/indian-express-malayalam/media/media_files/uploads/2020/09/Rhea-Chakraborty-solidarity.jpg)
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ ഇന്നലെയാണ് നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു പിന്നാലെ റിയയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ ഒരുപറ്റം താരങ്ങൾ. നടി കരീന കപൂർ, വിദ്യാ ബാലൻ, സോനം കപൂർ, അനുരാഗ് കശ്യപ്, ഷബാന ആസ്മി, ഫർഹാൻ അക്തർ, അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ തുടങ്ങി നിരവധി പേരാണ്.
റിയ ചക്രബർത്തിയുടെ ടീഷർട്ടിലെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് താരങ്ങളെല്ലാം #JusticeForRhea എന്ന ഹാഷ് ടാഗ് പങ്കുവച്ചിരിക്കുന്നത്. 'പുരുഷാധിപത്യത്തെ തകർക്കുക' എന്ന സന്ദേശമാണ് റിയയുടെ ടീഷർട്ടിൽ ഉള്ളത്. "Roses are red, violets are blue, let's smash the patriarchy, me and you." എന്നാണ് റിയയുടെ കറുത്ത ടീഷർട്ടിൽ എഴുതിയിരിക്കുന്ന വരികൾ. ഈ വരികൾ ഏറ്റുപിടിച്ചുകൊണ്ടാണ് കരീന കപൂർ ഖാൻ, സോനം കപൂർ, വിദ്യാ ബാലൻ, അനുരാഗ് കശ്യപ്, ഷബാന അസ്മി, ഫർഹാൻ അക്തർ, സോയ അക്തർ, ശ്വേത ബച്ചൻ, സ്വര ഭാസ്ക്കർ എന്നിവർ സമൂഹമാധ്യമങ്ങളിൽ റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
റിയ ക്രിമിനല്‍ ആണെന്ന് കരുതുന്നില്ലെന്നും അവര്‍ക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിയെന്നും സ്വര ഭാസ്ക്കർ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു.
View this post on InstagramEveryone loves a witch hunt as long as it's someone else's witch being hunted. Walter Kirn
A post shared by Sonam K Ahuja (@sonamkapoor) on
റിയ ചക്രവര്‍ത്തിയുടെ ജാമ്യഹർജി ഇന്നലെ കോടതി നിരസിച്ചിരുന്നു. റിയയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് കോടതിയെ അറിയിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് റിയ ചക്രവർത്തിയെ ഇന്നലെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നൽകിയതായി റിയ ചക്രവർത്തി സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സുശാന്ത് ആവശ്യപ്പെട്ടതു പ്രകാരമാണ് താൻ മയക്കുമരുന്ന് നൽകിയതെന്നാണ് റിയ അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ പറഞ്ഞത്. താനും പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും റിയ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കിയിരുന്നു.
Read More: സഹോദരനൊപ്പമുള്ള ചോദ്യം ചെയ്യൽ: പൊട്ടിക്കരഞ്ഞ് റിയ
റിയയുടെ സഹോദരൻ ഷോവിക്, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, വീട്ടു സഹായി ദീപേഷ് സാവന്ത് എന്നിവരെ എൻസിബി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സുശാന്തിന്റെ വീട്ടിലെ മാനേജറായിരുന്ന സാമുവൽ മിറാൻഡയും ഷോയിക് ചക്രബർത്തിയും മയക്കുമരുന്ന് വാങ്ങിയതുമായി ബന്ധപ്പട്ട തെളിവുകൾ കയ്യിലുണ്ടെന്നും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അവകാശപ്പെടുന്നു.
റിയയുടെയും ഷോയിക് ചക്രബർത്തിയുടെയും നിർദേശപ്രകാരം സുശാന്തിന്റെ വീട്ടുസഹായിയായിരുന്ന ദീപേഷ് സാവന്ത് മാർച്ച്- ജൂൺ മാസങ്ങൾക്കിടെ 165 ഗ്രാമോളം കഞ്ചാവ് ശേഖരിച്ച് വിതരണം ചെയ്തതായി നാർക്കോട്ടിക് ബ്യൂറോ കണ്ടെത്തി.
എൻസിബിയെ കൂടാതെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. രണ്ട് ഏജൻസികളും നേരത്തേ റിയയെ ചോദ്യം ചെയ്തിരുന്നു.
മാതാപിതാക്കളായ ഇന്ദ്രജിത്, സന്ധ്യ ചക്രവർത്തി എന്നിവരെയും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. സുശാന്തിന്റെ പാചകക്കാരനായ നീരജ് സിംഗ്, വീട്ട് സഹായി കേശവ് ബച്നർ, റൂംമേറ്റും ക്രിയേറ്റീവ് ഡയറക്ടറുമായ സിദ്ധാർത്ഥ് പിത്താനി, മുൻ ബിസിനസ് മാനേജർ ശ്രുതി മോദി, മാനേജർ സാമുവൽ മിറാൻഡ എന്നിവരെയും ഏജൻസി ചോദ്യം ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.