Revathy-Rima Kallingal-Parvathy starrer ‘Virus’ Movie Review: കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ആദ്യമായി കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതു വരെ പലരും കേട്ടിട്ടു പോലുമില്ലാത്ത ഒരു രോഗം മഹാമാരി പോലെ പടർന്നു തുടങ്ങിയപ്പോൾ ആരോഗ്യകേരളം പകച്ചു നിന്നു. എവിടെ തുടങ്ങണം, ഇനിയെങ്ങനെ മുന്നേറണം എന്നറിയാതെ പതറിയും ഒടുവിൽ സാഹചര്യങ്ങളോട് പോരാടാനുള്ള ശക്തി സ്വയം ആർജ്ജിച്ചും ആരോഗ്യവകുപ്പും ആരോഗ്യപ്രവർത്തകരും കൈമെയ്യ് മറന്ന് ഒന്നിച്ചിറങ്ങി. ആ പോരാട്ടങ്ങൾ ഒടുവിൽ ഫലപ്രാപ്തിയിലെത്തിക്കാനും കൂടുതൽ പേരിലേക്ക് രോഗം പകരാൻ ഇടനൽകാതെ കോഴിക്കോടിനെയും മലപ്പുറത്തിനെയും നിപ വിമുക്തമാക്കാനും കേരളത്തിന് കഴിഞ്ഞു.
അതിജീവനം തന്നെയായിരുന്നു അത്. ഒരാളിൽ നിന്ന് ഏറ്റവും ചുരുങ്ങിയത് നാലാളുകൾക്കെങ്കിലും പകരാൻ സാധ്യതകളേറെയുള്ള സംക്രമണരോഗം, രോഗം വന്ന വഴികൾ പോലും കൃത്യമായി നിർണിയിക്കാൻ കഴിയാത്ത അവസ്ഥ. മുഖമില്ലാത്ത ഒരു പോരാളിയോടായിരുന്നു ആരോഗ്യവകുപ്പിന്റെയും പ്രവർത്തകരുടെയും ജീവൻ മരണ പോരാട്ടം. വീണു പോവാൻ സാധ്യതകളേറെയുണ്ടായിട്ടും അതിജീവിച്ചു എന്നത് ആരോഗ്യവകുപ്പു പ്രവർത്തകരുടെ വലിയൊരു നേട്ടം തന്നെയായിരുന്നു.
ആ അതിജീവനത്തിൽ അഭിമാനിക്കുകയും നിപയെ എന്നേക്കുമായി ആട്ടിയോടിച്ചെന്നു ജനങ്ങൾ വിശ്വസിച്ചു തുടങ്ങുമ്പോഴാണ് രണ്ടാമതും നിപ തിരിച്ചെത്തി എന്ന വാർത്തകൾ പരക്കുന്നതും വീണ്ടും രോഗം നിർണയിക്കപ്പെടുന്നതും. നിപ വീണ്ടും വാർത്തകളിൽ നിറയുന്ന ഒരു കാലത്താണ്, കോഴിക്കോടിന്റെ നിപ അതിജീവന സംഭവകഥകളെ ആസ്പദമാക്കി കൊണ്ട് ‘വൈറസ്’ എന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്.
‘വൈറസ്’ എന്ന സിനിമാ ചലഞ്ച്
ആഷിഖ് അബുവിന്റെ ‘വൈറസി’ലേക്ക് വരാം. കഴിഞ്ഞ മേയിൽ കേരളം കടന്നു പോയ ഭീതിയുടെ നാളുകളെയും നിപ ബാധിത പ്രദേശമായിരുന്ന കോഴിക്കോടിന്റെ അതിജീവനത്തെയും എല്ലാം ‘വൈറസി’ലൂടെ അഡ്രസ്സ് ചെയ്യാൻ ആഷിഖ് അബുവിന് സാധിച്ചിട്ടുണ്ട്. ഡോക്യുമെന്ററിയാക്കാൻ താരതമ്യേന എളുപ്പമായിരുന്ന ഒരു വിഷയത്തെ ഒരു സിനിമയുടെ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടു വരിക എന്ന ചലഞ്ചാണ് സംവിധായകൻ ‘വൈറസി’ലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആ ചലഞ്ചിൽ എത്രത്തോളം ആഷിഖ് അബുവെന്ന സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നത് വരും ദിവസങ്ങളിൽ പ്രേക്ഷകർ തന്നെ വിധിയെഴുതേണ്ട ഒന്നാണ്.
