Peranbu Movie Review: ‘പേരൻപ്’ കാഴ്ചകളിലേക്ക് കണ്ണു തുറന്ന് ഏതാനും മിനിറ്റുകൾക്കകത്ത് തന്നെ നിങ്ങൾക്കു മനസ്സിലാകും, തന്റെ ലോകം മുഴുവൻ മകൾ പാപ്പയ്ക്ക് വേണ്ടി ചുരുക്കിയ ‘സിംഗിൾ ഫാദറായ’ അമുദന്റെ മാത്രം കഥയല്ല സിനിമ പറയുന്നത് എന്ന്. പാപ്പ ഒരു സാധാരണ ടീനേജുകാരി പെൺകുട്ടിയല്ല. ‘സെറിബ്രൽ പാൾസി’ ബാധിച്ച പെൺകുട്ടിയാണവൾ. സ്വന്തം അച്ഛൻ പോലും അടുത്തു വരുന്നതിനെ ഭയത്തോടെ നോക്കുന്ന പെൺകുട്ടി. കഥാപാത്രങ്ങളുടെ മാനസികാവസ്ഥകളിലൂടെയും വികാരങ്ങളിലൂടെയും തീര്‍ത്തും അനായാസമായാണ് കഥയിലേക്ക് റാം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.
ഏതാനും ഷോട്ടുകളിലൂടെ തന്നെ, തന്റെ മകളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരച്ഛന്റെ വികാരങ്ങളെയും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തേയുമെല്ലാം പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്ന പോലെ അവതരിപ്പിക്കാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. അമുദൻ ഏറെ കരുതലും സ്നേഹവുമുള്ളൊരു അച്ഛനാണ്. പക്ഷേ ആ സ്നേഹം പാപ്പയ്ക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല, അത് അവളെ ഭയപ്പെടുത്തുകയും ചെയ്യുന്നു.
Peranbu movie review: അമുദവൻ അടുത്തുള്ളപ്പോൾ ഭക്ഷണം കഴിക്കാൻ കൂടി അവൾ കൂട്ടാക്കുന്നില്ല. ചിലപ്പോൾ അവൾ അമുദവന്റെ കാഴ്ചയിൽ നിന്നും മാറി, സ്വയം മുറി പൂട്ടി അകത്തിരിക്കുന്നു. നമ്മൾ സിനിമകളിൽ സാധാരണ കാണുന്ന ഒരച്ഛനും മകളും തമ്മിലുള്ള ബന്ധമേയല്ല ‘പേരൻപി’ൽ കാണുക; പ്രത്യേകിച്ചും തുടക്കത്തിൽ. എങ്ങനെ പെരുമാറണം എന്നറിയാത്ത, കാരണം കൂടാതെ കലി തുള്ളുന്ന, അനിയന്ത്രിതമായ രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കുന്ന ഒരു പെൺകുട്ടിയാണ് പാപ്പ.
അമുദവന്റെയും മകളുടെയും ജീവിതാവസ്ഥയെ അതിമനോഹരമായി തന്നെ ഒരു വോയിസ് ഓവറിലൂടെ സംവിധായകൻ വിവരിക്കുന്നുണ്ട്, ‘സൂര്യനും മഞ്ഞുകട്ടയും പോലെയാണ് ഞങ്ങൾ ജീവിച്ചത്’ എന്ന്.
മകളെ സന്തോഷിപ്പിക്കാനും സമാധാനപ്പെടുത്താനും തന്നാലാവുന്നതെല്ലാം അമുദവൻ ചെയ്യുന്നുണ്ടെങ്കിലും ഒന്നും ഫലിക്കാതെ വരുന്നു. മരം കൊണ്ട് നിർമ്മിച്ച മനോഹരമായൊരു വീട്ടിലേക്ക് അവര്‍ താമസം മാറുന്നതോടെ പതിയെ കാര്യങ്ങൾ മാറിത്തുടങ്ങുന്നു. പാപ്പ അവളുടെ അച്ഛനെ വിശ്വസിച്ചു തുടങ്ങുന്നു. പ്രകൃതിയുമായും കിളികളുമായും ഒരു വെള്ളക്കുതിരയുമായൊക്കെയുള്ള ബന്ധത്തിലൂടെ അവരുടെ ബന്ധവും വളരുന്നു. തടാകങ്ങളും മൂടൽമഞ്ഞും പശ്ചാത്തലമാവുന്ന മനോഹരമായ കാഴ്ചകൾ. അതിനിടയിലും അടഞ്ഞ മുറിയിലെ ജനലഴികളിൽ പിന്നില്‍ നിൽക്കുന്ന പാപ്പ. അതെന്തു കൊണ്ട് എന്ന് നമുക്ക് സംവിധായകന്‍ പറയാതെ തന്നെ അറിയാം.
