/indian-express-malayalam/media/media_files/uploads/2019/09/meena-4.jpg)
മലയാളികൾ എന്നെന്നും സ്നേഹത്തോടെ ഓർക്കുന്ന അഭിനേത്രികളിൽ ഒരാൾ. വിട പറഞ്ഞിട്ട് 22 വർഷങ്ങൾ കഴിയുമ്പോഴും പുതിയ തലമുറയിലെ പ്രേക്ഷകർക്കു പോലും ചിരപരിചിതയായൊരു മുഖം- മീന. അറുനൂറോളം ചിത്രങ്ങളിൽ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായിയമ്മയായുമൊക്കെ അഭിനയിച്ച മീന സിനിമാപ്രേമികൾ എന്നും ഓർത്തിരിക്കുന്ന നിരവധിയേറെ കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ടാണ് അരങ്ങൊഴിഞ്ഞത്.
ആലപ്പുഴ ഹരിപ്പാടിനടുത്ത് കരുവാറ്റയിലാണ് 1941 ഏപ്രിൽ 23 നാണ് മേരി ജോസഫ് എന്ന മീന ജനിച്ചത്. നാടകത്തിലൂടെയാണ് മീന തന്റെ അഭിനയജീവിതം ആരംഭിച്ചത്. കലാനിലയത്തിന്റെ നാടകങ്ങളിലൂടെ ശ്രദ്ധ നേടിയ മീനയുടെ ആദ്യചിത്രം 1954-ൽ പുറത്തിറങ്ങിയ 'കുടുംബിനി' ആയിരുന്നു. മേരി ജോസഫിനെ ആദ്യ സിനിമയുടെ ടൈറ്റിലിൽ അണിയറക്കാർ പരിചയപ്പെടുത്തിയ പേരാണ് മീന കുമാരി എന്നത്. പിന്നീട് അത് മീനയെന്നായി മാറി.
സുകുമാരി, കെപിഎസി ലളിത, ഫിലോമിന തുടങ്ങി ക്യാരക്ടർ റോളുകളിൽ തിളങ്ങിയ പ്രതിഭകൾക്കിടയിലും തന്റേതായൊരു സ്ഥാനം മലയാളസിനിമയിൽ ഉണ്ടാക്കിയെടുക്കാൻ മീനയ്ക്ക് ആയത് അവരുടെ വേറിട്ട അഭിനയശൈലി കൊണ്ടു തന്നെയായിരുന്നു. വില്ലത്തരമുള്ള കഥാപാത്രങ്ങളെയും പരമസാത്വികരായ കഥാപാത്രങ്ങളെയും ഒരുപോലെ മനോഹരമാക്കാൻ അവർക്ക് സാധിച്ചിരുന്നു. സ്വതസിദ്ധമായൊരു ഹാസ്യം മീനയുടെ ശരീരഭാഷയിലും സംസാരരീതിയിലും തന്നെയുണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടാവാം ഹാസ്യ വേഷങ്ങളിൽ പലതിലും പകരം വെയ്ക്കാനില്ലാത്ത സാന്നിധ്യമായി അവർ മാറിയത്. 'മേലേപറമ്പിൽ ആൺവീട്', 'മിഥുനം', 'യോദ്ധ' തുടങ്ങിയവയെല്ലാം മലയാളികളെ കുടുകുടെ ചിരിപ്പിച്ച മീന സിനിമകളിൽ ചിലതു മാത്രം. സ്വാഭാവിക അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം ഏറെ മികവു പുലർത്തിയ അഭിനേതാക്കളിൽ ഒരാൾ കൂടിയായിരുന്നു മീന.
