/indian-express-malayalam/media/media_files/uploads/2023/08/jailer-.jpg)
ജയിലർ 500 കോടി ക്ലബ്ബിലേക്ക്
സൂപ്പർസ്റ്റാർ രജനികാന്തിന്റെ പുതിയ ചിത്രം 'ജയിലർ' രണ്ടാം വാരത്തിലും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് മുന്നേറുകയാണ്. പത്തു ദിവസം പിന്നിടുമ്പോൾ ആഗോള തലത്തിൽ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത് 500 കോടിയാണ്. ഇന്ത്യയിൽ നിന്നുമാത്രം ചിത്രം 245.9 കോടി രൂപയോളം കളക്റ്റ് ചെയ്തു.
2.0, പൊന്നിയിൻ സെൽവൻ 1 എന്നിവയ്ക്ക് ശേഷം 500 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമായും ജയിലർ മാറി. ഏഴ് ദിവസം കൊണ്ട് 500 കോടി ക്ലബ്ബിൽ പ്രവേശിച്ച രജനികാന്ത്-അക്ഷയ് കുമാർ കൂട്ടുകെട്ട് ചിത്രമായ 2.0യ്ക്ക് ശേഷം അതിവേഗം 500 രൂപ കടക്കുന്ന രണ്ടാമത്തെ ചിത്രമെന്ന വിശേഷണവും ജയിലറിനു സ്വന്തം.
നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ജയിലറില്‍ മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം നിര്‍ണായക അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രമ്യകൃഷ്ണന്‍, വിനായകന്‍, യോഗിബാബു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ജയിലർ' നിർമ്മിച്ചത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിൽ തമന്ന അഭിനയിച്ച കാവാലയ്യ എന്ന ഗാനവും ഏറെ വൈറലായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥനായ തന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങി പുറപ്പെടുന്ന ഒരു ജയിലറുടെ കഥയാണ് നെൽസൺ ചിത്രത്തിലൂടെ പറയുന്നത്. “കമൽഹാസന് വിക്രം എന്ന പോലുള്ള ഒരു പതിപ്പാണ് രജനീകാന്തിന് ജയിലർ, പക്ഷേ ഒരു ട്വിസ്റ്റോടുകൂടിയാണ് ജയിലർ അവസാനിക്കുന്നത്," രജനീകാന്തും നെൽസൺ ദിലീപ് കുമാറും ഒരു നല്ല മസാല സിനിമയുടെ ആൽക്കെമി വീണ്ടും കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ എക്‌സ്‌പ്രസ് റിവ്യൂവർ കിരുഭാകർ പുരുഷോത്തമൻ കുറിച്ചതിങ്ങനെ.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ലഖ്‌നൗവിൽ നടന്ന ജയിലറിന്റെ പ്രത്യേക സ്‌ക്രീനിംഗിൽ രജനികാന്ത് പങ്കെടുത്തിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പ്രത്യേക സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. യോഗിയുടെ പാദങ്ങൾ തൊട്ടു വണങ്ങുന്ന രജനികാന്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ഉണ്ടായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.