Read More: മമ്മൂട്ടി ഇല്ലെങ്കില്‍ ‘പേരന്‍പ്’ ഇല്ല: സംവിധായകന്‍ റാമുമായി അഭിമുഖം
Peranbu Movie Review: പത്തോളം അധ്യായങ്ങളിളായാണ് ‘പേരൻപി’ന്റെ കഥ പറഞ്ഞു പോവുന്നത്. ഓരോ അധ്യായവും അച്ഛൻ- മകൾ ബന്ധത്തിനു സമാന്തരമായി തന്നെ ജീവിതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചു കൂടി സംസാരിച്ചു പോകുന്നു. ‘പ്രകൃതി ക്രൂരമാണ്’, ‘പ്രകൃതി സ്നേഹമാണ്’, ‘അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച പ്രകൃതി’, ‘പ്രകൃതിയെ നിർവ്വചിക്കാനാവില്ല’ എന്നിങ്ങനെ മാറി മാറി വരുന്ന പ്രകൃതി ഭാവങ്ങളാണ് ഓരോ അധ്യായത്തിന്റെയും പേരുകളായി വരുന്നത്.
പ്രകൃതിയും സിനിമയിലെ ഒരു പ്രധാന കഥാപാത്രമാണ്. കഥയുടെ പ്രേരകശക്തിയായി മുന്നോട്ട് നയിക്കുന്ന പ്രകൃതിയുടെ സാന്നിധ്യം പ്രേക്ഷകരോട് ആഴത്തിൽ സംവദിക്കും. ഏറെ സെൻസിറ്റീവും അതേ സമയം സിനിമ അധികമാരും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയവുമാണ് ‘പേരൻപ്’ സംസാരിക്കുന്നത്. ‘സെറിബൽ പാൽസി’ ബാധിച്ച ഒരു പെൺകുട്ടിയുടെ ലൈംഗികത, സമൂഹത്തിന്റെ പൊതുബോധങ്ങളെ നേരിടാനുള്ള ഒരച്ഛന്റെ ബുദ്ധിമുട്ടുകൾ എല്ലാം മനോഹരമായി പറഞ്ഞു പോവുന്നുണ്ട് ചിത്രം.
Read More: ‘പേരന്‍പ്’ മമ്മൂട്ടിയിലേക്ക് എത്തുന്നതില്‍ പദ്‌മപ്രിയയ്‌ക്കും റോളുണ്ട്
ഒരിക്കൽ പോലും അമുദവൻ പരാതി പറയുന്നില്ല. മറിച്ച്, സുഖമില്ലാത്ത തന്റെ മകളെ പരിചരിക്കാനുള്ള തന്റെ പ്രത്യേക കഴിവിനെ തിരിച്ചറിയുകയാണ് അയാള്‍. ചെറിയ കാര്യങ്ങളില്‍ കൂടി അവള്‍ക്കു വലിയ ദേഷ്യമുണ്ടാകും എന്നയാള്‍ക്ക് അറിയാം. മുഴുവനായി മനസിലാക്കപ്പെടാത്തത്തിന്റെ വീര്‍പ്പുമുട്ടല്‍. ഭിന്നശേഷിക്കാരുടെ ഭാവാവിഷ്ക്കാരങ്ങളില്‍ ദേഷ്യത്തിനു വലിയ പങ്കുണ്ട്. അവര്‍ക്ക് അവരുടെ വികാരങ്ങളെ ഒളിച്ചു വയ്ക്കാന്‍ അറിയില്ല.
Peranbu movie review: പിന്നീട് വിജി (അഞ്ജലി) എന്ന കെയര്‍ ടേക്കര്‍ അമുദവന്റെ ജീവിതത്തിലേക്ക് വരികയാണ്. അവളുടെ വിരലുകളിലെ നെയില്‍പോളിഷ് കാണുന്ന പാപ്പയ്ക്ക് ആദ്യകാഴ്ചയില്‍ തന്നെ അവളോട് ഇഷ്ടം തോന്നുന്നു. പാപ്പ സുരക്ഷിതമായ കരങ്ങളില്‍ എത്തി എന്നതില്‍ അമുദവന്‍ സമാധാനിക്കുന്നു.
