/indian-express-malayalam/media/media_files/uploads/2023/09/ravindar-mahalakshmi.jpg)
മഹാലക്ഷ്മിയുടെ ഭക്ഷണശീലങ്ങളെ കുറിച്ച് രവീന്ദർ
കഴിഞ്ഞ ഒരുവർഷമായി സമൂഹമാധ്യമങ്ങളിൽ പലപ്പോഴും ചർച്ചയായ ദമ്പതികളാണ് നടി മഹാലക്ഷ്മിയും നിർമാതാവ് രവീന്ദർ ചന്ദ്രശേഖറും. ഒരു വർഷം മുൻപ്, ഇരുവരുടെയും വിവാഹചിത്രം പുറത്തുവന്നപ്പോൾ മുതൽ സമൂഹമാധ്യമങ്ങൾ ഈ ദമ്പതികളുടെ പിന്നാലെയാണ്. രവീന്ദറിന്റെ ശരീരഭാരത്തെ കളിയാക്കി നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുള്ള രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്ന രീതിയിലുള്ള പ്രചരണങ്ങൾ മഹാലക്ഷ്മിയ്ക്കു നേരെയും ഉയർന്നു. ഈ വിവാഹം അധികനാൾ മുന്നോട്ടു പോവില്ലെന്നു വിധിച്ചവരും ഏറെ. എന്നാൽ കടുത്ത സൈബർ ആക്രമണങ്ങളെയും ബോഡി ഷേമിംഗിനെയുമെല്ലാം അതിജീവിച്ച് വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് രവീന്ദറും മഹാലക്ഷ്മിയും.
"എങ്ങനെ തുടങ്ങണം, എന്ത് പറയണം എന്നറിയില്ല. ഒരു വർഷം വളരെ വേഗത്തിൽ കടന്നുപോയി, അതിന് കാരണം നിങ്ങൾ തന്നെയാണ്. കഴിഞ്ഞ വർഷം ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ വിവാഹമായിരുന്നു. എവിടെ പോയാലും ഒരു കാഴ്ചവസ്തുവിനെ പോലെ ആയിരുന്നു ഞാൻ. ഇതെങ്ങനെ ശരിയാകും, പണത്തിന് വേണ്ടി തന്നെയാകും. മൂന്ന് മാസം പോകുമോ, എത്ര നാളുണ്ടാകുമെന്ന് കാണാം. രണ്ടുപേരും ഉടനെ തന്നെ അടിച്ചുപിരിഞ്ഞ് ഇന്റർവ്യൂ കൊടുക്കും. എന്നൊക്കെയായിരുന്നു. പക്ഷേ അവളുടെ ആ സ്നേഹം.... മഹാലക്ഷ്മിയ്ക്ക് എന്നോട് ഒരുപാട് സ്നേഹമുണ്ടെന്ന് ഞാൻ മനസിലാക്കി. എല്ലാം കഷ്ടപ്പെട്ട് ചെയ്യുന്നു. ഞങ്ങൾ സന്തോഷത്തിൽ ജീവിക്കുമ്പോഴും ഞങ്ങൾ പിരിഞ്ഞെന്ന് യൂട്യൂബ് ചാനലുകൾ പറയുമ്പോൾ നമുക്ക് ജീവിച്ച് കാണിക്കണം കൂടുതൽ ഭ്രാന്തമായി സ്നേഹിക്കണം. അപ്പോൾ യൂട്യൂബു ചാനലുകാർക്ക് ദേഷ്യം വരും എന്നവൾ പറയും", വിവാഹ വാർഷികത്തോടു അനുബന്ധിച്ച് രവീന്ദർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു.
ധാരാളം ഭക്ഷണം കഴിച്ചിട്ടാണ് തന്റെ ശരീരഭാരം കൂടുന്നത് എന്നാണ് പലരും കരുതിയിരിക്കുന്നതെന്നും എന്നാൽ അതങ്ങനെയല്ലെന്നും മുൻപൊരിക്കൽ വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ രവീന്ദർ തുറന്നു പറഞ്ഞിരുന്നു. തന്നേക്കാൾ കൂടുതൽ മാംസാഹാരങ്ങൾ കഴിക്കുന്നത് മഹാലക്ഷ്മിയാണെന്നും രവീന്ദർ പറയുന്നു.
"നല്ല ഭക്ഷണം തേടി ഒരുപാട് യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ. എന്നെ കണ്ടാൽ നോൺ വിഭവങ്ങൾ ഒരുപാട് കഴിക്കുന്ന ആളാണെന്നു തോന്നുമല്ലേ. പക്ഷേ ആഴ്ചയിൽ ആറു ദിവസവും ഞാൻ വെജിറ്റേറിയനാണ്. ഭക്ഷണത്തിൽ വലിയ ചിട്ടകളുണ്ട്. ചിക്കനും മട്ടനും മാത്രമേ നോൺ ആയി കഴിക്കൂ. നാട്ടുകോഴി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കില്ല. അമ്മ ഉണ്ടാക്കി തരുന്ന ഞണ്ടും കഴിക്കും. എന്നാൽ മഹാലക്ഷ്മി എന്നെ പോലെയല്ല. ആഴ്ചയിൽ ഏഴു ദിവസവും നോൺ വേണം. രാവിലെ ഇഡ്ഡലിയാണെങ്കിൽ വൈകിയേ എണീക്കൂ. എന്നിട്ട് മട്ടൻ ബിരിയാണി ഓർഡർ ചെയ്യും. പക്ഷേ ഞങ്ങളെ കണ്ടാൽ മറിച്ചല്ലേ തോന്നൂ," രവീന്ദറിന്റെ വാക്കുകൾ ഇങ്ങനെ.
2022 സെപ്റ്റംബർ ഒന്നിനായിരുന്നു തമിഴിലെ പ്രമുഖ സിനിമാ നിർമാതാവ് രവീന്ദർ ചന്ദ്രശേഖരന്റെയും നടി മഹാലക്ഷ്മിയുടെയും വിവാബം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. നടിക്ക് പുറമെ അവതാരിക കൂടിയാണ് മഹാലക്ഷ്മി. തമിഴിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിബ്ര പ്രൊഡക്‌ഷന്റെ ഉടമയാണ് രവീന്ദർ.
'വിടിയും വരൈ കാത്തിര്' എന്ന ചിത്രത്തിൽ മഹാലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രവീന്ദറായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇതിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.