/indian-express-malayalam/media/media_files/uploads/2020/07/sushant-ankita-rhea.jpg)
ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയിൽ നടി റിയ ചക്രവർത്തിക്കെതിരായ കുരുക്ക് മുറുകുന്നു. റിയ തന്നെ ഉപദ്രവിക്കുന്നുവെന്നും റിയയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് സുശാന്ത് തനിക്ക് സന്ദേശമയച്ചതായി, നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലോഖണ്ടെ ബിഹാർ പൊലീസിന് മൊഴി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
സുശാന്തിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അങ്കിത, മരണശേഷം അദ്ദേഹത്തിന്റെ പാട്നയിലെ വസതിയിൽ രണ്ടു തവണ പോയിരുന്നുവെന്നും, റിയയുമായുള്ള ബന്ധത്തെ കുറിച്ച് സുശാന്ത് തനിക്ക് അയച്ച സന്ദേശങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ്ങിനെ കാണിക്കുകയും അവ പൊലീസിന് കൈമാറുകയും ചെയ്തു എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Read More: സത്യം ജയിക്കും; പ്രതീക്ഷയോടെ സുശാന്തിന്റെ സഹോദരിയും മുൻകാമുകിയും
സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിൽ നടി റിയ ചക്രവർത്തിക്കെതിരെ കഴിഞ്ഞദിവസം ബിഹാർ പൊലീസ് കേസെടുത്തിരുന്നു. പാട്ന പൊലീസാണ് നടിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
ഇതിന് പിന്നാലെ സത്യം ജയിക്കും എന്ന പ്രതികരിച്ച് ശ്വേതയും അങ്കിതയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകളും പങ്കുവച്ചിരുന്നു.
‘സത്യത്തിന് വിലയില്ലെങ്കിൽ പിന്നെ മറ്റൊന്നിനുമില്ല,’ എന്നായിരുന്നു സുശാന്തിന്റെ സഹോദരി ശ്വേത കുറിച്ചത്.
പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രവർത്തിക്കെതിരെ ആത്മഹത്യ പ്രേരണ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് നിലവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പാട്ന സെൻട്രൽ സോൺ ഇൻസ്‌പെക്ടർ ജനറൽ സഞ്ജയ് സിങ് വ്യക്തമാക്കുന്നു. ഐപിസി സെക്ഷൻ 341, 342, 380, 406, 420, 306 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പാട്ന പൊലീസ് അറിയിച്ചു.
Read More: സുശാന്തിന്റെ ആത്മഹത്യ: റിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു
നേരത്തെ സുശാന്തിന്റെ ആത്മഹത്യയിൽ അന്വേഷണം നടത്തുന്ന മുംബൈ പൊലീസ് റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെ സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യവുമായി റിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തയച്ചിരുന്നു.
ഒരു യൂറോപ്യൻ ടൂറിനിടയിൽ സുശാന്തിന്റെ ക്രെഡിറ്റ് കാർഡ് റിയ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. റിയയുടെ കുടുംബാംഗങ്ങൾ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് സുശാന്തിന്റെ പിതാവ് കെകെ സിങ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പാട്ന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുശാന്തിനെ സാമ്പത്തികവും മാനസികവുമായി തളർത്തിയത് റിയ ആണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ആരാധകരും റിയക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണം റിയ ആണെന്ന രീതിയിലുള്ള കുറ്റപ്പെടുത്തലുകളും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.
അതേസമയം, പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രവർത്തി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.