കുടുംബിനി, കൊച്ചുമോൻ, നാടൻ പെണ്ണ്, ചിത്രമേള, കാട്ടുകുരങ്ങ്, പഞ്ചവടി, ചട്ടക്കാരി, രാജഹംസം, അയലത്തെ അദ്ദേഹം, മിഥുനം, സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബിഎഡ്, അനിയൻ ബാവ ചേട്ടൻ ബാവ, ദി കാർ തുടങ്ങി 600 ലേറെ ചിത്രങ്ങളിലാണ് മീന അഭിനയിച്ചത്. 70 കളിലും 80 കളിലുമാണ് മീനയുടെ കരിയറിലെ ശ്രദ്ധേയമായ പല കഥാപാത്രങ്ങളും പിറക്കുന്നത്. നാലു പതിറ്റാണ്ടോളം നീണ്ട അഭിനയജീവിതത്തിന് തിരശ്ശീല വീഴുന്നത് വിഎം വിനു സംവിധാനം ചെയ്ത ‘അഞ്ചരക്കല്യാണ’ത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്. 1997 സെപ്തംബര്‍ 17-ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മീനയുടെ മരണം.
/indian-express-malayalam/media/media_files/uploads/2019/09/meena-.jpg)
മലയാളി ഇന്നും ഓർക്കുന്ന മീനയുടെ ഡയലോഗുകൾ
സിനിമയിൽ നിന്നും ജീവിതത്തിലേക്ക് കയറിവരുന്ന ചില സിനിമാശകലങ്ങളുണ്ട്. ആവർത്തിച്ച് ആവർത്തിച്ച് സർവ്വസാധാരണമായി മാറുന്ന, പലപ്പോഴും പഴഞ്ചൊല്ലുകളെന്ന പോലെ നമ്മൾ എടുത്തുപയോഗിക്കുന്ന സംഭാഷണശകലങ്ങൾ. അങ്ങനെ നോക്കുമ്പോൾ ജനപ്രിയ മലയാള സംഭാഷണശകലങ്ങളിൽ നിത്യഹരിത ശോഭയോടെ നിലനിൽക്കുന്ന പല സംഭാഷണങ്ങളും മീനയുടെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞവയാണ്. 'യോദ്ധ'യിലെ 'അശോകന് ക്ഷീണമാവാം' എന്ന ഡയലോഗൊക്കെ മലയാളികളുടെ നൊസ്റ്റാൾജിയയുടെ കൂടെ ഭാഗമാണിന്ന്. ഒരിക്കലെങ്കിലും തമാശയായിട്ടെങ്കിലും ആ ഡയലോഗ് പറയാത്തവരോ കേൾക്കാത്തവരോ ഉണ്ടാവില്ലെന്നു തന്നെ പറയാം.
/indian-express-malayalam/media/media_files/uploads/2019/09/meena-2.jpg)
'മേലേ പറമ്പിൽ ആൺവീട്' എന്ന ചിത്രത്തിലെ ആൺപ്രജകൾക്കിടയിൽ ശ്വാസം മുട്ടുന്ന ആ പാവം പിടിച്ച അമ്മ ഗതികേടു കൊണ്ട് പറഞ്ഞു പോവുന്ന പല സംഭാഷണങ്ങളും ഇന്നും ചിരി പടർത്തുന്നവയാണ്. 'പോടാ പോയി തൂങ്ങടാ പൈത്യകാരാ' തുടങ്ങിയ പ്രയോഗങ്ങളൊക്കെ മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഡയലോഗുകളാണ്. ട്രോൾ മെമെകളിലെയും നിത്യഹരിത ചിരിമുഖമാണ് മീന. പോത്തുപോലെ വളർന്ന മക്കൾക്കു പിറകെ ചൂരലുമായി നടക്കേണ്ടി വരുന്ന അമ്മ മുഖം മലയാളി എങ്ങനെ മറക്കാനാണ്?
വേർപാടിന്റെ 22-ാം വർഷത്തിലും മീനയ്ക്ക് പകരം വയ്ക്കാൻ മറ്റൊരു​ അഭിനേത്രിയും മലയാളികൾക്ക് ഇല്ലെന്ന് വരുന്നിടത്ത് തന്നെയാണ്, അതുല്യയായ ആ പ്രതിഭയുടെ ഓർമ്മകൾ പോലും പ്രസക്തമാവുന്നത്. ബാക്കി വെച്ചു പോയ നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ സിനിമാപ്രണയികളുടെ മനസ്സിൽ മീന ഇപ്പോഴും ജീവിക്കുന്നു.
Read more:വിട പറഞ്ഞ ബീഗം റാബിയയെക്കുറിച്ചുളള ഓർമകൾ പങ്കുവച്ച് മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us