കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവേളയിൽ മികച്ച രണ്ടാമത്തെ ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച’ ഡൽഹിയിലും അനുമോദനങ്ങൾ ഏറ്റുവാങ്ങുന്നു. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ജൂലൈ മൂന്നു മുതൽ ആറുവരെ നടന്ന മലയാളം ഫിലിം ഫെസ്റ്റിവലിലെ സമാപനചിത്രമായി പ്രദർശിപ്പിക്കപ്പെട്ടത് ‘ഒരു ഞായറാഴ്ച’യായിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിച്ചത്.
“ബന്ധങ്ങളുടെ അവ്യക്തതയേയും ക്ഷണികതയേയും കുറിച്ചാണ് ‘ഒരു ഞായറാഴ്ച’ എന്ന സിനിമ. അത് സന്തോഷകരമായി അവസാനിക്കുന്ന ഒന്നല്ല, എന്നാൽ വിരസമായ ഒന്നുമല്ല. വാസ്തവത്തിൽ അതിനൊരു നിഗമനത്തിന്റെ ആവശ്യമില്ല. വ്യക്തികളുടെ തെരഞ്ഞെടുപ്പിന്റെയും തിരിച്ചറിവുകളെയും കുറിച്ചാണ് പറയുന്നത്. മനുഷ്യമനസ്സിലെ ആശയക്കുഴപ്പം- അതിനെ കുറിച്ചാണ് ഞാൻ പറയാൻ ശ്രമിച്ചത്,” ചിത്രത്തെ കുറിച്ച് ശ്യാമപ്രസാദ് ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളത്തോട് പറഞ്ഞു.
വിവാഹം, പ്രണയം, കാമം, കുടുംബബന്ധങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ ചുഴലിക്കാറ്റിൽ ഉഴലുന്ന രണ്ടു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിലെ മധ്യവർഗ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുന്ന സുജ, സുജാത എന്നിങ്ങനെയുള്ള രണ്ടു സ്ത്രീകളുടെ ജീവിതത്തിലെ ഒറ്റപ്പെടലും ഏകാന്തതതയും വിരസതയുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം.
Read more: Oru Nyayarazcha is about the ambiguous nature and fragility of relationships: Shyamaprasad