അച്ചടക്ക നടപടിയുടെ ഭാഗമായി നടൻ ഷെയ്ൻ നിഗമിനെ നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. നിർമാതാക്കളുടെ സംഘടനയുടെ തീരുമാനത്തെ ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോൾ, തൊഴിലിൽ നിന്നും ഒരു വ്യക്തിയ്ക്ക് വിലക്കേർപ്പെടുത്താൻ ആർക്കും അധികാരമില്ലെന്നും അത് മൗലികാവകാശ ലംഘനമാണെന്നും ചൂണ്ടികാണ്ടി മറ്റൊരു വിഭാഗവും രംഗത്തുണ്ട്.
ഷെയ്ൻ നിഗം വിഷയത്തിൽ സംവിധായകൻ വിനയന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയുടെ പ്രസിഡൻറായ മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയ്നേ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിയുന്നതേയുള്ളുവെന്നും സമീപ കാലത്തുണ്ടായ പ്രശ്നങ്ങളിലൊക്കെ മോഹൻലാൽ കാണിച്ച നേതൃത്വപാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെ എന്നും വിനയൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.
“ജീവിതമാർഗ്ഗം തടഞ്ഞു കൊണ്ട് ഒരു വ്യക്തിയെ ഒറ്റപ്പെടുത്തി വിലക്കുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല. പക്ഷേ യുവതാരം ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്ന് ഇപ്പോളുണ്ടായ അച്ചടക്കമില്ലായ്മ തെറ്റു തന്നെയാണ്. എന്റെ സുഹൃത്തായിരുന്ന, നമ്മെ വിട്ടു പിരിഞ്ഞ കലാകാരൻ അബിയുടെ മകനോട് ആ സ്നേഹവാൽസല്യത്തോടുകൂടി പറയട്ടെ, ഭാഗ്യം കൊണ്ടു ലഭിച്ച ഈ നല്ല തുടക്കം സ്വയം നശിപ്പിക്കരുത്. കാരണം ഷെയ്നേപ്പോലെയും ഷെയ്നേക്കാളും കഴിവുള്ള ധാരാളം ചെറുപ്പക്കാർ അതു പ്രകടിപ്പിക്കാൻ ഒരവസരം കിട്ടാതെ അലയുന്നുണ്ട്. അപ്പോൾ തനിക്കു കിട്ടിയ ഭാഗ്യം തന്റെ മാത്രം അസാമാന്യ കഴിവുകൊണ്ടാണന്നുള്ള ഒരഹങ്കാരം ഷെയ്നിനു വന്നിരിക്കുന്നു എന്നത് അപകടകരമാണ്.”
“മറ്റുള്ളവർക്കു കൂടി മാതൃകയാകുന്ന രീതിയിൽ അതിനെ നിയന്ത്രിക്കേണ്ടത് സിനിമയെന്ന ഈ വല്യ സാമ്പത്തിക മേഖലയിൽ അനിവാര്യമാണ്. ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം താരാധിപത്യങ്ങളേ എന്നും എതിർത്തിട്ടുള്ളവനാണ് ഞാൻ. പക്ഷേ തൊഴിൽ വിലക്ക് ഒഴിവാക്കണമെന്നാണ് എൻെറ അഭിപ്രായം. അതുകൊണ്ട് തന്നെ ഷെയ്ൻ തെറ്റ് ഏറ്റു പറയുകയും പകുതി വഴിയിലായ മുന്നു പടങ്ങളും യാതൊരു ഉപാധികളുമില്ലാതെ നിർമ്മാതാവും സംവിധായകനും പറയുന്ന രീതിയിൽ തീർത്തു കൊടുക്കുകയും ചെയ്ത ശേഷം മാത്രം. ഒരു വിലക്കുമില്ലാതെ ഷെയ്ന് മറ്റു സിനിമകളിൽ ജോലി ചെയ്യാനുള്ള അനുവാദം കൊടുക്കണം. ഇപ്പോൾ കാര്യങ്ങളുടെ ഗൗരവം ശരിക്കും മനസ്സിലാക്കിയ ഷെയ്ൻ, അങ്ങനെ ഒരവസരം കിട്ടിയാൽ തൻെറ സ്വഭാവത്തിൽ മാറ്റം വരുത്തി അഭിനയ രംഗത്ത് തുടരും എന്നു പ്രതീക്ഷിക്കാം,” വിനയൻ കുറിക്കുന്നു.
മലയാളസിനിമയിൽ തനിക്കു വിലക്ക് ഏർപ്പെടുത്തിയ സംഭവവികാസങ്ങളെ കുറിച്ചും വിനയൻ തന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റിൽ എടുത്തു പറയുന്നു. “അമ്മയുടെ പ്രസിഡന്റായ ശ്രീ മോഹൻലാൽ ഇടപെട്ടാൽ അരമണിക്കൂർ കൊണ്ട് ഷെയ്നെ കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്താൻ കഴിയുമെന്നാണെന്റെ വിശ്വാസം. സമീപ കാലത്തുണ്ടായ ഇഷ്യൂസിലൊക്കെ ശ്രീ ലാൽ കാണിച്ച നേതൃത്വ പാടവം ഈ പ്രശ്നം തീരാനും സഹായകമാകട്ടെ. പ്രിയപ്പെട്ട ഷെയ്ൻ ന്യൂജൻ ചിന്തകളെല്ലാം നല്ലതു തന്നെ, പക്ഷേ അതിനോടൊപ്പം മലയാളത്തിലെ ആദ്യ സൂപ്പർസ്ററായ പ്രേം നസീറിൻെറ ജീവചരിത്രവും അതുപോലെ മമ്മൂട്ടിയും മോഹൻ ലാലും ഈ നിലയിൽ എത്താനെടുത്ത ത്യാഗവും പ്രൊഫഷനോടുള്ള ആത്മാർത്ഥതയുമൊക്കെ ഷെയ്ൻ ഒന്നു പഠിക്കുന്നത് നല്ലതാണ്,” വിനയൻ പറയുന്നു.
Read more: ഷെയ്‌നിനെ ഞാനെന്റെ അസിസ്റ്റന്റാക്കും, അവനെ വച്ച് സിനിമയും ചെയ്യും: രാജീവ് രവി