ഒരു ചികിത്സയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ വേദനാജനകവും അപമാനകരവുമായ അനുഭവം പങ്കു വച്ച് നടൻ ഷാരൂഖ് ഖാൻ. കഴുത്തു വേദന മാറാൻ ഒരു അക്യുപങ്‌ചർ വിദഗ്‌ദ്ധനെ സമീപിച്ചപ്പോഴുള്ള ദുരനുഭവത്തെ കുറിച്ചാണ് താരം സംസാരിച്ചത്. ഡിഎൻഎയിൽ പ്രസിദ്ധീകരിച്ച ഒരു കോളത്തിലാണ് ഒരു കാലത്ത് ‘പ്രോലാപ്‌സ്ഡ് ഡിസ്‌കിന്’ ശസ്ത്രക്രിയ നടത്താൻ പറഞ്ഞപ്പോൾ അന്ധവിശ്വാസം പരിഗണിക്കാൻ താൻ നിർബന്ധിതനായതിനെ കുറിച്ച് ഷാരൂഖ് മനസ്സു തുറന്നത്. എന്നാൽ ആ ബദൽ പ്രതിവിധി പരീക്ഷിക്കാനുള്ള തന്റെ തീരുമാനം വളരെ അപമാനകരമായ അനുഭവമാണ് സമ്മാനിച്ചതെന്നും ഷാരൂഖ് പറയുന്നു.
“അതെന്നെ തളർത്തുമെന്ന് എല്ലാവരും പ്രവചിച്ചു. ഉണ്ടാകാൻ സാധ്യതയുള്ള പ്രശനങ്ങൾ എല്ലാം എണ്ണിയെണ്ണി പറഞ്ഞു തന്നു. എന്റെ ശരീരം തളർന്നു പോവുകയോ ശബ്ദം നഷ്ടപ്പെട്ടു പോവുകയോ ചെയ്യാമെന്ന് അവർ പറഞ്ഞു. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാരും,” രോഗാവസ്ഥയെ ഷാരൂഖ് ഓർത്തെടുക്കുന്നതിങ്ങനെ.
ശസ്ത്രക്രിയയ്ക്ക് ശേഷം വരാൻ സാധ്യതയുള്ള പാർശഫലങ്ങളെ കുറിച്ച് ആശങ്കാകുലനായ താൻ ഒരു വർഷത്തോളം തീരുമാനത്തിലെത്താതെ പോയെന്നും പിന്നീട് ബദൽ മാർഗ്ഗങ്ങൾ പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ഈ കഥ വിവരിക്കുന്നതിലൂടെ ആളുകളുടെ വിശ്വാസങ്ങളെ തകർക്കാൻ താൻ ശ്രമിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
“എന്റേതു പോലുള്ള ഗുരുതരമായ പരിക്കിന് ഇത്രയധികം വ്യത്യസ്തമായ ചികിത്സകൾ വാഗ്ദാനം ചെയ്തത് എന്നെ സംബന്ധിച്ചിടത്തോളം കൗതുകകരമായിരുന്നു. ശസ്ത്രക്രിയയുടെ അവസാന ദിവസം വരെയുള്ള രക്ഷപെടലുകളും സാഹസങ്ങളും എന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്.”
അക്യുപങ്‌ചർ രംഗത്തെ സ്പെഷ്യലിസ്റ്റായ ഒരാളെ തന്നെയാണ് പിൻ തെറാപ്പിയ്ക്കായി താൻ സമീപിച്ചതെന്നും ഷാരൂഖ് പറയുന്നു. “എന്റെ കഴുത്തിൽ സൂചി കുത്തുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ ഞാൻ പരിഭ്രാന്തനായിരുന്നു. എന്നാൽ ഞാൻ ഭയപ്പെടേണ്ട ആവശ്യമില്ലായിരുന്നു, എന്റെ കഴുത്തിൽ സൂചികൾ കുത്താൻ അയാൾ ആഗ്രഹിച്ചില്ല, പകരം അവ എന്റെ സ്വകാര്യ ഭാഗങ്ങളിൽ കുത്താൻ ആഗ്രഹിച്ചു, എന്റെ കഴുത്ത് ശരിയാക്കാനാണെന്ന് ഓർക്കണം! നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ, അതെത്ര വേദനാജനകമാവുമെന്ന്. ഞാനാകെ തകർന്നുപ്പോയി.”
“സ്പെഷ്യലിസ്റ്റ് പറയുന്നത് ആദ്യം ശരിക്കും എനിക്ക് മനസ്സിലായില്ല. നിങ്ങളുടെ വസ്ത്രങ്ങൾ അഴിക്കൂ, വസ്ത്രങ്ങൾ അഴിക്കൂ” എന്നദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നു. അതിനാൽ, ഞാൻ എന്റെ ഷർട്ട് അഴിച്ചു, പക്ഷേ അത് മതിയാകുമായിരുന്നില്ല! ‘വസ്ത്രം അഴിക്കൂ’ എന്ന് അദ്ദേഹം വീണ്ടും ആവർത്തിച്ചു.മേശപ്പുറത്ത് നഗ്നനായി കിടത്തി, സ്പെഷ്യലിസ്റ്റ് ‘വലിയ വലിയ പിന്നു’കൾ സ്വകാര്യഭാഗങ്ങളിൽ കുത്തി. ബാക്കിയുള്ളവ വിവരിക്കാൻ കഴിയാത്തത്ര സങ്കടകരമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും അപമാനകരവും വേദനാജനകവുമായ അനുഭവമായിരുന്നു അത്. “
‘വേദന അപ്പോൾ കാലുകൾക്കിടയിലാണ്, കഴുത്തിലല്ല എന്നതുമാത്രമാണ് ആകെ വന്ന മാറ്റം,’ എന്ന വാക്കുകളോടെയാണ് ഷാരൂഖ് കുറിപ്പ് അവസാനിപ്പിച്ചത്.
ഷാരൂഖിന്റെ 57-ാം ജന്മദിനമാണ് ഇന്ന്. പിറന്നാളിനോട് അനുബന്ധിച്ച് ഷാരൂഖിന്റെ പുതിയ ചിത്രമായ ‘പത്താന്റെ’ ടീസർ ഷെയർ ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് അഭിനയിക്കുന്ന ചിത്രമാണ് ‘പത്താൻ’. 2018 ൽ റിലീസ് ചെയ്ത സീറോ ആണ് ഷാരൂഖ് കേന്ദ്രകഥാപാത്രമായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ വർഷം, റോക്കട്രി: ദി നമ്പി ഇഫക്റ്റ്, ലാൽ സിംഗ് ഛദ്ദ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളിൽ അതിഥി വേഷത്തിൽ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരുന്നു. ജവാൻ, ഡങ്കി എന്നീ രണ്ടു ചിത്രങ്ങൾ കൂടി ഷാരൂഖിന്റെതായി അണിയറയിൽ പുരോഗമിക്കുന്നുണ്ട്.