/indian-express-malayalam/media/media_files/uploads/2021/06/Neena-Gupta.jpg)
ബോളിവുഡ് താരം നീന ഗുപ്തയുടെ ആത്മകഥ 'സച്ച് കഹൂന്‍ തോ' ആണ് ഇപ്പോൾ ബോളിവുഡിലെ പ്രധാന ചർച്ചകളിൽ ഒന്ന്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിയായി ചേർന്നതുമുതൽ മകൾ മസബയെ ഒരു സിംഗിൾ മദറായി വളർത്തി കൊണ്ടുവന്നതുവരെയുള്ള ജീവിതമാണ് ആത്മകഥയിൽ നീന പറയുന്നത്. വായനക്കാരെ അമ്പരപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും ഈ ആത്മകഥയിലുണ്ട്.
ജീവിതത്തിൽ പരാജയപ്പെട്ട പ്രണയങ്ങളെയും വിവാഹബന്ധങ്ങളെയും കുറിച്ച് തുറന്നു പറയുകയാണ് നീന ഗുപ്ത. എൺപതുകളിൽ മുൻക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്സുമായി താൻ പ്രണയത്തിലായിരുന്നുവെന്നും ഗർഭിണിയായപ്പോൾ തന്റെ അടുത്ത ചങ്ങാതിയായ സതീഷ് കൗശിക് വിവാഹവാഗ്ദാനം നൽകിയെന്നും നീന പറയുന്നു. "വിഷമിക്കേണ്ട, കുഞ്ഞ് ഇരുണ്ട ചർമ്മവുമായാണ് ജനിക്കുന്നതെങ്കിൽ അതെന്റെ കുഞ്ഞാണെന്ന് പറഞ്ഞോളൂ. നമുക്ക് വിവാഹിതരാകാം, ആരും ഒരു കാര്യവും സംശയിക്കില്ല," എന്നായിരുന്നു സതീഷ് പറഞ്ഞത്.
/indian-express-malayalam/media/media_files/uploads/2021/06/Neena-Guptha-Viv-Richards.jpg)
ഒരു വർഷം മാത്രം നീണ്ടുനിന്ന ഒന്നായിരുന്നു നീനയുടെ ആദ്യ വിവാഹം. അംലാൻ കുസും ഘോഷുമായുള്ള ഈ വിവാഹം പരാജയപ്പെട്ടതിനു ശേഷമാണ് വിവിയൻ റിച്ചാർഡ്സുമായി നീന പ്രണയത്തിലാവുന്നത്. ഈ ബന്ധത്തിൽ ഇവർക്ക് പിറന്ന മകളാണ് മസബ ഗുപ്ത. എന്നാൽ റിച്ചാർഡ്സ് മുൻപു തന്നെ വിവാഹിതനായതിനാൽ മകളെ ഒറ്റയ്ക്ക് വളർത്താൻ നീന തീരുമാനിക്കുകയായിരുന്നു. 2008ൽ ന്യൂഡൽഹി സ്വദേശിയായ ചാർട്ടേർഡ് അക്കൗണ്ടന്റ് വിവേക് മെഹ്റയുമായി നീന വിവാഹിതയായി.
"ഭർത്താവും മക്കളും ഭർത്താവിന്റെ രക്ഷിതാക്കളും അടങ്ങിയ ഒരു സാധാരണ കുടുംബമായിരുന്നു എന്നും ഞാൻ ആഗ്രഹിച്ചത്. അങ്ങനെ ജീവിതം നയിക്കുന്നവരെ കാണുമ്പോൾ എനിക്ക് അസൂയ തോന്നിയിരുന്നു. എനിക്ക് വേണ്ടത് എനിക്ക് ലഭിച്ചില്ല. പക്ഷേ എന്നിരുന്നാലും ഞാൻ കുറ്റപ്പെടുത്തിയില്ല, മദ്യപാനിയായില്ല. എന്റെ അച്ഛനും അമ്മയും ജീവിച്ചിരുന്നെങ്കിൽ ഞാൻ ഈ ആത്മകഥ എഴുതില്ലായിരുന്നു, ഇതെല്ലാം മറക്കാൻ എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്." നീന പറയുന്നു.
/indian-express-malayalam/media/media_files/uploads/2021/06/Neena-Guptha-daughter-Masaba-1.jpg)
തന്റെ ജീവിതത്തിൽ ആഘാതമുണ്ടാക്കിയ ഒരു സംഭവത്തെ കുറിച്ചും നീന ഗുപ്ത പുസ്തകത്തിൽ പറയുന്നു. "വലിയ ആഘാതം നൽകിയ സംഭവമായിരുന്നു അത്. ആ സിനിമയുടെ പ്രവർത്തകർ എന്റെ വിവാഹരംഗം ചിത്രീകരിക്കാൻ ഒരുങ്ങുകയായിരുന്നു. മകൾ മസബയ്ക്ക് അന്ന് ഒന്നര വയസ്സായിരുന്നു പ്രായം. അന്നവൾക്ക് ചെറിയൊരു പനിയുണ്ടായിരുന്നു. അതിനാൽ അവളെ ഞാൻ സെറ്റിലേക്ക് കൊണ്ടുവന്നിരുന്നില്ല. എന്നാൽ ഉച്ചകഴിഞ്ഞ് ഞാൻ എന്റെ കാർ അയച്ച് അവളെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിച്ചു."
"ഷൂട്ടിന്റെ ഇടവേളകളിൽ ഞാനവൾക്ക് ഭക്ഷണം നൽകാനായി സമയം കണ്ടെത്തുന്നുണ്ടായിരുന്നു. ഇടയ്ക്ക് സ്റ്റുഡിയോയിൽ നിന്നും ഇറങ്ങി ഞാൻ മുറിയിലെത്തി. അവളെ കയ്യിലെടുത്തു ലാളിച്ചുകൊണ്ടിരിക്കുമ്പോൾ വലിയൊരു പൊട്ടിത്തെറി കേട്ടു. ഞാൻ പുറത്തുവന്നു നോക്കിയപ്പോൾ ലൈറ്റിംഗ് യൂണിറ്റിലെ ഒരാൾ എനിക്കടുത്തേക്ക് വരുന്നതു കണ്ടു, അയാൾക്ക് തീപിടിച്ചിരുന്നു. സഹായിക്കാൻ അയാൾ എന്നോട് അഭ്യർത്ഥിച്ചു. എന്റെ കയ്യിൽ കുഞ്ഞുള്ളപ്പോൾ ഞാനെങ്ങനെ സഹായിക്കാനാണ് എന്നാണ് ഞാൻ അയാളോട് പറഞ്ഞത്. സിനിമയുടെ അണിയറപ്രവർത്തകർ എത്രയും പെട്ടെന്ന് ഞങ്ങളെ അവിടെ നിന്നും മറ്റൊരു ഓഫീസിലേക്കു മാറ്റി, പിന്നീട് വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഇപ്പോഴും ആ സംഭവത്തെ കുറിച്ച് ഓർക്കുമ്പോൾ ഞാനെങ്ങനെ രക്ഷപ്പെട്ടുവെന്ന് അത്ഭുതപ്പെടാറുണ്ട്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.