scorecardresearch

And the Oskar Goes to Movie Review: സിനിമയല്ല, സിനിമയ്ക്കു പിന്നിലെ ജീവിതവുമായി ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’

Tovino Thomas’s And the Oskar Goes to Malayam Movie Review: വൈകാരികയ്ക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം ആ തീവ്രത പ്രേക്ഷകരിലേക്കും പകരുന്നതിൽ വിജയിക്കുന്നുണ്ട്

and the oskar goes to, and the oscar goes to, and the oskar goes to movie review, and the oscar goes to movie review, ആൻഡ് ദ ഓസ്കാർ ഗോസ് ടു, and the oskar goes to audience review, and the oscar goes to audience review, ആൻഡ് ദ ഓസ്കാർ ഗോസ് ടു റിവ്യൂ, and the oscar goes to public ratings, and the oscar goes to public reactions, and the oscar goes to malayalam movie review, and the oscar goes to release today, tovino thomas, ടൊവിനോ തോമസ്, Anu Sithara, അനു സിതാര, Siddique, സിദ്ദിഖ്, സലിം കുമാർ,​ Salim Kumar, Salim Ahammed, സലിം അഹമ്മദ്

And the Oscar Goes to Movie Review in Malayalam: സിനിമയ്ക്കുള്ളിലെ ജീവിതവും സിനിമയെന്ന ഒരൊറ്റ ലക്ഷ്യത്തിനു പിന്നാലെയുള്ള ഇസഹാക്ക് ഇബ്രാഹിം എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്രയുടെയും കഥയുമായി ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’ തിയേറ്ററുകളിലെത്തി. ജീവിതഗന്ധിയായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ‘പത്തേമാരി’ സംവിധായകൻ സലിം അഹമ്മദ് ഇത്തവണയും പ്രേക്ഷകരെ നിരാശരാക്കുന്നില്ല.

‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവായി മമ്മൂട്ടി തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന കാലത്താണ് ഇസഹാക്ക് ഇബ്രാഹിം എന്ന കുഞ്ഞിന്റെ ജനനം. തൊട്ടടുത്തെ സിനിമാകൊട്ടകയിൽ നിന്നും ഉയർന്നുകേൾക്കുന്ന സിനിമാഡയലോഗുകൾ കേട്ടു കൊണ്ട് ജനിക്കുന്ന അവനൊപ്പം സിനിമാസ്വപ്നങ്ങളും വളരുകയാണ്. ജീവിതത്തിൽ ഏറ്റവും സ്നേഹത്തോടെ അവൻ ചേർത്തുപിടിക്കുന്നത് സിനിമയെന്ന സ്വപ്നം മാത്രം.

ഒടുവിൽ, നിർമ്മാതാക്കളുടെ പിന്നാലെയുള്ള നിരന്തരമായ യാത്രകൾക്ക് ഒരു അവസാനമില്ലെന്നു തോന്നിയപ്പോൾ ഉണ്ടായിരുന്ന ഭൂമി വിറ്റും പണയം വെച്ചും കടമെടുത്തും അവൻ എടുക്കുന്ന സിനിമ, ‘മിന്നാമിനുങ്ങളുടെ ആകാശം’ ഓസ്കാറിലെ ഫോറിൻ ഫിലിം കാറ്റഗറിയിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെടുകയാണ്. ഒരു തുടക്കക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം. ആ അംഗീകാരവും നെഞ്ചോട് ചേർത്ത് കോടികൾ കിലുങ്ങുന്ന ഓസ്കാർ അവാർഡ് മത്സരവേദിയിലേക്ക് പ്രാരാബ്ധങ്ങളുടെ ഭാണ്ഡക്കെട്ടും പേറിയുള്ള ഇസഹാക്കിന്റെ യാത്രയും അവിടെ അയാൾ നേരിടേണ്ടി വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകളുമൊക്കെയാണ് സിനിമ പറയുന്നത്.

സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ തന്നെ സ്ക്രീനിലെത്തിക്കുകയാണ് ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിലൂടെ സംവിധായകൻ സലീം അഹമ്മദ്. ‘ആദാമിന്റെ മകൻ അബു’ എന്ന സലീമിന്റെ 84-ാമത് അക്കാദമി അവാർഡിലെ ബെസ്റ്റ് ഫോറിൻ ഫിലിം കാറ്റഗറിയിലേക്കുള്ള ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായിരുന്നു. ആ യഥാർത്ഥ സംഭവങ്ങൾ തന്നെയാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’വിനും പ്രചോദനമായിരിക്കുന്നത്.

ഒരൊറ്റ സ്വപ്നത്തിലേക്ക് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു മനുഷ്യൻ- ഇസഹാക്ക് ഇബ്രാഹിം. അയാളുടെ സിരകളിൽ പോലും സിനിമയോടുള്ള പ്രണയമാണ് തുടിക്കുന്നത്. ലോകത്തിന്റെ ഏതോ അറ്റത്തുള്ള ഒരു സംവിധായകന്റെ സിനിമയ്ക്ക് മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് പ്രേക്ഷകർ കയ്യടിക്കുന്ന സിനിമയുടെ ആ മായാജാലമാണ് ഇസഹാക്കിനെ ഏറെ കൊതിപ്പിക്കുന്നത്. നിറഞ്ഞ വിസ്മയത്തോടെ സിനിമയെ ആരാധിക്കുന്ന, സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഇസഹാക്ക് എന്ന കഥാപാത്രം ടൊവിനോയുടെ കൈകളിൽ ഭദ്രമാണ്. മിതഭാഷിയായ, തന്നോട് മറ്റുള്ളവർ കാണിക്കുന്ന സ്നേഹത്തിലും കരുതലിലും കണ്ണുനിറയുന്ന, തന്റെ മോഹത്തിന്റെ ഉത്തരവാദിത്തം താൻ തന്നെ ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഇസഹാക്കായി മികച്ച പ്രകടനമാണ് ടൊവിനോ കാഴ്ച വയ്ക്കുന്നത്.

സിനിമയ്ക്കു പിറകിലുള്ള അലച്ചിൽ, നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ, ഓസ്കാർ പോലുള്ള വേദികളിൽ ഇന്ത്യൻ സിനിമ നേരിടുന്ന പ്രശ്നങ്ങൾ എന്നിവരെല്ലാം പറഞ്ഞുപോവുന്നുണ്ട് സലിം അഹമ്മദ്. സിനിമയുടെ സ്ഥിരം ഫോർമുലകളിൽ നിന്നെല്ലാം അൽപ്പം മാറിനിൽക്കുകയാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’വിന്റെ ട്രീറ്റ്മെന്റ്. വൈകാരികയ്ക്ക് ഏറെ പ്രാധാന്യം നൽകിയൊരുക്കിയ ചിത്രം, ആ തീവ്രത പ്രേക്ഷകരിലേക്കും പകരുന്നതിൽ വിജയിക്കുന്നുണ്ട്. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും ചേർത്തു നിർത്തലുകൾ കൊണ്ടുമൊക്കെ ചെറിയ രംഗങ്ങളിൽ വന്നുപോകുന്ന കഥാപാത്രങ്ങൾ വരെ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കും.

ടൊവിനോയുടെ ഇസഹാക്ക് ഇബ്രാഹിനൊപ്പം തന്നെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന കഥാപാത്രമാണ് സലിം കുമാറിന്റെ മൊയ്തുക്ക. ‘ആദാമിന്റെ മകൻ അബു’വിൽ നിന്നും ഇച്ഛാശക്തിയിനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത​ ഒരു മനുഷ്യനായി അയാൾ നേരെ നടന്ന് കയറുകയാണ് ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’വിലേക്ക്. അനു സിതാര, സിദ്ദീഖ്, വിജയ രാഘവൻ, മാലാ പാർവതി, ശ്രീനിവാസൻ, ചിത്രത്തിൽ മരിയ എന്ന വിദേശിയായെത്തുന്ന നിക്കി റോ ഹാലോ എന്നിവരെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. കവിത നായർ, ലാൽ, റസൂൽ പൂക്കൂട്ടി, അപ്പാനി ശരത്, ജാഫർ ഇടുക്കി, ദിനേഷ് പണിക്കർ, വെട്ടുകിളി പ്രകാശ്, സറീന വഹാബ്, അനു ജോസഫ്, എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more: And The Oskar Goes To: ഇത് സലിം അഹമ്മദിന്റെ ജീവിതം; ടൊവിനോ തോമസ് പറയുന്നു

