/indian-express-malayalam/media/media_files/uploads/2018/07/dulquer.jpg)
മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ ചുവടുറപ്പിക്കുന്നു. 'കര്‍വാ' എന്ന തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'സോയ ഫാക്ടര്‍'. ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍റെ വേഷത്തില്‍ ദുല്‍ഖര്‍ എത്തുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
അനുജ ചൗഹാന്റെ 'ദി സോയ ഫാക്ടര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സോനം കപൂറാണ് ചിത്രത്തിലെ നായിക. 1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യമാണ് ടീമിനെ കപ്പ് നേടാൻ സഹായിച്ചത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ പരീക്ഷിക്കാൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.
2010ൽ മഹേന്ദ്രസിംഗ് ധോണിയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ ധോണിയെ അനുകരിക്കുകയാകില്ല, ദുൽഖറിന് അദ്ദേഹത്തിന്റേതായ രീതിയിൽ ആ കഥാപാത്രത്തെ ഒരുക്കാമെന്നായിരുന്നു അഭിഷേക് ശർമ്മ നേരത്തെ പറഞ്ഞിരുന്നത്.
എന്നാൽ വിരാട് കോഹ്ലിയുടെ വേഷത്തിലായിരിക്കും ദുൽഖർ പ്രത്യക്ഷപ്പെടുക എന്ന് പുതിയ വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേസമയം ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനാകാൻ ദുൽഖർ ക്രിക്കറ്റ് പരിശീലനം നടത്തുന്നുണ്ട്.
ദുല്‍ഖറിനു മുമ്പ് ഫഹദ് ഖാനെയായിരുന്നു നായക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. നിലവില്‍ ചിത്രത്തിനായി ദുല്‍ഖറും സോനവും ചില പരിശീലന പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്.
'നിങ്ങള്‍ ഒരു ഗായകനായി അഭിനയിക്കുമ്പോള്‍ വെറുമൊരു ബാത്ത്‌റൂം സിംഗര്‍ ആയാല്‍ പോരല്ലോ,' ദുല്‍ഖര്‍ പറഞ്ഞതായി ഫ്രീ പ്രസ്സ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'സോയ ഫാക്ടറി'ലെ കഥാപാത്രത്തെക്കുറിച്ച് സോനത്തിനും ഏറെ ആകാംക്ഷകളുണ്ട്. ദുല്‍ഖര്‍ വളരെ കഴിവുള്ള ആളാണെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ താനും കാത്തിരിക്കുകയാണെന്നുമായിരുന്നു സോനത്തിന്റെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.