/indian-express-malayalam/media/media_files/uploads/2020/09/WhatsApp-Image-2020-09-25-at-2.39.52-PM.jpeg)
പാടിയ പാട്ടുകളും കുറേ ഓർമകളും ബാക്കിയാക്കി എസ്‌പിബി വിടപറഞ്ഞു. എസ്പിബി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന നിരവധി പേർ ചലച്ചിത്ര, സംഗീത രംഗങ്ങളിലുണ്ടായിരുന്നു. ഇതിൽ ഗായകൻ യേശുദാസുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം ഏറെ ശ്രദ്ധേയമാണ്. യേശുദാസിനെ താൻ ഒരു ജ്യേഷ്ഠസഹോദരനായാണ് കാണുന്നതെന്നാണ് എസ്‌പിബി പറയാറുള്ളത്.
'ജീവിതത്തില്‍ വളരെ നേരത്തെ തന്നെ അച്ഛനെയും മൂത്തസഹോദരനെയും നഷ്ടപ്പെട്ട ആളാണ് ഞാന്‍. ഞാൻ പാടാൻ ആരംഭിച്ച സമയത്ത് അദ്ദേഹത്തിനൊപ്പമായിരുന്നു (യേശുദാസ്) പാടിയിരുന്നത്. അദ്ദേഹം എന്റെ സഹോദരനായി മാറുകയായിരുന്നു, എന്റെ ജ്യേഷ്ഠ സഹോദരൻ, എന്റെ ഗുരു, എന്റെ മാർഗദർശി,' ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 50 വർഷം പിന്നിട്ടതിന്റെ ആഘോഷ വേളയിൽ എസ്പി ബാലസുബ്രഹ്മണ്യം ഗായകൻ കെ ജെ യേശുദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
'എനിക്കൊപ്പമുണ്ടായിരുന്നു എന്നതിന് അദ്ദേഹത്തോട് ഞാൻ നന്ദി പറയുക മാത്രമാണ് എനിക്ക് വേണ്ടത്. അപ്പോൾ അദ്ദേഹം ചോദിച്ചേക്കാം ഞാൻ എപ്പോഴാണ് നിന്റെയൊപ്പമുണ്ടായിരുന്നതെന്ന്. എപ്പോഴും എന്റെയൊപ്പമുണ്ട്. അദ്ദേഹം എല്ലായ്പ്പോഴും എന്റെയൊപ്പമാണ്,' യേശുദാസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് എസ്‌പിബി അന്ന് പറഞ്ഞിരുന്നതിങ്ങനെ. 'അദ്ദേഹം എന്റെ സഹോദരനാണ്, കൂടുതലൊന്നുമില്ല,' എസ്‌പിബി കൂട്ടിച്ചേർത്തു.
എസ്‌പിബി തന്റെ സഹോദരൻ മാത്രമല്ലെന്നും അത് എന്താണെന്ന് വിവരിക്കാൻ വാക്കുകളില്ലെന്നുമാണ് എസ്‌പിബിയുടെ വാക്കുകൾക്ക് മറുപടിയായി യേശുദാസ് പറഞ്ഞത്. അദ്ദേഹം എന്റെ തൊട്ട് താഴെയുളള്ള അനുജനാണെന്നു പറഞ്ഞ അദ്ദേഹം സഹോദരങ്ങൾ ആവാൻ ഒരു ഗർഭപാത്രത്തിൽ നിന്നു പിറക്കേണ്ടതില്ലെന്നും ആവർത്തിച്ചിരുന്നു.
ഈ വാക്കുകളിൽ മാത്രമല്ല, അഞ്ച് പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഗീത ജീവിത കാലം തന്നെ ഈ സാഹോദര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നു. വേദികളിൽ ഗാന ഗന്ധർവന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന എസ്‌പിബിയുടെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ ആരാധകർക്ക് സുപരിചിതമാണ്.
