ആർ ആർ ആർ, ഗംഗുഭായ് കത്ത്യാവാടി, കാശ്മിർ ഫയൽസ്, കാന്താര തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 301 ചിത്രങ്ങളാണ് ഓസ്കാറിനായി യോഗ്യത നേടിയത്. അകാദമി ഓഫ് മോഷൻ പിക്ച്ചേഴ്സ് ആൻഡ് സയൻസസ് പുറത്തുവിട്ട ലിസ്റ്റിലാണ് ഇവയെല്ലാം ഉൾപ്പെട്ടതായി കണ്ടത്. വിവിധ വിഭാഗങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങളാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ആദ്യ പട്ടികയിൽ ഇടം നേടിയെന്നിരിക്കെ ഇവയെല്ലാം ജനുവരി 24 നു പ്രഖ്യാപിക്കുന്ന അവസാന ലിറ്റിലുമുണ്ടാകുമെന്ന് ഉറപ്പു പറയാനാകില്ല.
പാൻ നെലിന്റെ ചെല്ലോ ഷോ, വിവേക് അഗ്നിഹോത്രിയുടെ കാശ്മിർ ഫയൽസ്, മറാത്തി ചിത്രം മെ വസന്ത്റാവോ,തുജ്യാ സാതി കഹി ഹി, ആർ മാധവന്റെ റോക്കറ്ററി ദി നമ്പി എഫക്റ്റ്, ഇരവിൻ നിഴൽ, കന്നഡ ചിത്രം വിക്രാന്ത് റോണ എന്നിവയും ഓസ്കാർ പട്ടികയിൽ ഉണ്ട്.
“ഓസ്കാർ 2023 ലെ ചുരുക്ക പട്ടികയിൽ കാശ്മിർ ഫയൽസ് ഇടം നേടി. ഇന്ത്യൻ നിന്നുള്ള അഞ്ച് ചിത്രങ്ങളിലൊന്നാണിത്. എല്ലാവർക്കും എന്റെ ആശംസകൾ.ഇന്ത്യൻ സിനിമയുടെ വളരെ നല്ല വർഷം” അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചു.
റിഷഭ് ഷെട്ടിയും അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. “ഓസ്കാറിലെ രണ്ട് വിഭാഗങ്ങളിലേക്ക് കാന്താര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾക്കു പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. ഓസ്കാർ വേദിയിൽ കാന്താര എത്തുന്നതു കാണാൻ കാത്തിരിക്കുന്നു” റിഷഭ് ഷെട്ടി കുറിച്ചു.
ഷൗനക്ക് സെനിന്റെ ഓൾ ദാറ്റ് ബ്രത്സ് (All That Breathes), കാർത്തികി ഗോൺസാൽസിന്റെ ദി എലിഫൻഡ് വിസ്പ്പേഴ്സ് (The Elephant Whisperers) എന്നിവയാണ് ഡോക്യുമെൻറ്ററി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത്. ചെല്ലോ ഷോ, ആർ ആർ ആർ, ഓൾ ദാറ്റ് ബ്രത്സ് ,ദി എലിഫൻഡ് വിസ്പ്പേഴ്സ് എന്നിവ നാലു വ്യത്യസ്ത വിഭാഗങ്ങളിൽ മത്സരിക്കാനുള്ള യോഗ്യത നേടി കഴിഞ്ഞു.
ഡിസംബറിൽ പുറത്തുവിട്ട പട്ടിക അനുസരിച്ച് ചെല്ലോ ഷോ മികച്ച അന്താരാഷ്ട്ര ചലച്ചിത്രം എന്ന വിഭാഗത്തിൽ മത്സരിക്കുമ്പോൾ ആർആർആർ ലെ നാട്ടു നാട്ടു എന്ന പാട്ട് മികച്ച സംഗീതം എന്ന വിഭാഗത്തിൽ മത്സരിക്കും. ഓൾ ദാറ്റ് ബ്രത്സ് ഡോക്യുമെൻറ്ററി ഫീച്ചർ വിഭാഗത്തിലും, ദി എലിഫൻഡ് വിസ്പ്പേഴ്സ് ഡോക്യുമെൻറ്ററി ഷോർട്ടിലും യോഗ്യത നേടി.
ഇത് ആദ്യമായാണ് ഇന്ത്യയിൽ നിന്ന് നാലു ചിത്രങ്ങൾ ഓസ്കാർ പട്ടികയിൽ ഇടം നേടുന്നത്.