മമ്മൂട്ടി- ലിജോ ജോസഫ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. ചിത്രം ഐ എഫ് എഫ് കെയിൽ പ്രദർശിപ്പിച്ചപ്പോൾ തന്നെ മികച്ച പ്രതികരണങ്ങളാണ് നേടിയത്. ജനുവരി 19 നാണ് ചിത്രം തിയേറ്റർ റിലീസിനെത്തിയത്. പ്രേക്ഷർ ഏറെ കാത്തിരുന്ന ചിത്രം വലിയ ആഹ്ലാദത്തോടെയാണ് സിനിമാസ്വാദകർ സ്വീകരിച്ചത്. സിനിമാമേഖലയുടെ പുറത്തും അകത്തു നിന്നുമായി അനവധി പ്രശംസകൾ ചിത്രത്തെ തേടിയെത്തിയിരുന്നു. പ്രമുഖ സംവിധായകൻ കാർത്തിക് സുബ്ബരാജ് ചിത്രത്തെ പ്രശംസിച്ചു കൊണ്ട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടി. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം വളരെ മനോഹരവും പുതുമയുമുള്ളതാണെന്നാണ് കാർത്തിക് പറഞ്ഞത്. മമ്മൂട്ടി അതിനു നന്ദിയും പറഞ്ഞിരുന്നു.
മലയാളത്തിന്റെ പ്രിയ എഴുത്തുക്കാരൻ ശ്രീകുമാരൻ തമ്പിയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. അൻപത്തേഴ് വർഷത്തെ സിനിമാജീവിതത്തിൽ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമെന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്.
” ‘നൻപകൽ നേരത്ത് മയക്കം’ കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അൻപത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചെലവാക്കിയ എന്നെ അത്ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് നൻപകൽ നേരത്ത് മയക്കം.” ശ്രീകുമാരൻ തമ്പി കുറിച്ചു.
മമ്മൂട്ടി കമ്പനി നിർമ്മിച്ച ആദ്യചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ശബ്ദമുഖരിതമായ ഒരു ലോകത്തിന്റെ കഥ പറഞ്ഞ ‘ചുരുളി’യിൽ നിന്നും ‘നൻപകൽ നേരത്തി’ലേക്ക് എത്തുമ്പോൾ സൗമ്യതയാണ് ഇവിടെ ലിജോയുടെ ഭാഷ. ദൃശ്യകാഴ്ചയിൽ മാത്രമല്ല, ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘നൻപകൽ നേരത്ത് മയക്കം’. തമിഴ് ക്ലാസിക് ചിത്രങ്ങളിലെ സംഭാഷണങ്ങൾ, പഴയ തമിഴ് ഗാനങ്ങൾ, കീർത്തനങ്ങൾ എന്നിങ്ങനെ സിനിമയ്ക്ക് സമാന്തരമായി സഞ്ചരിക്കുന്ന ശബ്ദലോകം ആ നാടിനെയും അതിന്റെ സംസ്കാരത്തെയും പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ കൊത്തിവയ്ക്കാൻ സഹായിക്കുന്നുണ്ട്. രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. ദീപു ജോസഫാണ് ചിത്രത്തിന്റെ എഡിറ്റർ.