കാരണം, നിപയോടുള്ള ഓരോ പ്രേക്ഷകരുടെയും സമീപനം വ്യത്യസ്തമാണെന്നതു തന്നെ. നിപയുടെ പരിസരത്ത് ജീവിക്കുകയും ഭീതിയോടെ ആ അസുഖത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്ത ഒരു പ്രേക്ഷകനെ പോലെ ആവില്ല, നിപയെ കുറിച്ച് അജ്ഞതയുള്ള ഒരു പ്രേക്ഷകൻ സിനിമയെ സമീപിക്കുക. ഭീതിയും വൈകാരിക അവസ്ഥകളും രോഗത്തിനെ കുറിച്ചുള്ള അറിവോ, അജ്ഞതയോ ഒക്കെതന്നെ ‘വൈറസ്’ എന്ന സിനിമയുടെ ആസ്വാദനത്തെ ബാധിച്ചേക്കാം.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു സാധാരണ ദിവസത്തിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്. ശ്രീനാഥ് ഭാസി, റിമ കലിങ്കൽ, പാർവ്വതി, കുഞ്ചാക്കോ ബോബൻ, രേവതി, ടൊവിനോ തോമസ്, പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, ജോജു, സൗബിൻ സാഹിർ, മറഡോണ, സക്കറിയ, ആസിഫ് അലി, ഇന്ദ്രൻസ്, ദർശന, സജിത മഠത്തിൽ, റഹ്മാൻ, രമ്യ നമ്പീശൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഇത്രയധികം താരങ്ങളെ ഒന്നിച്ചു കൊണ്ടു വരാൻ കഴിഞ്ഞു എന്നതും ആഷിഖ് അബു എന്ന സംവിധായകന്റെ വിജയമായി വേണം കരുതാൻ.
അഭിനേതാക്കളുടെ മികവ്
Tovino Thomas-Kunchako Boban-Asif Ali-Indrajith starrer ‘Virus’ Movie Review: നേഴ്സ് ലിനിയായി റിമ കല്ലിങ്കലും ആരോഗ്യമന്ത്രിയായി രേവതിയും ജില്ലാ കലക്ടറായി ടൊവിനോയും ആരോഗ്യവകുപ്പ് സെക്രട്ടറിയായി പൂർണിമ ഇന്ദ്രജിത്തും ഡോ. സുരേഷ് രാജനായി കുഞ്ചാക്കോ ബോബനും ഡോ. അനുവായി പാർവ്വതിയുമെല്ലാം മികവു പുലർത്തുന്നുണ്ട്. റിയൽ ലൈഫ് കഥാപാത്രങ്ങളോട് നീതി പുലർത്തി തന്നെയാണ് സിനിമയിലെ ഈ കഥാപാത്രങ്ങളെല്ലാം സഞ്ചരിക്കുന്നത്. ഇന്ദ്രജിത്ത്, ജോജു, ആസിഫ് അലി, ശ്രീനാഥ് ഭാസി എന്നിവരുടെ കഥാപാത്രങ്ങളും തങ്ങൾക്കു ലഭിച്ച പെർഫോമൻസ് സ്പെയ്സ് നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
