/indian-express-malayalam/media/media_files/uploads/2020/12/Sandra-Thomas.jpg)
മക്കളുടെ കളിയും ചിരിയും കുസൃതികളും മഴനനയലുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ആളാണ് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഇരട്ടക്കുട്ടികളായ കെൻഡലിനും കാറ്റ്‌ലിനും നാടിന്റെ നേരും ചൂരുമറിഞ്ഞ് വളരണമെന്ന് നിർബന്ധമുള്ള ഒരു അമ്മ കൂടിയാണ് സാന്ദ്ര. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. തങ്കകൊലുസ് എന്നാണ് ഇരുവർക്കുമായി സാന്ദ്രയിട്ട പേര്. സമൂഹമാധ്യമങ്ങളുടെയും ഇഷ്ടം കവർന്ന കൊച്ചുമിടുക്കികളാണ് ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും.
ഇപ്പോഴിതാ, സാന്ദ്രയുടെ അഭിമുഖത്തിനിടെ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരുന്ന തങ്കകൊലുസുമാരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. പാരന്റിംഗിനെ കുറിച്ചും വിശേഷങ്ങളുമെല്ലാം അവതാരകയുമായി സാന്ദ്ര പങ്കിടുമ്പോൾ ഇടയിൽ കുസൃതി കാട്ടിയും കളിച്ചുമൊക്കെ ക്യാമറക്കണ്ണുകളുടെ ശ്രദ്ധ കവരുകയാണ് തങ്കകൊലുസ്.
കുറച്ചുനാളുകൾക്ക് മുൻപ് സാന്ദ്രയ്ക്കും മക്കൾക്കും സ്നേഹമറിയിച്ച് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു.
Read More: അങ്ങനെയൊരു അമ്മയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല; വിമർശകർക്ക് സാന്ദ്രയുടെ മറുപടി
തങ്കക്കൊലുസിന്റെ വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച് മനോഹരമായൊരു കുറിപ്പാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്...
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും. ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും. ഈ മരമൊരായിരം ജീവികൾക്ക് തണലാകും .
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ ...
Love nature and be
SUPERNATURAL
'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'
മക്കളെ മഴ നനയിക്കുന്നതിനും ചെളിയിൽ കളിക്കാൻ വിടുന്നതിനുമെല്ലാം താൻ ഏറെ വിമർശനം കേട്ടിട്ടുണ്ടെന്ന് അടുത്തിടെ സാന്ദ്ര പറഞ്ഞിരുന്നു. “എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്,” ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലായിരുന്നു സാന്ദ്ര ഇക്കാര്യം പറഞ്ഞത്.
‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയില്‍ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താൻ ഭാഗമായ റൂബി ഫിലിംസും പോലെ പുതിയ സംവിധായകര്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതായിരിക്കും സ്വന്തം നിർമാണക്കമ്പനിയെന്ന് സാന്ദ്ര ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.