അച്ചടക്ക നടപടിയുടെ ഭാഗമായി നടൻ ഷെയ്ൻ നിഗമിനെ സിനിമാ നിർമാതാക്കളുടെ സംഘടന സിനിമയിൽ നിന്നു വിലക്കിയാൽ ഷെയ്നിനെ തന്റെ അസിസ്റ്റന്റാക്കുമെന്നും അവനെ വച്ച് സിനിമ ചെയ്യുമെന്നും സംവിധായകനും ഛായാഗ്രഹകനുമായ രാജീവ് രവി. ഷെയ്ൻ അച്ചടക്കലംഘനം നടത്തിയെങ്കിൽ അതിനെ താൻ ന്യായീകരിക്കുന്നില്ല. എന്നാൽ അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുകയെന്നത് തീർത്തും തെറ്റായ നടപടിയാണെന്നും രാജീവ് രവി ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
“ഷെയ്നിന്റെ പ്രായം വെറും 22 വയസാണെന്നത് നിങ്ങൾ ഓർക്കണം. ചെറിയ പയ്യനാണ്. സെറ്റിൽ അവൻ അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. അതിനെ ന്യായീകരിക്കില്ല. പക്ഷേ അതിന്റെ പേരിൽ വിലക്കേണ്ട ആവശ്യമില്ല. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങളെല്ലാം സ്വന്തം കാര്യമാണ്. അതവൻ പറയുന്നതിനെ തടയാൻ ആർക്കും സാധിക്കില്ല. വളരെ കഴിവുള്ള നടനാണ്. അവനെ ജനങ്ങൾ കൈവിടില്ലെന്ന് ഉറപ്പുണ്ട്.”
Read More: ഷെയ്‌നിനെതിരെ നടക്കുന്നത് ആൾക്കൂട്ട വിചാരണ: ബി.അജിത് കുമാർ
രാജീവ് രവി സംവിധാനം ചെയ്ത ‘അന്നയും റസൂലും’ എന്ന ചിത്രമാണ് ഷെയ്നിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കോളേജിൽ പഠിച്ചിരുന്ന ഷെയ്നിനെ രാജീവ് രവി സിനിമയിലേക്ക് കൊണ്ടു വരികയായിരുന്നു.

ഷെയ്നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി ‘ഗ്രൂം’ ചെയ്യുകയാണ് വേണ്ടത്. അല്ലാതെ മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയല്ല വേണ്ടതെന്നും രാജീവ് രവി കൂട്ടിച്ചേർത്തു.
“മമ്മൂട്ടിയും മോഹൻലാലുമായി താരതമ്യപ്പെടുത്തുകയാണ് അവർ ചെയ്തത്. സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകളോട് മോശമായി പെരുമാറുന്നില്ലേ. കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ. ഇങ്ങനെ പലതും നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കുന്നില്ലല്ലോ. ഇതൊന്നും ചെയ്യാതെ ഒരു കൊച്ചു പയ്യന്റെ നേരെ ചാടിക്കയറുന്നതിൽ ഒരു കാര്യവുമില്ല. ഇതിനെ കുറച്ചു കൂടി പക്വമായി കൈകാര്യം ചെയ്യണം. ഷെയ്നിന്റെ പ്രായം കണക്കിലെടുക്കണം. അവൻ ഒരു കലാകാരനാണ്. അതു കൊണ്ടു തന്നെ അവൻ പ്രകോപിതനാകും, ആകണം,” രാജീവ് രവി പറഞ്ഞു.
ഷെയ്നിനെതിരെ ഏകപക്ഷീയമായ ആക്രമണമാണ് നടക്കുന്നതെന്നും സംഘടനകളിൽ കുറച്ചൂ കൂടി ജനാധിപത്യപരമായി ചിന്തിക്കുന്ന ആളുകളുണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും രാജീവ് രവി അഭിപ്രായപ്പെട്ടു.
“50-60 വയസുള്ള ആളുകൾ ഇരുന്ന് ഇരുപത്തിണ്ടുകാരനെ വിധിക്കുമ്പോൾ, അവരൊക്കെ ആ പ്രായത്തിൽ എന്തൊക്കെയാണ് ചെയ്തിരുന്നതെന്ന് ചിന്തിക്കണം. എന്തിനാണ് ഇതിൽ ഇത്ര വാശി പിടിക്കുന്നത്. ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനു പകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്. നമുക്ക് അഭിമാനിക്കാവുന്ന ഒരു താരമാണ്. തല്ലിക്കെടുത്താതെ കൈപിടിച്ച് കൊണ്ടു വരണം. വളരെ കഴിവുള്ള നടനാണ്. പലർക്കും അതു കൊണ്ട് പേടിയുണ്ടാകും. എനിക്ക് അവനിൽ പ്രതീക്ഷയുണ്ട്. അവനെ ആർക്കും വിലക്കാൻ പറ്റില്ല. വിലക്കുന്നവർ തന്നെ അവനെ വച്ച് സിനിമ ചെയ്യും,” രാജീവ് രവിയുടെ വാക്കുകളിൽ ഉറപ്പ്.
Read More: വിലക്കല്ല, വഴികാട്ടലാണ് വേണ്ടത്; ഷെയ്ൻ ആത്മാർത്ഥതയുള്ള കലാകാരൻ: ഷാജി എൻ കരുൺ