സിനിമയുടെ ആദ്യപകുതി പ്രേക്ഷകരെ എൻഗെയ്ജ് ചെയ്യുന്ന രീതിയിലാണ് മുന്നോട്ടു പോവുന്നത്. റിയലിസ്റ്റാക്കായ ഒരു ട്രീറ്റ്മെന്റാണ് ആദ്യ പകുതിയുടെ പ്ലസ്. നിപ്പകാലത്ത് കോഴിക്കോട്ടുകാർ കടന്നുപോയ ആ രോഗാവസ്ഥയെ പ്രേക്ഷകനു മനസ്സിലാവുന്ന രീതിയിൽ തന്നെ വരച്ചിടുകയാണ് ആദ്യ പകുതി. എന്നാൽ രണ്ടാം പകുതിയിൽ ചിലയിടത്തെല്ലാം സിനിമയുടെ ഫോക്കസ് നഷ്ടപ്പെടുന്നുണ്ട്. റിയലിസ്റ്റിക് അപ്രോച്ചിൽ നിന്നും സിനിമ അൽപ്പം മാറി സഞ്ചരിക്കുന്നതായി തോന്നിയതും രണ്ടാംപകുതിയിലാണ്, പ്രത്യേകിച്ചും സൗബിൻ അവതരിപ്പിച്ച ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം. പെർഫോമൻസ് വെച്ച് നോക്കുമ്പോൾ സൗബിൻ തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുവെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള ട്രീറ്റ്‌മെന്റിലേക്ക് വിളക്കിച്ചേർത്തൊരു ഫീലാണ് ആ കഥാപാത്രം സമ്മാനിക്കുന്നത്. ഇമോഷണ്ലി പ്രേക്ഷകനുമായി കണക്റ്റ് ചെയ്യാൻ പലപ്പോഴും സിനിമയ്ക്ക് സാധിക്കുന്നില്ല.
കഥയുടെ ഇഴച്ചിലിനെ മറികടക്കുന്ന സാങ്കേതികത്തികവ്
എന്നാൽ കഥ പറച്ചിലിൽ വന്നു ചേരുന്ന ഇഴച്ചിലിനെ മറികടക്കാൻ സിനിമയുടെ ടെക്നിക്കൽ വശങ്ങൾക്ക് സാധിക്കുന്നുണ്ട്. രാജീവ് രവിയുടെ ഛായാഗ്രഹണവും പശ്ചാത്തലസംഗീതവുമാണ് ഇവിടെ രക്ഷക്കെത്തുന്നത്. മെഡിക്കൽ ത്രില്ലർ എന്ന ഴോണറിനോട് നൂറുശതമാനവും നീതി പുലർത്തുന്നുണ്ട് പശ്ചാത്തലസംഗീതം.
സിനിമയെന്ന രീതിയിൽ സമീപിക്കുമ്പോൾ ചെറിയ ചെറിയ പോരായ്മകൾ ഉണ്ടെങ്കിലും ‘വൈറസ്’ കണ്ടിരിക്കേണ്ട ഒരു ചിത്രമാണ്. കാരണം ‘വൈറസി’ലൂടെ നമുക്കു മുന്നിലെത്തുന്ന കഥാപാത്രങ്ങൾ യഥാർത്ഥ ജീവിതത്തിലെ പോരാളികളാണ്.
ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ചു പോരാടിയ ഒരു ജനത. പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള മനുഷ്യർ. അതു കൊണ്ടു തന്നെ, സല്യൂട്ട് അർഹിക്കുന്ന നിപ്പ പോരാളികളുടെ ജീവിതകഥയ്ക്ക് ചലച്ചിത്രാവിഷ്കാരം നൽകാൻ തയ്യാറായ ആഷിഖ് അബുവും ടീമും അഭിനന്ദനം അർഹിക്കുന്നുണ്ട്. നിപയെ പ്രതിരോധിച്ച കോഴിക്കോടുകാർക്കും ആരോഗ്യപ്രവർത്തകർക്കും ഭരണസംവിധാനങ്ങൾക്കുമുള്ള സല്യൂട്ടാണ് ‘വൈറസ്’.