scorecardresearch

ആ കരാള രാത്രി മലയാളം പറയുമ്പോൾ, ‘പകലും പാതിരാവും’ റിവ്യൂ: Pakalum Pathiravum Movie Review & Rating 

Pakalum Pathiravum Movie Review & Rating: ഇന്ത്യ മുഴുവൻ വലിയ രീതിയിൽ ചർച്ചയായ ‘കരാള രാത്രി’യുടെ ഒരു പുനർനിർമിതി എന്ന നിലക്ക് വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ പതിവ് പാറ്റേണിൽ സഞ്ചരിക്കുന്ന സിനിമയാണ് ‘പകലും പാതിരാവും’

RatingRatingRatingRatingRating
Movie Review, Rajisha Vijayan, Kunchacko Boban

Pakalum Pathiravum Movie Review & Rating: റൂപെർട്ട് ബ്രൂക്കിന്റെ അതിപ്രശസ്തമായ ട്രാജഡി നാടകമാണ് ലിത്വനിയ. ഇന്ത്യയിൽ ഇത് ചർച്ചയായത് മോഹൻ ഹബ്ബുവിന്റെ ഈ നാടകത്തിന്റെ കന്നഡ വിവർത്തനം ‘ ആ കരാള രാത്രി ‘, അതേ പേരിൽ സിനിമയായി ഇറങ്ങിയപ്പോഴാണ്. 2018ൽ ഇറങ്ങിയ ഈ കന്നഡ ത്രില്ലർ ഒരു കൂട്ടം കന്നഡ ബിഗ് ബോസ്സ് താരങ്ങളെ വച്ചുള്ള പരീക്ഷണ സിനിമയായിരുന്നു. ഇന്ത്യ മുഴുവൻ വലിയ രീതിയിൽ ചർച്ചയായ ആ സിനിമക്ക് നിരവധി റീമേക്കുകൾ ഉണ്ടായി വരുന്നുണ്ട്. അജയ് വാസുദേവിന്റെ ‘ പകലും പാതിരാവും ‘ കരാള രാത്രിയെ മലയാളത്തിലെത്തിക്കുന്നു. മലയാളത്തിലെ ത്രില്ലർ സിനിമകളുടെ പതിവ് സ്വഭാവങ്ങളൊക്കെ പേറുന്ന, ചിലയിടങ്ങളിൽ വിവർത്തന സ്വഭാവം പേറുന്ന സിനിമയാണ് ‘പകലും പാതിരാവും.’

അജയ് വാസുദേവ് എന്ന സംവിധായകൻ ആക്ഷൻ സിനിമകളിലൂടെ നിലനിന്ന ആളാണ്‌. ആ നിലയിൽ നിന്നുള്ള ഒരു ചുവടു മാറ്റമാണ് ‘പകലും പാതിരാവും.’ ത്രില്ലർ സ്വഭാവമുണ്ടെങ്കിലും വൈകാരികതയുടെ ഒരുപാട് അടരുകൾ സിനിമയിൽ കടന്നു വരുന്നുണ്ട്. ‘പകലും പാതിരാവും’ ഈ വൈകാരികതകളെ കൈവിട്ട് സിനിമയുടെ ത്രില്ലർ അംശത്തോട് അധികമായി ചേർന്നു നിന്നത് പോലെ തോന്നി. കാതടിപ്പിക്കുന്ന സിനിമയുടെ കഥാഗതിയിൽ നിന്ന് വേറിട്ട് നിൽക്കുന്ന  പശ്ചാത്തല സംഗീതവും സ്ലോ മോഷൻ രംഗങ്ങളും ഒക്കെയായി ആ വൈകാരിക സംഘർഷങ്ങളെ ഉൾക്കൊള്ളാതെയാണ് സിനിമ മുന്നോട്ട് നീങ്ങിയത്. തന്റെ പതിവ് ശൈലിയിൽ നിന്നുള്ള മാറി നടത്തത്തിലും പല പാത്ര നിർമിതികളും കഥയുടെ മുന്നോട്ടുള്ള പോക്കും അദ്ദേഹത്തിന്റെ മുൻകാല ആക്ഷൻ സിനിമകളുടെ ഛായയിൽ തന്നെ നിന്നു. അതോടൊപ്പം ‘ഭീഷ്മ പർവം’ റെഫറൻസ് പോലുള്ള മലയാള സിനിമയുടെ പതിവ് ഫോർമുലകൾ സിനിമക്ക് യാതൊരു ആവശ്യമില്ലെങ്കിലും സിനിമയുടെ മൊത്തത്തിലുള്ള താളത്തിനു ചേരില്ലെങ്കിലും കടന്നു വന്നു.