റാമിന്റെ സ്ഥിരം നായകന്മാരില്‍ ഒരാളല്ല അമുദവന്‍. ‘കട്ട്രത് തമിഴി’ലെ പ്രഭാകറിനെപ്പോലെ ദേഷ്യക്കാരനോ ‘തരമണി’യിലെ പ്രഭുനാധോ അല്ല അയാള്‍. തന്നെ ഉപേക്ഷിച്ചു പോയ ഭാര്യയെപ്പോലും അയാള്‍ വെറുക്കുന്നില്ല. അവള്‍ക്കു അവളുടേതായ കാരണങ്ങള്‍ ഉണ്ടായിരുന്നിരിക്കും എന്നയാള്‍ കരുതുന്നു. പിന്നീടു ലൈംഗികത്തൊഴിലാളിയായ മീരയെ (അഞ്ജലി അമീര്‍) കാണുമ്പോള്‍ അയാള്‍ അവരെ ‘ജഡ്ജ്’ ചെയ്യുന്നില്ല. മീര വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ അയാള്‍ അവിടെ പോകുന്നുമുണ്ട്. മീരയെ നിങ്ങള്‍ക്ക് ഒരിക്കലും ‘അൻഡറെസ്റ്റമേറ്റ്’ ചെയ്യാന്‍ ആവില്ല. കെടുതാനാവാത്ത ഒരു ‘ഫൈറ്റിംഗ് സ്പിരിറ്റ്’ അവള്‍ക്കുണ്ട്. ഈ പറയുന്നത് എന്താണ് എന്ന് പടം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാവും.
നിസ്വാര്‍ത്ഥനായ ഒരു മനുഷ്യനായാണ് അമുദവനെ അവതരിപ്പിച്ചിരിക്കുന്നത്. മകളെ സ്നേഹിക്കുന്ന, മാസമുറ സമയത്ത് അവളുടെ ‘സാനിട്ടറി പാഡ്’ മാറ്റാന്‍ മടിയില്ലാത്ത അച്ഛന്‍. എന്നാല്‍ മകളുടെ കുട്ടിത്തരത്തെ, അവളുടെ ലൈംഗിക അഭിലാഷങ്ങളെ മനസ്സിലാക്കാന്‍ അയാള്‍ ബുദ്ധിമുട്ടുന്നു. മകള്‍ ഇപ്പോള്‍ ‘പാപ്പ’യല്ല എന്ന് വിശ്വസിക്കാന്‍ അയാള്‍ക്കാവുന്നില്ല.
Peranbu Movie Review: അമുദവന്‍ എന്ന ‘കണ്‍ഫ്യൂസഡ്’ ആയ അച്ഛനായി, ഏറ്റവും സ്വാഭാവികമായിത്തന്നെ അഭിനയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഒരു സൂപ്പര്‍സ്റ്റാര്‍ തന്റെ താരപരിവേഷം അനായാസം അഴിച്ചു വച്ച് വെല്ലുവിളി നിറഞ്ഞ ഒരു തിരക്കഥയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് അത്ഭുതത്തോടയേ കണ്ടിരിക്കാനാവൂ. പാപ്പയായുള്ള സാധനയുടെ അവതരണവും ഹൃദയത്തെ തൊടും. സിനിമ കഴിഞ്ഞും അവളുടെ നിഷ്കളങ്കമായ മുഖം നിങ്ങളെ വേട്ടയാടും. മീര അമുദവന്റെ ജീവിതത്തിന്റെ ഭാഗമാകുന്നതും മനോഹരമായി ചിത്രത്തില്‍ പറഞ്ഞിട്ടുണ്ട്. തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച ക്ലൈമാക്സുകളില്‍ ഒന്നാണ് ‘പേരന്‍പി’ന്റെ.
ചിത്രത്തില്‍ എടുത്തു പറയേണ്ട മറ്റു രണ്ടു കാര്യങ്ങള്‍ – യുവന്‍ ശങ്കര്‍ രാജയുടെ പശ്ചാത്തല സംഗീതവും തേനി ഈശ്വരിന്റെ ച്ഛായാഗ്രഹണവും. ‘സെറിബ്രല്‍ പാള്‍സി’ ബാധിച്ച പെണ്‍കുട്ടികളുടെ ലൈംഗികതയെക്കുറിച്ച് വേറെയും ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട് – ‘മാര്‍ഗറീത്ത വിത്ത് എ സ്ട്രാ’ ഉള്‍പ്പടെ. എന്നാലും തിയേറ്റര്‍ വിടുമ്പോള്‍ ഇത് പോലുള്ള അമുദവന്‍മാരുടേയും പാപ്പമാരേയും ഓര്‍ത്തു നമ്മുടെ മനസ്സ് നീറും. അസാമാന്യ ഉള്‍ക്കാഴ്‌ചയുള്ള, പല തലങ്ങളുള്ള, മനസ്സില്‍ മാജിക് ബാക്കിയാക്കുന്ന ഒരു ചിത്രമാണ് റാമിന്റെ ‘പേരന്‍പ്’.