/indian-express-malayalam/media/media_files/uploads/2022/07/Ullasam-Review.jpg)
Shane Nigam's Ullasam Movie Review & Rating: ബോളിവുഡിൽ കരൺ ജോഹറും യാഷ് ചോപ്രയുമൊക്കെ പയറ്റി തെളിഞ്ഞ ഫാന്റസി പോലെ തോന്നുന്ന പ്രണയകഥകൾ മലയാളത്തിൽ അധികം കണ്ടിട്ടില്ലാത്തവയാണ്. വളരെ കാല്പനികമായ ഒരു നിമിഷത്തിൽ ഉടലെടുക്കുന്ന പ്രണയം, പിന്നീടുള്ള വേർപിരിയൽ, വീണ്ടുമുള്ള ഒത്തുചേരൽ, ഇതൊക്കെയാണ് പൊതുവെ ഇത്തരം ചിത്രങ്ങളുടെ ഇതിവൃത്തം. ബോളിവുഡ് വരെ മറന്നു തുടങ്ങിയ അത്തരം പഴകിയ കാല്പനിക പ്രണയത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് ഷെയിൻ നിഗത്തെ നായകനാക്കി ജീവൻ ജോജോ സംവിധാനം ചെയ്ത ഉല്ലാസം എന്ന ചിത്രം.
ഊട്ടിയിൽ നിന്നുള്ള യാത്രക്കിടെ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ടു അപരിചിതർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ യാത്ര അവസാനിക്കും വരെ മാത്രമേ തമ്മിൽ പ്രണയിക്കുകയുള്ളു എന്ന കരാറിന് മേൽ അവർ തങ്ങളുടെ ഭൂതകാലത്തെയോ ഭാവിയെയോ പറ്റിയോ ആകുലപ്പെടാതെ ആ യാത്രക്കിടയിൽ കുറച്ചു നല്ല ഓർമ്മകൾ ഉണ്ടാക്കുന്നു. കൃതിമത്വം തുളുമ്പുന്ന കഥാസന്ദർഭങ്ങളും, സിനിമയിൽ തന്നെ പറയുന്ന പോലെ അവിഞ്ഞ ഫിലോസഫിയും, സംഭാഷണങ്ങളുമൊക്കെയാണ് ഉല്ലാസത്തിൽ നിറയെ.
മലയാളികൾ ആഘോഷിച്ച ചാർളി എന്ന ദുൽഖർ സൽമാൻ അവതരിപ്പിച്ച കഥാപാത്രവും മലയാളികൾ ഒരു കാലത്ത് നെഞ്ചിലേറ്റിയ പഴയ പാലക്കാടൻ തറവാടുകളിൽ തമ്പുരാക്കന്മാരായി വാണ നായകന്മാരുടെയും ഒരു കോമ്പിനേഷനാണ് ഷെയ്ൻ അവതരിപ്പിക്കുന്ന ഹരി മേനോൻ എന്ന കഥാപാത്രം. ചാർളിയിലെ പോലെ ഊരുതെണ്ടിയും ആളുകളെ സഹായിച്ചും ഫിലോസഫി പറഞ്ഞുമൊക്കെ ഉല്ലാസത്തിലെ നായകനും ജീവിതം നിമിഷമാത്രയിൽ ആസ്വദിക്കുന്ന തലത്തിൽ ചിന്തിക്കുന്ന ഒരു വ്യക്തിയാണ്.
ഷെയ്ൻ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഉല്ലാസത്തിലെ കഥാപാത്രമെങ്കിലും തിരക്കഥയിലെയും സംവിധാനത്തിലെയും 'പ്ലാസ്റ്റിക്' ശൈലി ഷെയ്നിലെ നടനെയും ബാധിക്കുന്നതായി അനുഭവപ്പെടുന്നു. പുതുമുഖ നായികയായ പവിത്ര ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പ്രകടനവും ഇതുകൊണ്ട് തന്നെ ആഴമില്ലാത്തതായി അനുഭപ്പെടുന്നുണ്ട്.
ഇടവേള വരെ ഒരു കാര്യവുമില്ലാതെ ഊട്ടിയിൽനിന്നു മേട്ടുപ്പാളയം വരെ എത്താൻ വഴി തെറ്റിപോകുന്ന നിമിഷ കമിതാക്കൾ കോയമ്പത്തൂരിൽ വെച്ച് തമ്മിൽതമ്മിൽ പേര് പോലും ചോദിച്ചറിയാതെ വേർപിരിയുന്നു. രണ്ടാം പകുതിയിൽ നായികയും നായകനും തമ്മിൽ വീണ്ടും ആകസ്മികമായി കണ്ടുമുട്ടുന്നു, അതും വളരെ 'ഫ്രഷ്' ആയ ഒരു സന്ദർഭം തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. ഇതിനായി ബേസിൽ ജോസഫിനായി ഒരു കഥാപാത്രം വരെ തിരക്കഥാകൃത്തുക്കൾ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിൽ ചാർളിയെ അന്വേഷിച്ച് പോകുന്ന ടെസ്സയെ പോലെ നായകനെ അന്വേഷിച്ച് നടക്കുന്ന നായികക്ക് ഒടുവിൽ തന്റെ സ്റ്റാറ്റസിന് ഒത്ത നായകനെ കിട്ടുന്ന സംതൃപ്തിയും ചിത്രം സമ്മാനിക്കുന്നുണ്ട്. ഇതിനായി കേരളം തനിമ തുളുമ്പുന്ന ഒരു തറവാടും, കുറെ 'ആഢ്യന്മാരെയും' സെറ്റിട്ട പോലെ സംവിധായകൻ അറേഞ്ച് ചെയ്യുന്നുണ്ട്.
ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ നിലവാരത്തിനൊപ്പം നിൽക്കുന്നുണ്ട്. ഊട്ടിയുടെ പ്രകൃതി സൗന്ദര്യമൊക്കെ ആവോളം ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ സ്വരൂപ് ഫിലിപ്പ് ശ്രമിച്ചിട്ടുണ്ടെകിലും, പലപ്പോഴും ലൈറ്റിംഗിലെ പ്രശ്നങ്ങൾ പല ഫ്രെയ്മുകളിലും പ്രകടമായി കാണുന്നുണ്ട്.
Read Here: Rocketry Movie Review & Rating: പറയപ്പെടേണ്ട ആ കഥ മികവോടെ പറഞ്ഞ് മാധവൻ; ‘റോക്കറ്ററി’ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.