ചിത്രത്തിന്റെ ദൃശ്യാവിഷ്കാരമാണ് എടുത്ത പറയേണ്ട മറ്റൊരു ഘടകം. കണ്ണൂരിലെ നാട്ടിൻപ്പുറ കാഴ്ചകളിലേക്കും ചെന്നൈയുടെ നഗരവീഥികളിലേക്കും ഓസ്കാർ വേദിയിലേക്കും വിദേശരാജ്യത്തെ കൺട്രി സൈഡ് ഹോമുകളിലേക്കുമെല്ലാം പ്രേക്ഷകരെ കൂടെ നടത്തിക്കുന്ന വിഷ്വലുകളാൽ സമ്പന്നമാണ് സിനിമ. മധു അമ്പാട്ടാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പൈതൽ മലയുടെ മുകളിൽ ചിത്രീകരിച്ച രംഗമൊക്കെ അതിന്റെ ദൃശ്യഭംഗികൊണ്ടും വൈകാരികത കൊണ്ടും മനസ്സിൽ തങ്ങി നിൽക്കും. ഇഴച്ചിൽ ഇല്ലാതെ, പ്രേക്ഷകരെ ബോറടിപ്പിക്കാതെ, സിനിമയുടെ താളം നഷ്ടപ്പെടുത്താതെ ചേർത്തുവയ്ക്കുന്നതിൽ വിജയ് ശങ്കറിന്റെ എഡിറ്റിംഗും എടുത്തുപറയേണ്ട ഘടകമാണ്.

സിനിമയെ സ്നേഹിക്കുന്നവർ, സിനിമയ്ക്കു പിന്നാലെ അലയുന്നവർ അവർക്കൊക്കെ തങ്ങളുടെ ജീവിതം കണ്ടെത്താവുന്ന നിരവധി കഥാമുഹൂർത്തങ്ങൾ തിരക്കഥയിലുണ്ട്. ‘ആരുമല്ലാത്തവർ നീട്ടുന്ന നാരങ്ങാ മിഠായികളിൽ തന്നെയാണ് ജീവിതത്തിന്റെ മാധുര്യമിരിക്കുന്നത്’ എന്ന അഷിതയുടെ വരികളിലെന്ന പോലെ, മനുഷ്യത്വവും സ്നേഹവും സഹജീവികളോടുള്ള കരുതലുമൊക്കെ കഥയിൽ നിന്നും പ്രേക്ഷകനായി നാരങ്ങാമിഠായികൾ നീട്ടുന്നുണ്ട്.

സ്വപ്നങ്ങൾക്കു പിറകെ ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യർക്ക് പ്രത്യാശ നൽകുന്ന, നന്മയുള്ള ഒരു ചിത്രമെന്ന് വേണം ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’വിനെ വിശേഷിപ്പിക്കാൻ. ചില സ്വപ്നങ്ങളെ ഭ്രാന്തമായി പിൻതുടരുന്ന മനുഷ്യരെ നോക്കി അവനു ഭ്രാന്താണെന്ന് വിധിയെഴുതുന്ന സമൂഹത്തിനോട് കൂടി സംവദിക്കുന്നുണ്ട് ചിത്രം. സ്വപ്നം കണ്ടവരാണ് ഈ ലോകത്തെ മാറ്റിയിട്ടുള്ളതെന്ന ബോധ്യത്തിലേക്ക് കൂടി പ്രേക്ഷകനെ തട്ടിയുണർത്തുകയാണ് ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’.

Stay updated with the latest news headlines and all the latest Review news download Indian Express Malayalam App.

Web Title: And the oskar goes to movie review tovino thomas

Best of Express