Thekkan thallu case Movie Review & Rating: മലയാളത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട യുവ എഴുത്തുകാരിൽ ഒരാളാണ് ജി ആർ ഇന്ദുഗോപൻ. സൂക്ഷ്മവും ലളിതവുമായ ഭാഷ കൊണ്ട് ഇന്ദുഗോപൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് വായനക്കാരെ ഉണ്ടാക്കി. ഇന്ദുഗോപന്റെ കഥകളിലെ സിനിമാറ്റിക്ക് ശൈലി സാഹിത്യ പ്രേമികൾക്കും സിനിമാ പ്രേമികൾക്കുമിടയിൽ വലിയ ചർച്ചയായി. ഇന്ദുഗോപന്റെ കഥകളിൽ ഏറ്റവുമധികം ജനപ്രിയമായ ഒന്നാണ് ‘അമ്മിണിപ്പിള്ള വെട്ടുകേസ്.’ പല നിലക്കും, പല കാലങ്ങളിലും ആ കഥ ചർച്ചയായിട്ടുണ്ട്.
‘അമ്മിണിപ്പിള്ള വെട്ട്കേസ്’ വായകനക്കാരിലേക്ക് എത്തിയത് മുതൽ ആ കഥയിൽ സിനിമക്കുള്ള സാദ്ധ്യതകൾ പലരും തിരഞ്ഞു. അങ്ങേയറ്റം ദൃശ്യാത്മകമായ സാധ്യതകളും സങ്കേതങ്ങളും ഉപയോഗിച്ച് രചിക്കപ്പെട്ട കഥ ആണ് ‘അമ്മിണിപ്പിള്ള വെട്ട്കേസ്.’ നാടകീയമായ സന്ദർഭങ്ങളും അതിസൂക്ഷ്മമായ ആഖ്യാനവും ഒക്കെ ആ കഥയെ സിനിമ പോലൊരു അനുഭവമാക്കി പലപ്പോഴും മാറ്റുന്നുണ്ട്. ഇടക്ക് അത് സിനിമയാകുന്നു എന്ന വാർത്തകൾ പരന്നു. പല തവണ സംവിധായകരും താരങ്ങളും മാറി മറിഞ്ഞു അവസാനം ‘ഒരു തെക്കൻ തല്ല് കേസ്’ എന്ന പേരിൽ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ സിനിമയായി. സിനിമയുടെ അനൗൺസ്മെന്റ് മുതൽ പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ സിനിമക്ക് വേണ്ടി കാത്തിരുന്നു. തിരക്കഥാകൃത്ത് ആയ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിജു മേനോൻ, റോഷൻ മാത്യൂസ്, പദ്മപ്രിയ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
വിവർത്തനം ചെയ്യുമ്പോൾ നഷ്ടപ്പെടുന്നതാണ് ഭാഷ എന്ന വിശ്വാസം ഒരു പരിധി വരെ സാഹിത്യ കൃതികളുടെ സിനിമാവിഷ്ക്കാരങ്ങൾ വരുമ്പോഴും ചർച്ച ആവാറുണ്ട്. ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ പോലെ അതിസൂക്ഷ്മമമായി എഴുതപ്പെട്ട കഥ സിനിമയാക്കുമ്പോൾ സ്വാഭാവികമായും ആദ്യം ഉയർന്നു കേട്ട ചർച്ചയും ആശങ്കയും ഇത് തന്നെ ആയിരുന്നു. മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് അമ്മിണിപ്പിള്ളയുടെത്. കഥയിലെ കഥാപാത്രങ്ങൾക്കെല്ലാം തീവ്രമായ മാനങ്ങൾ ഉണ്ട്. കനത്ത മാനസിക സംഘർഷങ്ങളിലൂടെ ഇവർ കടന്നു പോകുന്നുണ്ട്. വായിക്കുമ്പോൾ അനുഭവപ്പെടുന്ന ഈ തീവ്രതയെ പകർത്തുക ഒട്ടും എളുപ്പമല്ല. വായന തരുന്ന അതിരുകൾ ഇല്ലാത്ത സങ്കല്പത്തിന്റെ സാദ്ധ്യതകൾ സിനിമ നേരിട്ട് തരുന്ന കാഴ്ചകളില്‍ നിന്നും വളരെ വ്യത്യസ്തമാണ് താനും. ആ അർത്ഥത്തിൽ ‘ ഒരു തെക്കൻ തല്ല് കേസ്’ വലിയ ഒരു വെല്ലുവിളി തന്നെയാണ്.
കഥയിൽ നിന്നു അധികം മാറ്റങ്ങൾ വരുത്താതെ ആണ് സിനിമ തുടങ്ങുന്നത്. അമ്മിണി പിള്ള എന്ന നാട്ടിലെ ശക്തനും ധീരനും ദുരഭിമാനിയും ആയ ആളോട് നാട്ടിലെ ചെറുപ്പക്കാരൻ ആയ പൊടിയൻ പിള്ളക്ക് ഒരു പ്രത്യേക സന്ദർഭത്തിൽ കലഹിക്കേണ്ടി വരുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളും ഒക്കെയാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. ‘അയ്യപ്പനിലും കോശി’യിലും കണ്ട, കനത്ത പുരുഷ ഈഗോയുടെ കുറച്ച് കൂടി തീവ്രമായ ആവിഷ്ക്കാരമാണ് തുടക്കത്തിൽ പലയിടത്തും സിനിമ.
