കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നടൻ ടൊവിനോ തോമസ്. ചിത്രത്തിന്റെ വിജയാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടയിൽ തന്നോട് ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ടൊവിനോ നൽകിയ രസകരമായ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലകള്‍ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന്‍റെ ജീവിതം സിനിമയാക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. “അരിക്കൊമ്പൻ സിനിമ അനൗൺസ് ചെയ്തിരിക്കയാണല്ലോ. ടോവിനോ അതിലും ഉണ്ടാകുമോ?” എന്ന ചോദ്യത്തിന് “ഞാൻ അതിനുവേണ്ടി കൊമ്പ് വളർത്തിക്കൊണ്ട് ഇരിക്കുകയാണ്” എന്നായിരുന്നു ടൊവിനോയുടെ തമാശ കലർന്ന മറുപടി.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് ‘2018’. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോൾ സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിച്ചു. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അതേസമയം, അരിക്കൊമ്പന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഇടി, മോഹന്‍ലാല്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സാജിദ് യാഹിയയാണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. സുഹൈൽ എം കോയയാണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ‘The most powerful force on earth Is JUSTICE’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്.