മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയ താരമാണ് ശോഭന. അഭിനയത്തിൽ മാത്രമല്ല, നൃത്തത്തിലും പുലി. നൃത്തത്തിനായി ജീവിതം തന്നെ ഉഴിഞ്ഞു വച്ച കലാകാരി. അത്ര എളുപ്പത്തിൽ മാധ്യമങ്ങൾക്ക് പിടി തരാത്ത ആളു കൂടിയാണ് ശോഭന. കഴിഞ്ഞ ദിവസം തന്റെ ഫെയ്സ്ബുക്ക് പേജിൽ ലൈവായി എത്തിയ ശോഭനയോട് ഒരാൾ രസകരമായ ഒരു ചോദ്യം ചോദിച്ചു.
‘സ്റ്റേജിൽ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോൾ മുന്നിൽ ദൈവം പ്രത്യക്ഷപ്പെട്ടാൽ എന്ത് ചോദിക്കും?’ എന്ന്.
സെക്കൻഡുകൾക്കുള്ളിൽ ശോഭനയുടെ മറുപടി എത്തി, വെറും മറുപടിയല്ല മാസ് മറുപടി.
‘ദയവായി മുന്നിൽ നിന്നും മാറി നിൽക്കണം. എന്റെ കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് പറയും,’ ഉറപ്പായും ആരും പ്രതീക്ഷിക്കാത്ത മറുപടി. ഇത്രയും പറഞ്ഞ് ചിരിച്ചു കൊണ്ട് താരം അടുത്ത ചോദ്യത്തിലേക്ക് നീങ്ങി.
ശോഭനയെ കണ്ടാൽ ഏത് മലയാളിയും ചോദിക്കുന്ന ചോദ്യമായിരിക്കും മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഒപ്പം അഭിനയിച്ച അനുഭവം. അതിനും ശോഭന മറുപടി പറഞ്ഞു.
Read More: ക്രിയാത്മകമായി അകന്നിരിക്കാം; നൃത്തച്ചുവടുകളുമായി ശോഭനയും സംഘവും
മമ്മൂക്ക എപ്പോഴും സീനിയർ എന്ന അകലം പാലിക്കുന്ന ആളാണെന്നും എന്നാൽ വളരെ നല്ല നടനും മനുഷ്യനും ആണെന്നും ശോഭന പറഞ്ഞു. മോഹൻലാലും താനും അടുത്ത സുഹൃത്തുക്കളാണ്. ’80സ്’ ഗ്രൂപ്പിൽ സജീവമാണ്. മോഹൻലാലിനോടൊപ്പമുള്ള അടുത്ത സിനിമ എന്നാണെന്ന ചോദ്യത്തിന് ‘താൻ എന്നേ ഒരുക്കമാണ്. അത് തീരുമാനിക്കേണ്ടത് മോഹൻലാലാണ്’ എന്നായിരുന്നു ഉത്തരം.
‘അപരന്‍,’ ‘ഇന്നലെ,’ ‘കാണാമറയത്ത്,’ ‘മണിച്ചിത്രത്താഴ്,’ ‘ഏപ്രില്‍ 18’ അങ്ങനെ അഭിനയിച്ച എല്ലാം സിനിമകളും ഇഷ്ടമാണ്. ‘തേന്മാവിന്‍ കൊമ്പത്ത്’ ആണ് ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രമെന്നും ശോഭന പറയുന്നു. ‘മണിച്ചിത്രത്താഴ്’ പ്രിയപ്പെട്ടതാണെങ്കിലും മാനസികമായി വളരെയധികം വെല്ലുവിളി ഉയർത്തിയ ചിത്രവും കഥാപാത്രവുമായിരുന്നു അതെന്നും ശോഭന പറഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം തിരിച്ചു വരവിന് കാരണമായ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തെ കുറിച്ചും ശോഭന സംസാരിച്ചു. ഒട്ടും മെലോഡ്രാമയില്ലാതെ കൂളായി അഭിനയിച്ച സിനിമയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന് താരം പറയുന്നു. ഡിജിറ്റലിലേക്കുള്ള മാറ്റവുമായി ആദ്യം പൊരുത്തപ്പെടാൻ അൽപം ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് വളരെ ആസ്വദിച്ചാണ് താൻ ചിത്രം ചെയ്തതെന്നും ശോഭന കൂട്ടിച്ചേർത്തു.