‘അമ്മിണിപ്പിള്ള വെട്ടുകേസി’ലെ ഭൂമികയുടെയും കാലത്തിന്റെയും അടയാളപ്പെടുത്തൽ സിനിമയിലേക്ക് പറിച്ചു നടാൻ വളരെ പ്രയാസമാണ്. ‘തെക്കൻ തല്ല് കേസി’ൽ ആ കാലവും ഭൂമികയും വളരെ കൃത്യമായി അടയാളപ്പെടുത്തപെട്ടിരിക്കുന്നു. കൊല്ലത്തെ ഗ്രാമം,80 കളുടെ തുടക്കം ഒക്കെ കാണികളിലേക്ക് സിനിമ എത്തിക്കുന്നുണ്ട്. ക്യാമറ, എഡിറ്റിംഗ്, വസ്ത്രധാരണം, സംഗീതം ഒക്കെ ഇതിനു നല്ലവണ്ണം സഹായിക്കുന്നുണ്ട്. മറ്റൊരു കാലത്തിന്റെ കളർ ടോൺ മുതൽ എല്ലാം അതിനു സഹായകമായ രീതിയിൽ സിനിമ ഉപയോഗിച്ചിട്ടുണ്ട്. നോൺ ലിനിയർ നറേഷൻ രീതി ഒക്കെ പലയിടത്തും കടന്നു വരുന്നുമുണ്ട്.

കഥ വായിക്കുമ്പോൾ തോന്നുന്ന തീവ്രത ആദ്യ പകുതി തീരുന്നത്തോടെ ചിലയിടങ്ങളിൽ നഷ്ടമാവുന്നുണ്ട്. മൂല കഥയിൽ നിന്നു മാറി പോകുമ്പോൾ പലപ്പോഴും സിനിമയുടെ ഗ്രിപ് കൈവിടുന്നത് പോലെ തോന്നി. കഥ വായിച്ചവരെ ആകർഷിക്കുന്ന ആദ്യ പകുതിക്ക് ശേഷം കഥയെ മറികടക്കാൻ ശ്രമിച്ച രണ്ടാം പകുതി സിനിമയെ ചിലയിടങ്ങളിലെങ്കിലും തോൽപ്പിക്കുന്നുണ്ട്. സിനിമയിലെ താരങ്ങളുടെ പ്രകടനം വിശ്വസനീയമായിരുന്നു. പക്ഷേ സിനിമക്ക് വേണ്ടി നടത്തിയ വിട്ടുവീഴ്ച്ചകൾ താരങ്ങളുടെ ശരീര ഭാഷയിൽ അടിമുടി കാണാം.ചിലപ്പോൾ പതറിയും ചിലപ്പോൾ കിതച്ചും ചിലപ്പോൾ കഥയോട് നീതി പുലർത്തിയും ആണ് സിനിമയും തിരക്കഥയും മുന്നേറുന്നത് എന്ന് പറയാം. കഥയിലെ അമ്മിണിപ്പിള്ളയുടെ പൂർണതയുള്ള പാത്രനിർമിതി സിനിമയിൽ പലയിടത്തും കണ്ടില്ല.
മറ്റൊരു രീതിയിൽ നോക്കിയാൽ സിനിമ കഥയിൽ നിന്നു മാറി ഒറ്റക്ക് നിലനിൽക്കാൻ ശേഷിയുള്ള കലാനിർമിതിയുമാണ്. അങ്ങനെ നോക്കുമ്പോൾ ‘ഒരു തെക്കൻ തല്ല് കേസ്’ റിവഞ്ച് ഡ്രാമ ആണ്. തമിഴിൽ കാണാറുള്ള റോ-റസ്റ്റിക് പ്രതികാര സിനിമകളുടെ മാതൃകയിൽ ആണ് ‘ഒരു തെക്കൻ തല്ല് കേസ്’ സൃഷ്ടിച്ചിട്ടുള്ളത്. മലയാളത്തിൽ റിവേഞ്ച് ഡ്രാമകളിൽ അത്തരം പരീക്ഷണങ്ങൾ കുറവാണ്. ആ നിലക്ക് അടയാളപ്പെടുത്താവുന്ന പരീക്ഷണം കൂടിയാണ്. ചിലപ്പോൾ കയ്യടിയോടെയും മറ്റു ചിലപ്പോൾ താളം നഷ്ടപ്പെട്ടും സിനിമ ഒഴുകുന്നു. ഒരു ഉത്സവകാല സിനിമയുടെ ചേരുവകളോടെ ഇറങ്ങിയ സിനിമയല്ല ‘ഒരു തെക്കൻ തല്ല് കേസ്.’ അത്തരം സിനിമകൾ ഇഷ്ടമുള്ളവർക്ക് തീർച്ചയായും കാണാവുന്ന സിനിമയാണിത്. കഥയുടെ ദൃശ്യാവിഷ്ക്കാരം എന്ന നിലക്ക് ചിലപ്പോൾ അത്ര പൂർണതയുള്ള അനുഭവമായിരിക്കില്ല.
Read Here: കഥയേക്കാള്‍ നിര്‍മ്മിതിക്കും സ്റ്റൈലിനും പ്രാധാന്യം നല്കുന്ന സിനിമ; ‘ഒറ്റ്’ റിവ്യൂ