Sufiyum Sujathayum Malayalam Movie Review: കൊറോണ എന്ന മഹാമാരി ലോകവ്യവസ്ഥയെ തന്നെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, എല്ലാ മേഖലകളെയും പോലെ സിനിമയും ഈ ദുഷ്കരമായ സാഹചര്യത്തെ മറികടക്കാനുള്ള ശ്രമങ്ങളിലാണ്. തിയേറ്ററുകളും മറ്റും അടഞ്ഞു കിടക്കുന്ന ഈ സാഹചര്യത്തിൽ, സിനിമ എന്ന കലയും, സിനിമ എന്ന വ്യവസായവും എങ്ങനെ മുന്നോട്ടു കൊണ്ടു പോകാമെന്നുള്ള മാര്‍ഗങ്ങള്‍ തേടുകയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ എല്ലാം തന്നെ.
ഇതിനു താത്കാലികമായ ഒരു പരിഹാരമെന്നോണം വന്ന ഓ ടി ടി പ്ലാറ്റ്ഫോം എന്ന ആശയത്തെ സ്വീകരിക്കണോ തള്ളണോ എന്നൊക്കെയുള്ള ചര്‍ച്ചകള്‍ സിനിമയ്ക്കകത്തും പുറത്തും പുരോഗമിക്കേ, ഇതിന്റെ ആസ്വാദന-വിപണന സാധ്യതയെ അതിജീവനത്തിന്റെ വഴിയായി കണ്ട് മുന്നോട്ട് പോകുന്ന ചെറുചിത്രങ്ങളുമുണ്ട്. അതിലൊന്നാണ് ഇന്ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രം ‘സൂഫിയും സുജാതയും.’ നാറാണിപുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഓ ടി ടി പ്ലാറ്റഫോമിലൂടെയുള്ള റിലീസ് കൊറോണാനന്തരം മലയാള സിനിമ കടന്നു പോകുന്ന സംഭവിച്ച മാറ്റങ്ങളിലെ പ്രധാന ഒരു വഴിത്തിരിവായി രേഖപ്പെടുത്താവുന്ന ഒന്നാണ്.
Read Here: Sufiyum Sujathayum Full Movie Leaked Online: റിലീസ് ദിനം തന്നെ പൈറസിയ്ക്കിരയായി ‘സൂഫിയും സുജാതയും’
ഒരു പ്രണയ കഥയാണ് ‘സൂഫിയും സുജാതയും’ പറയുന്നത്. ജയസൂര്യ, അദിതി റാവു ഹൈദരി, നവാഗതനായ ദേവ് മോഹൻ, സിദ്ദിഖ്, മാമുക്കോയ, കലാരഞ്ജിനി തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ അദിതി ചെയുന്ന സംസാരശേഷിയില്ലാത്ത സുജാത എന്ന കഥാപാത്രവും, ദേവ് മോഹൻ ചെയുന്ന സൂഫി എന്ന കഥാപാത്രവും തമ്മില്ലുള്ള പ്രണയം തന്നെയാണ് ചിത്രത്തിന്റെ കാതൽ.
മുൻപ് പലപ്പോഴും കണ്ടിട്ടുള്ള പ്രണയ കഥകളുടെ ആവർത്തനം തന്നെയാണ് ചിത്രമെങ്കിലും, മനുഷ്യരാശിക്ക് ഇന്നോളം പിടികിട്ടാത്ത, ആർക്കും ആരോടും തോന്നാവുന്ന, അതിർവരമ്പുകളില്ലാത്ത, പ്രണയമെന്ന ‘ഭ്രാന്തിന്റെ’ നേർത്ത ഭാവങ്ങളെ, അതിന്റെ സൗന്ദര്യത്തെ, അതിമനോഹരമായി ഒപ്പിയെടുക്കാൻ ചിത്രത്തിനാവുന്നുണ്ട്. പരിശുദ്ധമായ സ്നേഹമാണ് പടച്ചോൻ എന്ന് വിശ്വസിക്കുന്ന സൂഫിസം എന്ന ഇസ്ലാമിക മിസ്റ്റിസിസത്തിന്റെ, അതിന്റെ സംഗീതത്തിന്റെ ചാരുത ചിത്രത്തിൽ ഉടനീളം പ്രതിഫലിപ്പിക്കാൻ സംവിധായകനും, ഛായാഗ്രാഹകനും കഴിഞ്ഞത് ‘സൂഫിയും സുജാത;യേയും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമാക്കുന്നുണ്ട്.
