അഭിനയത്തിന് പുറമേ മത്സ്യവിൽപ്പനയിലും കഴിവ് തെളിയിച്ചയാളാണ് ധർമ്മജൻ ബോൾഗാട്ടി. ഈയടുത്ത് മീൻ കറി കച്ചവടവും അദ്ദേഹം ആരംഭിച്ചിരുന്നു. വിഷമില്ലാത്ത മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ കൊച്ചി അയ്യപ്പൻകാവിലായിരുന്നു മീൻ വ്യാപാരം തുടങ്ങിയത്. സുഹൃത്തുക്കളും ഒപ്പം കൂടി. നഗര ജീവിതത്തിലെ തിരക്കിനിടയിൽ പാചകം ചെയ്യാൻ സമയം കിട്ടാതെ വിഷമിക്കുന്ന വീട്ടമ്മമാർ തന്നെയാണ് മീൻ കറി വച്ചു കിട്ടിയാൽ സൗകര്യമായിരുന്നെന്ന ആവശ്യം ധർമ്മജനോട് പറഞ്ഞത്.
കൊച്ചി പനമ്പള്ളി നഗറിലെ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ‘ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍’ എന്നും തിരക്കാണ്. ധർമ്മൂസ് ഫിഷ് ഹബ്ബ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പ്രവർത്തനം ആരംഭിച്ചത്. ധർമ്മജനും സുഹൃത്തുക്കളും ചേർന്ന് ആരംഭിച്ച സ്ഥാപനം, ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വിഷം ചേർത്ത മീനുകൾക്ക് പകരം നല്ല പിടയ്ക്കുന്ന മീനുകൾ ഫ്രഷായിട്ട് നാട്ടുകാർക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ആരംഭിച്ചത്.
എന്നാല്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിനേയും സിനിമയേയും തമ്മില്‍ ബന്ധിപ്പിക്കുകയാണ് ധര്‍മ്മജന്‍ ഇപ്പോള്‍. തന്റെ കടയില്‍ നിന്നും മീന്‍ വാങ്ങുന്നവര്‍ക്ക് സിനിമാ ടിക്കറ്റ് ലഭ്യമാക്കുന്ന പരപാടിയാണ് ഇപ്പോള്‍ ധര്‍മ്മജന്‍ ആരംഭിച്ചിരിക്കുന്നത്. വേനല്‍ക്കാല പ്രത്യേക ഓഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഓഫറിലൂടെ ജയറാം നായകനായ ‘മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍’ എന്ന സിനിമയുടെ ടിക്കറ്റാണ് ലഭ്യമാക്കുന്നത്. ഇന്ന് മുതല്‍ നാല് ദിവസത്തേക്കാണ് ഓഫര്‍ നിലനില്‍ക്കുക.
Read More: കൊച്ചിയിലെ വെടിവയ്പ്പ്; ധർമ്മജന്റെ മത്സ്യക്കടയ്‌ക്ക് ‘അരലക്ഷം’ നഷ്ടം
500 രൂപയ്ക്കോ അതിന് മുകളിലോ വിലയ്ക്ക് മീന്‍ വാങ്ങുമ്പോള്‍ ജയറാമിന്റെ സിനിമയുടെ ഒരു ടിക്കറ്റ് നല്‍കുമെന്നാണ് ധര്‍മ്മജന്‍ പ്രഖ്യാപിക്കുന്നത്. 750 രൂപയ്ക്കോ അതിന് മുകളിലോ വിലയ്ക്ക് മീന്‍ വാങ്ങുമ്പോള്‍ 2 ടിക്കറ്റും, 1000 രൂപയ്ക്കും അതിന് മുകളിലും വാങ്ങുമ്പോള്‍ മൂന്ന് ടിക്കറ്റുമാണ് നല്‍കുക എന്നാണ് ധര്‍മ്മജന്‍ പ്രഖ്യാപിച്ചത്.
ഇത് സംബന്ധിച്ച് ധര്‍മ്മജന്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ ധര്‍മ്മജന്റെ പോസ്റ്റ് വന്നതിന് പിന്നാലെ പരിഹാസവുമായി ആരാധകരും എത്തി. കച്ചവടം ഇല്ലാത്ത ധര്‍മ്മജന് മീന്‍ വില്‍ക്കാന്‍ വേണ്ടിയാണോ, അതോ ആളു കയറാത്ത ജയറാമിന്റെ സിനിമയ്ക്ക് ആളെ കയറ്റാന്‍ വേണ്ടിയാണോ ഈ ഓഫറെന്നാണ് പലരും ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴെ ചോദിക്കുന്നത്. ‘മാസ് കൂളിന് ഇത്രയും ദാരിദ്രമോ’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ധര്‍മ്മജനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വൈറസിന്റെ ടിക്കറ്റ് തന്നാല്‍ മീന്‍ വാങ്ങാമെന്ന് ഒരാള്‍ പറഞ്ഞു. ‘സിനിമ ടിക്കറ്റുമായിട്ട് വന്നാൽ മീൻ തരുമോ?’ എന്നാണ് മറ്റൊരാളുടെ ചോദ്യം.
ബഷീറിന്‍റെ പ്രേമലേഖനത്തിന് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗ്രാന്‍റ് ഫാദര്‍. ചിത്രത്തില്‍ ഒരു മുത്തച്ഛനായാണ് ജയറാം രംഗത്തെത്തുന്നത്. ഷാനി ഖാദര്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി തന്നെയാണ് ജയറാമെത്തുന്നത്. ഷാനി ഖാദര്‍ തിരക്കഥയെഴുതിയ ചിത്രം റാഹ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഹസീബ് ഹനീഫാണ് നിര്‍മ്മിക്കുന്നത്. ഈദ് റിലീസായിട്ടാണ് ജയറാമിന്റെ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ തിയ്യേറ്ററുകളില്‍ എത്തിയത്.
ബാബുരാജ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഖദ, സലിംകുമാര്‍, ജോണി ആന്റണി, വിജയരാഘവന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. . മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദറിനു പുറമെ മാര്‍ക്കോണി മത്തായി, പട്ടാഭിരാമന്‍ എന്നീ സിനിമകളും ജയറാമിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി.