/indian-express-malayalam/media/media_files/zJpFMePKMmuo30HJHaCk.jpg)
ഡിസംബർ 22ന് സലാർ തിയേറ്ററുകളിലെത്തും
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ഡിസംബർ 22ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്. പ്രഭാസ്, പൃഥ്വിരാജ് എന്നിവർക്കൊപ്പം കെജിഎഫ് താരം യഷ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, അക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തുവന്നിരിക്കുകയാണ് നിർമാതാവ് വിജയ് കിരഗന്ദൂർ.
“കെജിഎഫും സലാറും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സംവിധായകൻ പ്രശാന്ത് ഇതിനകം വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. സിനിമയിൽ അതിഥി വേഷമില്ല. അതിനാൽ അത് ശരിയല്ല, ” എന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ നിർമ്മാതാവ് വിജയ് കിരഗന്ദൂർ പറഞ്ഞത്.
സലാറിൽ ഗാനം ആലപിച്ച കുട്ടിഗായിക തീർത്ഥ സുഭാഷ് ഒരു അഭിമുഖത്തിനിടെ ചിത്രത്തിൽ യാഷ് ഉണ്ടെന്ന് അബദ്ധത്തിൽ പരാമർശിച്ചതോടെയാണ് കിംവദന്തികൾ പടർന്നത്. തനിക്ക് തെറ്റു പറ്റിയതാണെന്നു വ്യക്തമാക്കി തീർത്ഥ പിന്നീട് ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു, “ഞാൻ കെജിഎഫ് സിനിമ പലതവണ കണ്ടിട്ടുണ്ട്. അവസരം വന്നപ്പോൾ അച്ഛൻ പറഞ്ഞിരുന്നു സലാറിന്റെ സംഗീതവും മറ്റും കെജിഎഫ് ടീമാണെന്ന്. അങ്ങനെ സലാറിൽ യഷ് അങ്കിളും ഉണ്ടാകും എന്നായിരുന്നു മനസ്സിൽ. എനിക്ക് തെറ്റുപറ്റി."
തീർത്ഥയുടെ മാതാപിതാക്കളും ഒരു വിശദീകരണം നൽകിയിരുന്നു, “സലാറിന്റെ റെക്കോർഡിംഗ് മംഗലാപുരത്തായിരുന്നു. അവിടെ ചെന്നപ്പോൾ പ്രശാന്ത് നീൽ, രവി ബസ്രൂർ തുടങ്ങിയവർ ഉണ്ടായിരുന്നു. അവൾ കെജിഎഫ് ഒരുപാട് തവണ കണ്ടിട്ടുണ്ട്. ആ നിമിഷം യാഷിന്റെ പേരും പറഞ്ഞു. എല്ലാ സംഗീത ടീമുകളും കെജിഎഫിൽ പെട്ടവരായതിനാൽ അവൾ തെറ്റിദ്ധരിച്ചതാണ്. അവളൊരു കുട്ടിയല്ലേ!"
ഈ ആക്ഷൻ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷനിൽ 'എ' സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 55 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. പ്രഭാസിനും പൃഥ്വിരാജിനുമൊപ്പം ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരും ചിത്രത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.