തന്റെ ഉസ്താദിന്റെ ചരമ വാര്‍ഷികത്തിനായി, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ശിഷ്യനായ സൂഫി മടങ്ങി വരുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. തന്റെ പ്രണയ നഷ്ടത്തിന്റെ ഭൂതകാലം ഉറങ്ങുന്ന ആ മണ്ണിലേക്ക് തിരികെ വരുന്ന സൂഫി പക്ഷേ അന്ന് തന്നെ നിസ്കാര പായയിൽ മരിച്ചു വീഴുന്നു. സൂഫിയുടെ മരണം കടലുകൾക്കു അപ്പുറം ദുബായിൽ ജീവിക്കുന്ന സുജാതയുടെ ചെവിയിൽ എത്തുന്നു. എന്നാൽ സുജാത ഇപ്പോൾ ഭാര്യയും ഒരു കുട്ടിയുടെ അമ്മയുമാണ്, പക്ഷേ തന്റെ കാമുകന്റെ മരണവാർത്ത അവളെ തകർക്കുന്നുണ്ട്. സുജാതയുടെ ഭർത്താവായി എത്തുന്ന ജയസൂര്യ ചെയുന്ന രാജീവൻ എന്ന കഥാപാത്രം തന്റെ ഭാര്യയുടെ മാനസികാവസ്ഥ മനസിലാക്കിയിട്ടോ, അവളെ പ്രണയത്തിന്റെ ഓർമകളിൽ നിന്നും പൂർണമായി മോചിതയാക്കാനോ എന്നോണം, സൂഫിയുടെ ഖബറടക്കത്തിൽ പങ്കെടുക്കാനായി സുജതയുമായി നാട്ടിലേക്ക് പുറപ്പെടുന്നു.
സുജാതയുടെ ഓര്‍മ്മകളിലൂടെയാണ് സൂഫിയുമായിയുള്ള പ്രണയബന്ധത്തിന്റെ പൂര്‍വകാലം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആദ്യകാഴ്ചയിൽ തോന്നുന്ന പ്രണയവും, അതിന്റെ വളർച്ചയും, പിന്നീട് വീട്ടുകാരുടെ എതിർപ്പുമെല്ലാം കാണിച്ചു കൊണ്ട് പ്രത്യേകിച്ചു പുതുമകളൊന്നും ഇല്ലാത്ത സ്ഥിരം വഴികളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. എന്നാല്‍ സംസാരശേഷിയില്ലാത്ത സുജാതയും, സൂഫിയുമായുള്ള പ്രണയ രംഗങ്ങൾ വളരെ മനോഹരമായി ആവിഷ്കരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. സൂഫിയുടെ ദൈവികമായ ശബ്ദത്തിലുള്ള വാങ്കിനൊപ്പം ചുവടുകൾ വെക്കുന്ന സുജാതയുടെ നൃത്തത്തിന്റെ രംഗം ഇതിനൊരു ഉദാഹരണമാണ്.
സുജാതയുടെ വീട്ടുകാർ മകളുടെ പ്രണയബന്ധമറിയുകയും, അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയുന്നുണ്ട്. സൂഫിസത്തിന്റെ ജീവിത രീതികളിൽ നിന്ന് തന്റെ ശിഷ്യൻ വ്യതിചലിക്കുന്നത് മനസിലാക്കി ഉസ്താദും സൂഫിയെ സുജാതയുമായുള്ള ബന്ധത്തിൽ നിന്ന് വിലക്കുന്നുണ്ട്. അങ്ങനെ യാഥാസ്ഥിതികതയുടെയും, മതത്തിന്റെയും, അഭിമാനത്തിന്റേയും മുന്നിൽ പ്രണയത്തിനു വീണ്ടും തോറ്റ് കൊടുക്കേണ്ടി വരുന്നു. അങ്ങനെ പിരിഞ്ഞു പോയ പ്രണയത്തിന്റെ ഓർമകളും പേറി തന്റെ കാമുകന്റെ മൃതശരീരം അവസാനമായി കാണാൻ എത്തുന്ന സുജാതയ്ക്ക് പക്ഷേ അതിനു സാധിക്കുന്നില്ല.
തന്റെ ഭാര്യക്ക് ഇപ്പോഴും പഴയ കാമുകനെ മറക്കാൻ കഴിയാത്തതിന്റെ നിസ്സഹായ അവസ്ഥ രാജീവൻ സുജാതയുടെ വീട്ടുകാരോടും പറയുന്നു. ഉടനെ തന്നെ തിരിച്ചു ദുബൈയിലേക്ക് മടങ്ങേണ്ടിയിരുന്ന രാജീവന് തന്റെ പാസ്പോര്‍ട്ട് നഷ്ടമാകുന്നു. പാസ്സ്പോര്ട്ടും പഴ്സും സൂഫിയെ ഖബറടക്കിയ കുഴിയിൽ വീണു പോയതാണെന്നു അയാൾ തീർച്ചപ്പെടുത്തുന്നു. തുടർന്ന് ആകാംഷ പകരുന്ന നിമിഷങ്ങള്‍ നിറഞ്ഞ ക്ലൈമാക്സ്.
