിടിച്ചു പറ്റിയ സംവിധായകനാണ് അന്‍വര്‍ റഷീദ്. ഒരിഞ്ചു മാറിയാല്‍ പാളിപ്പോയേക്കാവുന്ന ഒരു കോമഡി ചിത്രം, അതും കോമഡി അത്ര കണ്ടു വഴങ്ങാത്ത മമ്മൂട്ടിയെ വച്ച് സംവിധാനം ചെയ്തെടുക്കുക എന്ന വലിയ ദൗത്യം ആദ്യ കന്നി ചിത്രത്തില്‍ തന്നെ ഏറ്റെടുത്ത് വിജയപ്പിച്ച ചെറുപ്പക്കാരന്‍. ആ ചിത്രത്തിന്‍റെ അഭൂതപൂര്‍വ്വമായ വിജയം തെളിച്ച വഴികളിലൂടെ നടന്ന അന്‍വര്‍ തുടര്‍ന്ന് ചോട്ടാ മുംബൈ (2007), അണ്ണന്‍ തമ്പി (2008) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തെങ്കിലും ‘രാജമാണിക്യം’ മാജിക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല.
‘കേരളാ കഫെ’ എന്ന അന്തോളജി ചിത്രത്തിലെ ‘ബ്രിഡ്ജ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് അന്‍വര്‍ റഷീദിന്റെ കൈയ്യൊപ്പുമായി പിന്നീട് എത്തിയ ചിത്രം. ഉണ്ണി ആറിന്റെ രചനയില്‍ എടുത്ത ആ ചെറു ചിത്രം അന്‍വര്‍ എന്ന സംവിധായകനെ, അത് വരെ അയാള്‍ സഞ്ചരിച്ച വാണിജ്യ സിനിമാ വഴികളില്‍ നിന്നും വ്യതസ്തമായി മറ്റൊരു തരത്തിലാണ് രേഖപ്പെടുത്തിയത്. ‘കേരളാ കഫെ’യിലെ മറ്റൊരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്ത അഞ്ജലി മേനോന്‍റെ തിരക്കഥയിലാണ് അന്‍വര്‍ അടുത്ത ചിത്രമായ ‘ഉസ്താദ് ഹോട്ടല്‍’ ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടനെ, പാകപ്പെടുത്തി മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയ ചിത്രം. ബിരിയാണിയുടെ മണവും വിശപ്പിന്‍റെ ചൂടും അനുഭവിപ്പിച്ച ചിത്രം. അതിനു ശേഷം വീണ്ടും ‘അഞ്ചു സുന്ദരികള്‍’ എന്ന അന്തോളജിയുടെ ഭാഗമായി എടുത്ത ‘ആമി’ എന്ന ചെറു ചിത്രം. ഇതാണ് അന്‍വര്‍ റഷീദ് എന്ന സംവിധാകന്റെ ചരിത്രം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ ഒരു നിര്‍മ്മാതാവായി കൂടിയാണ് മലയാള സിനിമ അറിയുന്നത്. ‘ബാംഗ്ലൂര്‍ ഡേയ്സ്,’ ‘പ്രേമം,’ ‘പറവ’ തുടങ്ങിയ സിനിമകളാണ് അന്‍വര്‍ റഷീദിന്റെ ബാനര്‍ നിര്‍മ്മിച്ചത്.
ഇവിടെ നിന്നും ‘ട്രാന്‍സി’ലേക്ക് എത്തുമ്പോള്‍, മികച്ച സിനിമകള്‍ എടുത്ത പരിചയം മാത്രമല്ല അന്‍വറിന് മുതല്‍കൂട്ടാകുന്നത്. വ്യത്യസ്തമായ ഒരു തിരക്കഥയും, ഏതു വ്യതസ്തതയേയും സ്വാഭാവികമായി ഉള്‍ക്കൊണ്ട് തന്‍റെതായ രീതിയില്‍ അവതരിപ്പിക്കുന്ന, തന്‍റെ ഓരോ വേഷങ്ങള്‍ കൊണ്ടും മലയാളിയെ ഭ്രമിപ്പിക്കുന്ന ഫഹദ് ഫാസില്‍ എന്ന നടനും കൂടിയാണ്. നാളെ കേരളം കാണാന്‍ കാത്തിരിക്കുന്നത്, അനുഭവിക്കാന്‍ കാത്തിരിക്കുന്നത് ഈ കൂട്ടുകെട്ട് കൊണ്ട് വരുന്ന മാജിക് ആണ്,