തന്റെ സിനിമാ സംഗീത ജീവിതത്തിന്റെ അന്‍പതാം വാർഷികത്തിന്റെ ഭാഗമായി ലോക പര്യടനം തുടങ്ങുന്നതിന് മുൻപായി യേശുദാസിന്റെ അനുഗ്രഹം നേടിയാണ് താൻ യാത്ര തിരിച്ചതെന്ന് ഒരു അഭിമുഖത്തിൽ എസ്‌പി ബി പറഞ്ഞിരുന്നു.
ഇരുവരും ഒരുമിച്ച് ആലപിച്ച ഗാനങ്ങളിലും അവർക്കിടയിലെ ആ ആത്മബന്ധത്തിന്റെ ശക്തി പ്രകടമായി. മലയാളവും തമിഴും ഒപ്പം അതിനുമെല്ലാമപ്പുറത്തെ മനസ്സിലാക്കലുകളുമെല്ലാമായി അവർക്കിടയിലെ വാക്കുകളും വരികളും താളവുമെല്ലാം ആസ്വാദകരിലേക്കെത്തി.
എസ്‌പിബി എന്ന അതുല്യ കലാകാരൻ ദക്ഷിണേന്ത്യൻ ജനതയ്ക്ക് ഒരു വികാരം തന്നെയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ നാലിനാണ് എസ്‌പിബിക്ക് 74 വയസ്സ് തികഞ്ഞത്.
അഞ്ച് പതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിനിടെ ആയിരക്കണക്കിന് ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 16 ഭാഷകളിലായി നാലായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്.
എസ്‌പിബി യേശുദാസിനൊപ്പം പാടിയ പാട്ടുകൾ ഹിറ്റുകളും സൂപ്പർ ഹിറ്റുകളുമായി മാറിയിരുന്നു. 90 കളുടെ തുടക്കം വരെ ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പിറന്നു. ദളപതിയിലെ കാട്ടുക്കുയിലി മനസ്സുക്കുള്ള പാട്ടുക്കെല്ലാം പഞ്ചമില്ല എന്ന ഗാനം വരെ എത്തിനിൽക്കുന്നുണ്ട് എസ്‌പിബിയും യേശുദാസും ചേർന്ന് പാടിയ ഗാനങ്ങൾ. 92ലായിരുന്നു ദളപതി ഇറങ്ങിയത്. ഇതിന് ശേഷം 26 വർഷം കഴിഞ്ഞാണ് ഇരുവരും മറ്റൊരു സിനിമാ ഗാനത്തിനായി ഒരുമിച്ചത്. മലയാളത്തിലും തമിഴിലുമായി ഇറങ്ങിയ കിണർ എന്ന ചിത്രത്തിലെ അയ്യാ സാമി എന്ന പാട്ടിനു വേണ്ടി.
1966ൽ ഒരു തെലുഗു സിനിമയിലൂടെ സിനിമാ സംഗീത രംഗത്തെത്തിയ അദ്ദേഹം തൊട്ടുപിറകേ തന്നെ തമിഴ് കന്നഡ ചലച്ചിത്ര രംഗത്തുമെത്തി. 1969ൽ പുറത്തിറങ്ങിയ അടിമപ്പെൺ എന്ന തമിഴ് ചിത്രത്തിലെ ആയിരം നിലാവേ വാ എന്ന ഗാനത്തിലൂടെയാണ് എസ്പിബി ആദ്യമായി ശ്രദ്ധിക്കപ്പെട്ടത്.
1981ലാണ് ആദ്യമായി ഒരു ഹിന്ദി ചലച്ചിത്രത്തിൽ അദ്ദേഹം ഗാനം ആലപിച്ചത്. 'ഏക് ദൂ ജേ കെ ലിയെ' എന്ന ചിത്രത്തിലെ തേരെ മേരേ ബീച്ച് മേം എന്ന ആ പാട്ട് രാജ്യത്തെങ്ങുമുള്ള സംഗീത പ്രേമികൾ ഏറ്റുപാടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.