അദിതി റാവു ഹൈദരിയുടെ സാന്നിദ്ധ്യവും പ്രകടനവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം എന്ന് നിസ്സംശയം പറയാം. ഒരു സംഭാഷണം പോലും ഇല്ലാതിരുന്നിട്ടും, സുജാത എന്ന കഥാപാത്രത്തിന്‍റെ മാനസികവ്യാപാരങ്ങൾ അദിതി തന്റെ കണ്ണുകളിലൂടെയും, സൂക്ഷ്മമായ ഭാവങ്ങളിലൂടെയും കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഡോ. ലീലാ സാംസണ്‍ ഉള്‍പ്പടെയുള്ള വിഖ്യാത നൃത്താദ്ധ്യാപകര്‍ക്ക് കീഴില്‍ അവര്‍ നടത്തിയ നീണ്ട കാലത്തെ ക്ലാസ്സിക് നൃത്ത പരിശീലനമാവാം അതിനവരെ സഹായിച്ചിരിക്കുക. എന്നാല്‍ നൃത്താഭിനയത്തില്‍ വരുന്ന അതിഭാവുകത്വം സിനിമയില്‍ കടന്നു വരാതിരിക്കാനും അവര്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.
Read Here: കണ്ണുകൾ കൊണ്ട് സംസാരിക്കുന്ന പെൺകുട്ടി: ‘സൂഫിയും സുജാതയും’ വിശേഷങ്ങളുമായി അതിഥി റാവു ഹൈദരി
സൂഫിയായി അഭിനയിച്ച പുതുമുഖം ദേവ് മോഹനും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്. വളരെ പക്വതയുള്ള, സാധാരണക്കാരനായ ഒരു മനുഷ്യന്റെ എല്ലാ വികാരങ്ങളും, ചിലപ്പോഴൊക്കെ നിസ്സഹായതയും പേറുന്ന രാജീവൻ എന്ന സങ്കീര്‍ണ്ണമായ കഥാപാത്രത്തെ ജയസൂര്യ അനായാസം എന്ന് തോന്നുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. സുജാതയുടെ മാതാപിതാക്കളുടെ വേഷം ചെയ്ത സിദ്ദിക്കും, കലാരഞ്ജിനിയും സഹജമായ തന്മയത്തോടു കൂടി തന്നെ ആ കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്. ‘മറിമായം’ എന്ന സീരിയലിലൂടെ ശ്രദ്ധേയനായ മണികണ്ഠൻ പട്ടാമ്പി ചെയ്ത കുമാരൻ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്.
നിരൂപകപ്രശംസ പിടിച്ചു പറ്റിയ ‘കരി’ (2015) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷാനവാസ് നാറാണിപുഴ എന്ന സംവിധായകന് രണ്ടാം ചിത്രത്തില്‍ എത്തുമ്പോള്‍ ദൃശ്യാഖ്യാനത്തിന്റെ സാധ്യതകളെ കുറെക്കൂടി ഫലവത്തായി ഉപയോഗിക്കാന്‍ സാധിച്ചിരിക്കുന്നു എന്ന് പറയാം. പറയുന്ന കഥയുടെ ഭാവത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയ ദൃശ്യ-സംഗീത സന്നിവേശം ‘സൂഫിയും സുജാത’യുടെയും ഹൈലൈറ്റ് ആണ്. ഛായഗ്രാഹകൻ അനു മൂത്തേടത്തിന്റെ ദൃശ്യങ്ങൾ സംവിധായകന്റെ കാഴ്ച സങ്കൽപ്പങ്ങൾക്ക് ശക്തി പകരുന്നു. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഖവാലി സംഗീതത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഹൃദ്യമായ ഒരു പിടി ഗാനങ്ങളും ചിത്രത്തിന്റെ ആസ്വാദ്യകരമാക്കുന്നുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാതാവ്.
മുഖ്യധാരാ സിനിമയിൽ അധികം കണ്ടു പരിചയമില്ലാത്ത മുസ്ലിം പരിസരങ്ങൾ, ആചാരങ്ങൾ എന്നിവ സത്യസന്ധമായി അടയാളപ്പെടുത്തുന്നു എന്നുള്ളതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ‘ഉറക്കത്തിൽ തൊട്ടാൽ അയിത്തമില്ല, ജാതിയും മതവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. ഉറങ്ങുമ്പോൾ പടച്ചോൻ മാത്രമേ കൂട്ടുണ്ടാവുള്ളു, അതാണ് ഈ ശ്വാസം. ഉറക്കമില്ലാത്തവർക്കാണ് ജാതിയും, മതവും’ എന്ന് ഉസ്താദ് സുജാതയോടു പറയുന്ന വാക്കുകള്‍ തന്നെയാണ് ‘സൂഫിയും സുജാത’യും എന്ന ചിത്രത്തിന്റെ അന്തസത്ത.
Read Here: ഓടിടിയില്‍ എത്തിയ പുതിയ മലയാള ചിത്രങ്ങള്‍; റിവ്യൂ വായിക്കാം