Rajisha Vijayan, Kunchacko Boban, Review
രജിഷ വിജയൻ, കുഞ്ചാക്കോ ബോബൻ

മേഴ്‌സിയെന്ന പെൺകുട്ടിയും മദ്യത്തിനടിമയായ അവളുടെ അച്ഛനും  നിസ്സഹായയായ അമ്മയും കേരള കർണാടക അതിർത്തി ഗ്രാമത്തിലെ ആളൊഴിഞ്ഞയിടത്തിൽ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. അവിടേക്ക് ഒരുപാട് ദുരൂഹതകളുമായി ഒരു ചെറുപ്പക്കാരനെത്തുകയും ഒരു രാത്രി അവിടെ അഭയം ചോദിക്കുകയും ചെയ്യുന്നു. തുടർന്ന് ആ രാത്രി സംഭവിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ത്രില്ലർ സ്വഭാവം നില നിർത്താൻ പോന്ന എല്ലാ ഘടകങ്ങളും ഒറ്റ വരി കഥയിൽ തന്നെയുണ്ട്. അതിനെ ഉപയോഗിക്കാൻ സിനിമ ആകും പോലെയെല്ലാം ശ്രമിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബൻ, രജിഷ വിജയൻ, സീത, മനോജ്‌, ഗുരു സോമസുന്ദരം എന്നിവരാണ് സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത്. എല്ലാവരുടെയും നല്ല പ്രകടനം സിനിമയെ മികച്ച കാഴ്ചനുഭവമാക്കി മാറ്റുന്നു. രജിഷ വിജയന്റെ മേഴ്‌സി അവരുടെ സിനിമാ ജീവിതത്തിൽ അവരിതുവരെ ചെയ്യാത്ത തരം വേഷമാണ്. അതിനെ അവർ നല്ല രീതിയിൽ തന്നെ ഉപയോഗിച്ചു.

ഗ്രേ സ്വഭാവമുള്ള കഥാപാത്രങ്ങൾ സമകാലിക മലയാള സിനിമയിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെടാറുണ്ട്. അത്തരം കഥാപാത്രങ്ങൾക്ക് വ്യാഖ്യാന സാധ്യതകളും പഠന സാധ്യതകളും ഒരുപാടുണ്ട്. ആ സാധ്യതകളിൽ ഊന്നി നിർമിച്ച കഥാപാത്രങ്ങളാണ് സിനിമയിൽ അധികവും. ആ സാധ്യതകൾ മുൻകൂട്ടി കണ്ട് നിർമിച്ചത് പോലെ തോന്നുന്ന ചില രംഗങ്ങളും സംഭാഷണങ്ങളും സിനിമയിലുണ്ട്. അത് പോലെ ത്രില്ലർ സിനിമകളിൽ അധികമായി കാണുന്ന തരം ബിംബങ്ങളും സിനിമയിലുണ്ട്.

1915 ലാണ് ‘ലിത്വാനിയ’ എന്ന ഏകാങ്ക നാടകം ആദ്യമായി ഒരു വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. എഴുത്തുകാരന്റെ മരണാനന്തരം പുറത്ത് വന്ന ഈ നാടകം അതിനും എത്രയോ മുൻപ് എഴുതപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. വിക്ടോറിയൻ സദാചാര സങ്കൽപ്പങ്ങൾ മുതൽ മനുഷ്യരുടെ ആർത്തി വരെ ആ നാടകത്തിൽ പ്രധാന വിഷയങ്ങളായി കടന്നു വരുന്നുണ്ട്. അതൊക്കെ അതേ പടി കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് നാടകവും സിനിമയും. മലയാള സിനിമ ആശ്രയിച്ച ടെക്സ്റ്റ്‌ ബുക്ക്‌ ഈ കന്നഡ സിനിമയാണെന്ന് വ്യക്തമാണ്. അത് കൊണ്ട് തന്നെ നൂറ്റാണ്ടുകൾക്കിപ്പുറം പഴയ വെസ്റ്റേൺ ക്ലാസ്സിക്‌ ഏകാങ്ക നാടക ശൈലി ‘പകലും പാതിരാവിലും’ ഉടനീളം കാണാം. കാലത്തിന്റെ മാറ്റം, കൊറോണ, ഭീഷ്മ പർവം റെഫറൻസുകളിൽ മാത്രം ഒതുക്കിയത് പോലെ തോന്നി. പലിശക്കാരന്റെ രൂപം, ലാൻഡ്സ്കെപ്പിംഗ് ഒക്കെ ‘ആ കരാള രാത്രി’യെ തന്നെ ആ സിനിമ കണ്ടവരെ ഓർമിപ്പിക്കും.

ഒരു പുനർനിർമിതി എന്ന നിലക്ക് വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ പതിവ് പാറ്റേണിൽ സഞ്ചരിക്കുന്ന സിനിമയാണ് പകലും പാതിരാവും. അജയ് വാസുദേവ് എന്ന സംവിധായകന്റെ വ്യത്യസ്തമായ ചിത്രം എന്ന നിലക്ക് നോക്കുകയാണെങ്കിലും അദ്ദേഹത്തിന്റെ പതിവ് മമ്മൂട്ടി ആക്ഷൻ ചിത്രങ്ങളുടെ നിഴൽ അദ്ദേഹത്തെ വിട്ട് പോയിട്ടില്ല. അഭിനേതാക്കാളും സാങ്കേതിക വിദഗ്ദരും സ്വന്തം റോളുകൾ തിരക്കഥക്ക് അനുസരിച്ച് ചെയ്തു. ഇതിനെല്ലാമുപരി സിനിമ എന്ന നിലയിൽ ഒറ്റക്കെടുത്ത് നോക്കിയാൽ മലയാളത്തിലെ പതിവ് ഗ്രേ ഷെഡ് കഥാപാത്രങ്ങൾ അടക്കമുള്ള എല്ലാത്തിനെയും അവതരിപ്പിക്കുന്ന കണ്ടിരിക്കാവുന്ന സിനിമ എന്നൊക്കെ ചുരുക്കേണ്ടി വരും.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: Pakalum pathiravum movie review rating kunchacko boban rajisha

Best of Express