ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രം ‘ഗല്ലി ബോയ്’. മികച്ച വിദേശ ഭാഷ ചിത്രത്തിനായി 92-ാമത് അക്കാദമി അവാര്‍ഡില്‍ ഗല്ലി ബോയിയും മത്സരിക്കും. സോയാ അക്തര്‍ സംവിധാനം ചെയ്ത ചിത്രം മുംബൈയിലെ സ്ട്രീറ്റ് റാപ്പര്‍ ഡിവൈനിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്.
മുറാദ് എന്ന റാപ്പറായുള്ള രണ്‍വീറിന്റെ പ്രകടനം ഏറെ പ്രശംസ നേടിയതായിരുന്നു. ആലിയ ഭട്ടിന്റെ പ്രകടനവും കയ്യടി നേടിയിരുന്നു. വിജയ് റാസ്, കല്‍കി കേക്ല, സിദ്ധാന്ഥ് ചതുര്‍വേദി, വിജയ് വര്‍മ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.
ആയുഷ്മാന്‍ ഖുറാനയുടെ അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, ഷാജി എന്‍ കരുണ്‍ ചിത്രം ഓള്, വട ചെന്നൈ, അമിതാഭ് ബച്ചനും താപ്‌സി പന്നും ഒരുമിച്ച ബദ്‌ല, തുടങ്ങിയ ചിത്രങ്ങളെ പിന്തള്ളിയാണ് ഗല്ലി ബോയി ഓസ്‌കാറിനുള്ള മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക സ്വീകാര്യതയും ഒരുപോലെ നേടിയിരുന്നു. 238 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. രണ്‍വീറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഗല്ലി ബോയിയെ വിലയിരുത്തുന്നത്.
Read Here: IIFA 2019 winners: പുരസ്കാരതിളക്കത്തിൽ രൺവീറും ആലിയയും