/indian-express-malayalam/media/media_files/uploads/2023/07/tovino-thomas-sreenivasan.jpg)
ശ്രീനിവാസനൊപ്പമുള്ള രസകരമായ അനുഭവം പറഞ്ഞ് ടൊവിനോ (ഫൊട്ടൊ: Entertainment Desk/IE Malayalam)
നടൻ ശ്രീനിവാസന്റെ പൊട്ടിച്ചിരിയുണർത്തുന്ന കഥകൾ കേൾക്കാൻ താത്പര്യമുള്ളവരാണ് ഏതൊരു മലയാളിയും. വേദികളിൽ ശ്രീനിവാസൻ പങ്കുവയ്ക്കുന്ന കഥകൾക്കെല്ലാം ആരാധകർ ഏറെയാണ്. തന്റെ ജീവിതത്തിലും കൗണ്ടറുകൾ കൊണ്ട് അമ്മാനമാടുന്ന താരമാണ് ശ്രീനിവാസൻ. ചില നിമിഷങ്ങളിൽ ശ്രീനിവാസൻ പറഞ്ഞ രസകരമായ തമാശകൾ സഹപ്രവർത്തകരും പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഷൂട്ടിങ്ങ് സെറ്റിൽ വച്ചുണ്ടായ ഒരു അനുഭവം പറയുകയാണ് നടൻ ടൊവിനോ തോമസ്.
ഒരു അവാർഡ് ദാനത്തിന്റെ വേദിയിൽ വച്ചാണ് ടൊവിനോ 'ആൻഡ് ദി ഓസ്കാർ ഗോസ് ടൂ' എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചുണ്ടായ അനുഭവം പറഞ്ഞത്. "ഓസ്കാർ ഗോസ് ടൂ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്ന സമയം. ഒരു ക്യാരവന്റെ രണ്ടു വശങ്ങളിലായാണ് ഞങ്ങൾ ഇരിക്കുന്നത്. ഒരു സൈഡിൽ ശ്രീനിയേട്ടനും ലാലേട്ടനും(നടൻ ലാൽ) ഇരുന്ന് ഭക്ഷണം കഴിക്കുന്നു, മറു വശത്ത് ഞാനും കുറച്ച് ആളുകളുമുണ്ട്. ഇവരുടെ സംഭാഷണം ഞാൻ ശ്രദ്ധിക്കുകയായിരുന്നു. ലാലേട്ടൻ ചോദിച്ചു ഇത് എന്താണ് ഈ കഴിക്കുന്നത്,ഉമി കളയാത്തതാണോയെന്ന് അപ്പോൾ ശ്രീനിയേട്ടൻ പറഞ്ഞു അതെ ഞാൻ തന്നെ കൃഷി ചെയ്തെടുത്തതാണെന്ന്. ഇതെല്ലാം കോഴികളല്ലേ കഴിക്കുന്നതെന്ന് ലാലേട്ട് തിരിച്ച് ചോദിച്ചപ്പോൾ അതെയോ എന്ന് പറഞ്ഞ് ശ്രീനിയേട്ടൻ ഉടൻ ടൊവിനോ എന്ന് വിളിച്ചു," ടൊവിനോ പറയുന്നു.
ശ്രീനിവാസന്റെ റിയാക്ഷൻ കേട്ട് സദസ്സിലുള്ളവരെല്ലാം പൊട്ടിച്ചിരിച്ചു. അതിനൊപ്പം ശ്രീനിവാസനും ചിരിക്കുന്നത് വീഡിയോയിൽ കാണാം. താരത്തിന്റെ സെൻസ് ഓഫ് ഹ്യൂമർ എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന ഒരുപാട് അനുഭവങ്ങളിൽ ഒന്ന് മാത്രമാണിത്.
ആരോഗ്യ പ്രശ്നങ്ങൾ മൂലം കുറച്ചധികം നാളുകൾ സിനിമയിൽ നിന്ന് വിട്ടു നിന്ന ശ്രീനിവാസൻ വീണ്ടും സജീവമാകുകയാണ്. ജയലാൽ ദിവാകറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'കുറുക്ക'നിലായിരിക്കും ശ്രീനിവാസൻ വേഷമിടുക. വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ജൂലൈ 12 ന് പുറത്തിറങ്ങി. മഹാ സുബൈർ വർണചിത്ര നിർമിക്കുന്ന ചിത്രം ജൂലൈ 27 ന് തിയേറ്ററുകളിലെത്തും. ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.